മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. ഉടനടി നടപടി എടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം. സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇടപെടുമെന്നും കോടതി
ഡൽഹി: മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഇത് അംഗീകരിനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സംഭവത്തിൽ പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ എന്തെന്ന് ഉടൻ വിശദമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി നിർദ്ദേശിച്ചു. പട്ടാപകൽ റോഡിലൂടെ സ്ത്രീകളെ നഗ്നരായി നടത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്നും ഞങ്ങൾ അത് ചെയ്യുമെന്നും കോടതി താക്കീത് നൽകി. നടപടിയെടുക്കാൻ ഇനിയും അധിക സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേട്, ഒരു പ്രതിയും രക്ഷപ്പെടില്ല: പ്രധാനമന്ത്രി മോദി
ഡല്‍ഹി: മണിപ്പൂർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി. മണിപ്പൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുവതികളെ അക്രമിസംഘം നഗ്നയായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല, പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മണിപ്പൂരിൽനിന്നും പുറത്തുവന്നതോടെ രാജ്യത്താകമാനം കടുത്ത വിമർശനം ഉയരുകയാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്.ഇതോടെ രണ്ട് മാസത്തിലേറെയായി തുടരുന്ന മണിപ്പൂർ കാലപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്നും മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ല. ഹൃദയം ദേഷ്യത്താലും വേദനയാലും നിറയുകയാണ്. മണിപ്പൂരിൽ നടന്ന സംഭവം ഏതൊരു ജനസമൂഹത്തിനും അപമാനകരമാണ് -മോദി പറഞ്ഞു.