ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ

ന്യൂഡൽഹി: ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലെ വാദം മന:പൂർവ്വം വൈകിപ്പിക്കുന്നെന്ന ആരോപണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കോടതി. എല്ലാത്തിനും പരിധിയുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസിൽ വാദം നീട്ടിവയ്ക്കുന്നത് മന:പൂർവ്വമാണെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ എഴുതിയതിനെക്കുറിച്ചായിരുന്നു വിമർശനം. വാദം തുടരണമെന്ന് ഹർജിക്കാർ ഇന്നലെ വീണ്ടും ആവശ്യപ്പെട്ടിരുന്നു. വാദത്തിനായി ലിസ്റ്റ് ചെയ്യാമെന്നും അല്ലെങ്കിൽ വീണ്ടും ഇത്തരം വാർത്തകൾ വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് കിടപ്പിലായതിനാലാണ് കഴിഞ്ഞ തവണ കേസ് എടുക്കാൻ കഴിയാതെ പോയത്. ഇതിനു സുപ്രീം കോടതി കേസ് വൈകിപ്പിക്കുന്നു എന്ന മട്ടിൽ എഴുതി കണ്ടു. എല്ലാത്തിനും പരിധിയുണ്ട്. ആരാണ് ഇത്തരം വാർത്തകൾ നൽകുന്നത് -കോടതി ചോദിച്ചു.
ബെംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നിവരും ചേർന്നു കഴിഞ്ഞ മാർച്ചിൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അടിയന്തരമായി കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ അടിയന്തരാവശ്യം ഇല്ലെന്നും ആകാശം ഇടിഞ്ഞു വീഴില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞത് ചർച്ചയായിരുന്നു.
-News Courtesy : മലയാള മനോരമ