പാസ്റ്റർമാർ അറസ്റ്റിൽ

പാസ്റ്റർമാർ അറസ്റ്റിൽ

കാൺപൂർ: വ്യാജ മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ വീണ്ടും അറസ്റ്റ്. ഡൽഹി നിവാസിയായ പാസ്റ്റർ രജത് കുമാർ ഷാ, കാൺപൂർ നഗരത്തിനടുത്തുള്ള ചകേരി പട്ടണത്തിൽ നിന്നുള്ള പാസ്റ്റർ അഭിജിത്ത് മെസിഹ് എന്നിവരെയാണ് മതപരിവർത്തനവും പ്രലോഭനവും വ്യാജമായി ആരോപിച്ച് മാർച്ച് 4 ന് കാൺപൂർ പോലീസ് അറസ്റ്റ് ചെയ്തത്. പാവപ്പെട്ടവരെ നിർബന്ധിച്ച് മതം മാറ്റാൻ ചകേരി ടൗണിലെ ശ്യാം നഗറിലെ ഒരു കെട്ടിടത്തിനുള്ളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവീന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 4 ശനിയാഴ്ച, കാൺപൂരിലെ ശ്യാം നഗറിലെ വേൾഡ് മിഷൻ സൊസൈറ്റിയായ ചർച്ച് ഓഫ് ഗോഡ് സഭയിൽ അഭിജിത്തും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി ആളുകളും ചേർന്ന് പ്രാർത്ഥന നടത്തവേ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളിൽ നിന്നുള്ള ഒരു സംഘം ആളുകൾ ഹാളിൽ കയറി വന്ന് പ്രാർത്ഥന തടസ്സപ്പെടുത്തുകയായിരുന്നു. അഭിജിത്ത്, രജത്, ജീവൻ, ശിവാൻഷ്, ശീതൾ, റാണ എന്നിവർ ക്രിസ്തുമതത്തിലേക്കു മതപരിവർത്തനം നടത്തുകയാണ് എന്നായിരുന്നു അവരുടെ ആരോപണം. ക്രിസ്ത്യൻ സമുദായാംഗങ്ങൾ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അടുത്തിടെ കാൺപൂരിലെ രണ്ട് ചർച്ചുകളെ അവർ നേരത്തേ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കാൺപൂർ പോലീസ് മറ്റ് നാല് പേരെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സംസ്ഥാനത്ത് പാസ്റ്റർ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾ അറസ്റ്റിലാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ആറ് മാസത്തിനിടെ 100ലധികം പേർക്കെതിരെ വ്യാജ മതപരിവർത്തനം ആരോപിച്ച് പോലീസ് നടപടിയെടുത്തതായി ഉത്തർപ്രദേശിലെ പാസ്റ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പാസ്റ്റർ ജിതേന്ദ്ര സിംഗ് പറഞ്ഞു. കാൺപൂർ, ഫത്തേപൂർ, ബറേലി എന്നിവിടങ്ങളിൽ പത്തിലധികം പള്ളികൾ അടച്ചിട്ടതായി അദ്ദേഹം പറഞ്ഞു. പോലീസിന്റെ പിന്തുണയുള്ള ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ ആവർത്തിച്ചുള്ള ഭീഷണികൾ കാരണം ക്രിസ്ത്യാനികൾ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നതെന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അംഗമായ സിംഗ് പറഞ്ഞു. ബജ്‌റംഗ് ദളിന്റെ വ്യാജ പരാതിയെ തുടർന്ന് ഫെബ്രുവരി 26 ന് ഗാസിയാബാദ് ജില്ലയിലെ ഇന്ദ്രപുരം ടൗണിലെ വസതിയിൽ നിന്ന് പാസ്റ്റർ സന്തോഷ് ജോണിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. ഇരുവരും ഇപ്പോഴും ജയിലിൽ കഴിയുകയാണ്. കോടതിയിൽ അവരുടെ കേസിന്റെ അടുത്ത വാദം മാർച്ച് 10 ന് ഷെഡ്യൂൾ ചെയ്തു. ഞങ്ങൾ പ്രാർത്ഥിക്കുന്നു, അറസ്റ്റിലായ എല്ലാവരെയും ഉടൻ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.