പാസ്റ്ററെ അറസ്റ്റ് ചെയ്തതിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആളുകളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഡോ. ശശി തരൂർ. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന് എന്തുകൊണ്ടാണ് സർക്കാരിന് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരോടു പറയാൻ കഴിയാത്തത്?” അദ്ദേഹം ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിലെ അനധികൃത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോണിലെ പാസ്റ്ററായ സന്തോഷ് ജോണിനെയും ഭാര്യ ജിജിയെയും അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് പാസ്റ്റർ സന്തോഷ് ജോൺ ഏബ്രഹാം. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഗാസിയാബാദ് പോലീസ് ഫെബ്രുവരി 26 ഞായറാഴ്ച പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും തുടർന്ന് ഗാസിയാബാദ് ചീഫ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയുമായിരുന്നു. ബജ്റങ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് നടപടി എടുത്തതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഞായറാഴ്ച്ച ആരാധനയ്ക്കിടെ ഒരു കൂട്ടം ആളുകൾ മതപരിവർത്തനം ആരോപിച്ച് മദ്രാവാക്യം മുഴക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരുടെ സഹപ്രവർത്തകർ പറഞ്ഞു.