ക്രൈസ്തവ വിശ്വാസികൾക്കു ജാമ്യം

ക്രൈസ്തവ വിശ്വാസികൾക്കു ജാമ്യം

ഉത്തർപ്രദേശ് : മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ചയോളം അന്യായമായി തടങ്കലിൽ വച്ചിരുന്ന 11 ക്രൈസ്തവ വിശ്വാസികൾക്കു കോടതി ജാമ്യം അനുവദിച്ചു. വടക്കൻ ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു പ്രാദേശിക കോടതിയാണ് പാസ്റ്റർ ബാബു റാമിനും മറ്റ് 10 പേർക്കും ജൂലൈ 17 ന് ജാമ്യം അനുവദിച്ചു വിട്ടയച്ചത്.
ജൂലൈ 9 ഞായറാഴ്ച അവർ കൂടിവന്ന പ്രാർത്ഥനാസ്ഥലത്തേക്ക് പ്രതിഷേധക്കാരായ ബജ്റംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ ബാബു റാമിനെയും മറ്റ് 10 പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അവരെ ബഹ്‌റൈച്ച് ജില്ലയിലെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് അവർ തടവിലാക്കപ്പെടുകയുമായിരുന്നു. 2020-ൽ ഉത്തർപ്രദേശ് സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയതുമുതൽ, സംസ്ഥാനത്തെ ക്രിസ്ത്യാനികൾ ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുകയാണെന്നു അവർക്കുവേണ്ടി നിയമ പോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തകൻ ദിനനാഥ് ജെയ്സ്വാൾ പറഞ്ഞു. കൂടാതെ, അധികാരികൾ പതിമൂന്ന് ക്രിസ്ത്യൻ സ്ത്രീകളെ തടഞ്ഞുവച്ചു, എന്നാൽ കോടതി അവർക്ക് ജാമ്യം അനുവദിച്ചു. നിയമവിരുദ്ധമായി സംഘം ചേരൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് സ്ത്രീകൾക്ക് എതിരെ ചുമത്തിയത്.
ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷകളിൽ  പങ്കെടുക്കുന്ന ക്രിസ്ത്യാനികൾക്കെതിരെ പോലീസ് പൂർണ്ണമായും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും പോലീസ് ബജ്റംഗ്ദളിനെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും ജയ്‌സ്വാൾ പറഞ്ഞു. ഞങ്ങളുടെ സഹോദരങ്ങൾ ഇപ്പോൾ ജയിലിൽ നിന്ന് മോചിതരായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്-ജെയ്സ്വാൾ കൂട്ടിച്ചേർത്തു.