കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയണമെന്ന് ഹൈക്കോടതി

കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: ആരാധാനാലയങ്ങള്‍ക്ക് നിയന്ത്രണം വേണം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ പൂട്ടണം- ഹൈക്കോടതി. കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇത് നടപ്പിലായാൽ കേരളത്തിൽ നിയമപ്രകാരം അനുമതി ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ക്രൈസ്തവ/പെന്തക്കോസ്ത് ആരാധനാലയങ്ങൾ അടച്ചു പൂട്ടേണ്ടി വന്നേക്കാം. നിശ്ചിത അകലത്തിലല്ലാതെ പുതിയ ആരാധനാലയങ്ങൾ പണിയുന്നതിനു വിലക്കു വരും. കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് ആരാധന നടത്തുന്ന രീതിക്കും പൂട്ടിടുന്നതാണ് ഉത്തരവ്.
കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെക്കണമെന്നും കോടതി നിർദേശിക്കുന്നു. മലപ്പുറം അമരമ്പലത്ത് നൂറുൽ ഇസ്ലാം സാസ്കാരിക സംഘം സമർപ്പിച്ച ഹർജിയിലാണ് എല്ലാ മത വിഭാഗങ്ങൾക്കും തിരിച്ചടിയാകുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്നതുമായ ഉത്തരവു ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നിർമിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതിന് അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ആരാധനാലയമാക്കി മാറ്റാൻ അനുമതി തേടിയ കെട്ടിടം ഇരിക്കുന്ന അമരമ്പലം പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ഈ കെട്ടിടം കൂടി ആരാധനാലയമാക്കി മാറ്റുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. ഉചിതമായ അപേക്ഷകളിൽ മാത്രമേ ആരാധനാലയങ്ങൾക്ക് അനുമതി നൽകാവൂ എന്നു സർക്കാരിനു നിർദേശമുണ്ട്. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. അപൂർവങ്ങളിൽ അപൂർവ അപേക്ഷകളിൽ മാത്രമേ കൊമേഴ്സ്യൽ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാൻ അനുവദിക്കേണ്ടതുള്ളൂ. അനുമതി നൽകുന്നത് പൊലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.