പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(പഠന പരമ്പര: 9-ാം ഭാഗം)

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(പഠന പരമ്പര: 9-ാം ഭാഗം)

യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന പോലെ എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവ്. അവിടെ യെഹൂദനെന്നോ യവനനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല. ആ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ പരിച്ഛേദന ഏൽക്കുകയോ അങ്ങനെ ഏതെങ്കിലും കർമ്മമോ ആചാരമോ അനുഷ്ഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

1.ദൈവ വേലയ്ക്കായി നിയോഗിക്കുന്ന പരിശുദ്ധാത്മാവ്

‘അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവ് പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെമേൽ കൈ വച്ചു അവരെ പറഞ്ഞയച്ചു’ (അപ്പൊ.പ്രവ.13:2,3).

ന്നാം നൂറ്റാണ്ടിൽ അന്ത്യോക്ക്യയിലെ സഭയിൽ നടന്ന ഒരു ശുശ്രൂഷയെ കുറിച്ചാണ് ഈ വാക്യത്തിൽ വിവരിക്കുന്നത്. ദൈവവേലയ്ക്കായി വിളിക്കപ്പെട്ടവരുടെ മേൽ കൈവച്ച് പ്രാർത്ഥിച്ച് വേർതിരിക്കുന്ന ശുശ്രൂഷ. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ ഓർഡിനേഷൻ ശുശ്രൂഷ. അവിടെ കൂടിയിരുന്നവരിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കാന്മാരും വളരെ പഠിപ്പ് ഉള്ളവരും, ശുശ്രൂഷയിൽ പരിചയമുള്ളവരുമൊക്കെയുണ്ടായിരുന്നു (13:1). അവരെല്ലാവരും ആരാധിച്ചും പ്രാർത്ഥിച്ചും കൊണ്ടിരിക്കുമ്പോൾ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലക്കായി എനിക്കായി വേർതിരിപ്പീൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. അപ്പോൾ ദൈവീക ശുശ്രൂഷക്കു വേണ്ടി നിയോഗിക്കപ്പെടുന്നതിന് ഉപാധി ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. അറിവുള്ളവരും പഠിപ്പുള്ളവരും ശുശ്രൂഷയിൽ പരിചയമുള്ളവരും ഒക്കെ ദൈവസഭയ്ക്ക്, ശുശ്രൂഷയ്ക്ക് ആവശ്യമാണ്. എന്നാൽ ദൈവീക ശുശ്രൂഷയ്ക്കായി വിളിക്കുന്നതും നിയോഗിക്കുന്നതും അഥവാ വേർതിരിക്കുന്നതും പരിശുദ്ധാത്മാവാണ്. ദൈവസഭയുടെ ഉടമസ്ഥൻ കർത്താവും കാര്യസ്ഥൻ അഥവാ കാര്യം നടത്തുന്ന ചുമതലക്കാരൻ പരിശുദ്ധാത്മാവുമാണെന്ന് മുൻ പഠന ഭാഗങ്ങളിൽ പഠിച്ചുവല്ലോ. പ്രാരംഭത്തിൽ ഉദ്ധരിച്ച വേദഭാഗത്തു കാണുന്നതു പോലെ അവിടെ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ ഉപവസിച്ചും പ്രാർത്ഥിച്ചുകൊണ്ടുമിരിക്കയായിരുന്നു. എന്നാൽ വേലയ്ക്കായി വേർതിരിക്കാനുള്ള ആലോചന/കല്പന ലഭിച്ചത് പരിശുദ്ധാത്മാവിൽ നിന്നായിരുന്നു. അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ച് അവരുടെ മേൽ കൈ വച്ച് അവരെ പറഞ്ഞയച്ചു. അതെ, വേലയ്ക്കായി വേർതിരിക്കുന്നത് പരിശുദ്ധാത്മാവാണ്. 2.അശുദ്ധാത്മാവിന്മേൽ ജയം നൽകുന്ന പരിശുദ്ധാത്മാവ്

ഇനി 13-ാം അദ്ധ്യായത്തിൽ പറയുന്ന മറ്റൊരു വിഷയം കാണാം. ‘പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി…(13:4,5). അവരുടെ യാത്രയിൽ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായ ഒരു വിദ്വാനെ കണ്ടു (13:6). അവൻ പൗലൊസിന്റെയും ബർന്നബാസിന്റെയും ശുശ്രൂഷയ്ക്ക് എതിരായി പ്രവർത്തിക്കുന്നതാണ് തുടർന്നുള്ള വാക്യങ്ങളിൽ കാണുന്നത്. പല രീതിയിലും പലരിൽ കൂടിയും ദൈവവേലയ്ക്ക് വിരോധവും പ്രതികൂലവുമായ സാഹചര്യം ഉണ്ടാകും. ദൈവീക ശുശ്രൂഷയ്ക്ക് തടസ്സമായി നിൽക്കുന്നത് വേറെ ആരുമല്ല, അന്ധകാരത്തിന്റെ ശക്തിയാണ് എന്നു നാം അറിഞ്ഞിരിക്കണം. ജാതീയമായിട്ടോ രാഷ്ട്രീയമായിട്ടോ അങ്ങനെ പല നിലകളിൽ എതിർപ്പുകൾ വെളിപ്പെടാം. സാത്താൻ ഓരോ രീതികൾ തന്ത്രപരമായി ഉപയോഗിക്കുന്നു എന്നു മാത്രം. എന്തുകൊണ്ടാണ് സാത്താൻ ദൈവവേലയ്ക്ക് തടസ്സമായി നിൽക്കുന്നത്? ദൈവീക ശുശ്രൂഷയിൽ സാത്താന്റെ സാമ്രാജ്യത്തിൽ നിന്നും അവന്റെ അധീനതയിൽ നിന്നും ആത്മാക്കൾ വിടുവിക്കപ്പെട്ട് ദൈവരാജ്യത്തിന്റെ അവകാശികളായി തീരും എന്ന് സാത്താനറിയാം. തന്റെ രാജ്യത്തിലെ പ്രജകൾ കുറയും, ദൈവരാജ്യത്തിലെ പ്രജകൾ വർദ്ധിക്കും എന്നുള്ള ഭയത്താലാണ് അവൻ ദൈവ വേലയ്ക്ക് എതിരായി നിൽക്കുന്നത്. ഇവിടെ, 13-ാം അദ്ധ്യായത്തിൽ ബർയേശു എന്ന കള്ള പ്രവാചകനാണ് ദൈവീക ശുശ്രൂഷയ്ക്ക് തടസ്സമായി നിൽക്കുന്നത്. ‘അപ്പോൾ പൗലോസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മ പൂർണ്ണനായി അവനെ ഉറ്റുനോക്കി: ഹേ, സകല കപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചു കളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞു കൊണ്ട് അവൻ തപ്പി നടന്നു’ (13:10,11). അശുദ്ധാത്മാവ് നിറഞ്ഞ ബർയേശു വളരെ ശക്തിയോടെ പൗലോസിന്റെയും ബർന്നബാസിന്റെയും ശുശ്രൂഷയ്ക്കെതിരായി പോരാടിയപ്പോൾ പരിശുദ്ധാത്മ പൂർണ്ണനായി ശൗൽ എന്ന പൗലോസ് അവനിലുള്ള അശുദ്ധാത്മാവിനെ ശാസിക്കുന്നതും അവന് അന്ധത വരുത്തുന്നതുമാണ് ഈ വാക്യങ്ങളിൽ കണ്ടത്. അശുദ്ധാത്മാവിന്റെമേൽ ജയം നൽകുന്നത് നമ്മുടെ കഴിവോ വിദ്യാഭ്യാസ യോഗ്യതയോ ശൂശ്രൂഷാ പാടവമോ അല്ല. ഇതൊക്കെ ആവശ്യമാണ്; എന്നാൽ അശുദ്ധാത്മാവിന്റെ ശക്തിയെ വെല്ലുന്നത്-അതിനെ ജയിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തിയാലാണ്. അതാണ് 13: 9,10,11 വാക്യങ്ങളിൽ നിന്നും നാം പഠിക്കുന്നത്.

3.പരിശുദ്ധാത്മാവ് എല്ലാവർക്കുമുള്ളതാണ്

‘ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതു പോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു കൊണ്ടു സാക്ഷി നിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല’ (15:8,9). ഇതിന്റെ പശ്ചാത്തലം 15:1 മുതലുള്ള വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം. യെഹൂദന്മാരിൽ നിന്നു വന്ന വിശ്വാസ ഗണങ്ങളെയും വിവിധ ജാതികളിൽ നിന്നു രക്ഷാമാർഗ്ഗത്തിലേക്കു കടന്നുവന്ന ക്രിസ്തു ശിഷ്യന്മാരെയും ഈ അദ്ധ്യായത്തിൽ കാണാം. അവരുടെ ഇടയിൽ ഒരു വാഗ്വാദം ഉണ്ടാകുന്നു. എന്താണ് ആ തർക്ക സംഗതി? യെഹൂദന് കൊടുത്ത ന്യായപ്രമാണത്തിലെ നിയമമായ പരിച്ഛേദന ഏറ്റെങ്കിൽ മാത്രമേ രക്ഷപ്രാപിക്കാൻ കഴിയൂ എന്ന് യെഹൂദ്യയിൽ നിന്നു വന്ന പരിച്ഛേദനക്കാരായ ചിലർ അല്ലെങ്കിൽ പരീശന്മാരായ ചിലർ വാദിച്ചു. “യെഹൂദ്യയിൽ നിന്നു ചിലർ വന്നു: നിങ്ങൾ മോശെ കൽപ്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷപ്രാപിപ്പാൻ കഴികയിയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു” (15:1). ദൈവത്തിന്റെ വചനം അറിഞ്ഞ് അനേകർ രക്ഷയിലേക്ക്-വിശ്വാസ മാർഗ്ഗത്തിലേക്ക് വന്നു കൊണ്ടിരുന്നു. അവർ യെഹൂദന്റെ മര്യാദ പ്രകാരമായ (ന്യായപ്രമാണ പ്രകാരമായ) അഥവാ മോശെ കൽപ്പിച്ച ആചാരമായ പരിച്ഛേദന ഏറ്റിരുന്നില്ല. “എന്നാൽ പരീശ പക്ഷത്തിൽ നിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായ പ്രമാണം ആചരിപ്പാൻ കൽപ്പിക്കയും വേണം എന്നു പറഞ്ഞു” (15:5). രക്ഷ പൂർത്തിയാകണമെങ്കിൽ അഥവാ രക്ഷപ്രാപിക്കണമെങ്കിൽ പരിച്ഛേദന ഏറ്റേ മതിയാകൂ എന്നതാണ് പരീശ പക്ഷക്കാരുടെ ശക്തമായ വാദം. മോശെ കൽപ്പിച്ച പ്രമാണത്തിലെ (ന്യായപ്രമാണം) ഒരാചാരമാണ് പരിച്ഛേദന. ആ ആചാരവും രക്ഷയും ബന്ധപ്പെടുത്തി ഒരുപദേശം അവിടെ കൊണ്ടുവരികയാണ്; രക്ഷപ്രാപിക്കണമെങ്കിൽ പരിച്ഛേദന ഏൽക്കണം എന്ന ഉപദേശം. ദൈവീക ഉപദേശത്തിനെതിരെയുള്ള ശക്തമായ ഒരു വെല്ലുവിളിയാണത്.അപ്പൊസ്തല പ്രവർത്തികളുടെ പുസ്തകം ആരംഭിക്കുന്നത് പരിശുദ്ധാത്മാവിന്റെ ആഗമനത്തോടു കൂടിയാണല്ലോ (1:4; 1:8; 2:1-4). പരിശുദ്ധാത്മ പകർച്ചയ്ക്കു ശേഷം കൂടി വന്ന വലിയ പുരുഷാരം ഞങ്ങൾ രക്ഷ പ്രാപിപ്പാൻ എന്തു ചെയ്യേണം എന്നു ചോദിച്ചതായി 4-ാം അദ്ധ്യായത്തിൽ നാം കണ്ടതാണ്. അവരുടെ ചോദ്യത്തിന് ആത്മ നിയോഗത്താൽ പത്രോസ് മറുപടി നൽകി: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല” (4:12). ഏക രക്ഷക നാമം (രക്ഷാമാർഗ്ഗം) യേശുക്രിസ്തു ആണെന്നും ക്രിസ്തുവിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും രക്ഷയ്ക്ക് ബാധകമല്ലെന്നും പത്രോസ് അസന്നിഗ്ധമായി സ്ഥാപിച്ചു പ്രസ്താവിച്ചു. എന്നാൽ ഇവിടെ ഇതാ, പരീശ പക്ഷത്തു നിന്നു ചിലർ എഴുന്നേറ്റ് അത് പറ്റുകയില്ല, മോശെ കൽപ്പിച്ച ആചാരം കൂടി വേണം എന്നു വാദിക്കുന്നു. അപ്പോൾ പരിശുദ്ധാത്മാവ് നിറഞ്ഞ് പത്രോസ് പറഞ്ഞ മറുപടിയാണ് മുകളിൽ ഉദ്ധരിച്ച വാക്യങ്ങൾ (15:8,9). മനുഷ്യ വർഗ്ഗത്തെ യെഹൂദൻ, യവനൻ (യെഹൂദനല്ലാത്ത എല്ലാവരും യവനൻ ആണ് അഥവാ ജാതികളാണ്), ദൈവസഭ എന്നിങ്ങനെ 3 വിധത്തിലാണ് ദൈവവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. യെഹൂദനായാലും യവനനായാലും സ്വതന്ത്രനും പണ്ഡിതനും പാമരനും വിദ്യാഭ്യാസ സമ്പന്നനും വിദ്യാഹീനരുമായാലും യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ വിശ്വസിച്ച് രക്ഷ പ്രാപിക്കാം. അപ്രകാരം രക്ഷാ നിർണ്ണയം സ്വായത്തമാക്കിയവരുടെ കൂട്ടമാണ് ദൈവസഭ. യെഹൂദൻ, യവനൻ, ഏത് ജാതിയിലും ഗോത്രത്തിലും ഭാഷയിലും വംശത്തിലും പെട്ടവരായിരുന്നാലും യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുപ്പ് പ്രാപിച്ച ദൈവസഭ. ഈ മൂന്ന് ഗണത്തിൽപ്പെട്ടവരാണ് തിരുവചനത്തിൽ കാണുന്ന സകല മനുഷ്യരും. യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന പോലെ എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവ്. അവിടെ യെഹൂദനെന്നോ യവനനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല. ആ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ പരിച്ഛേദന ഏൽക്കുകയോ അങ്ങനെ ഏതെങ്കിലും കർമ്മമോ ആചാരമോ അനുഷ്ഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താൽ അത് ദൈവവചന വിരുദ്ധമാണെന്ന് പത്രോസ് അപ്പോസ്തലൻ അവരോടു പറഞ്ഞു.

4. പോകേണ്ടുന്ന വഴി കാണിച്ചു തരികയും പോകരുതാത്ത വഴി അടയ്ക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ്

“അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെ വച്ചു പൗലോസ് രാത്രിയിൽ മക്കെദോന്യക്കാരനായോരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാൻ ശ്രമിച്ചു” (16:6-10). അപ്പോസ്തലനായ പൗലോസിന്റെ രണ്ടാം മിഷനറി യാത്രയിലെ മറ്റൊരു പ്രധാന സംഭവമാണ് മുകളിൽ ഉദ്ധരിച്ച വാക്യങ്ങളിൽ കാണുന്നത്. ആസ്യയിൽ പോയി വചനം പ്രസംഗിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നെങ്കിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത് തടഞ്ഞു. എന്തുകൊണ്ടാണ് ഈ വിലക്ക്? അവിടെ ദൈവമാണ് എങ്ങോട്ടു പോകണം എന്നതിന്റെ മുൻഗണന നിശ്ചയിക്കുന്നത്. ദൈവത്തിന്റെ ഇടപെടലുകൾക്ക് പ്രത്യേക ഉദ്ദേശങ്ങൾ ഉണ്ടാകും. അവർ മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചപ്പോഴും പരിശുദ്ധാത്മാവ് അനുവദിച്ചില്ല. പരിശുദ്ധാത്മാവിന്റെ ഹിതത്തിനു വിധേയപ്പെട്ട അവർക്ക് ത്രോവാസിൽ വച്ച് ഒരു പ്രത്യേക ദർശനം ദൈവം നൽകി. മക്കെദോന്യ എന്ന സ്ഥലത്തു വന്നു തങ്ങളെ സഹായിക്കുവാൻ ഒരുവൻ അപേക്ഷിക്കുന്നതായിരുന്നു ആ ദർശനം. ആരും വിളിക്കാതെ ആസ്യയിലേക്ക് പോകാനാണ് അവർ പ്ലാൻ ചെയ്തതെങ്കിൽ ഇവിടെ ഇതാ, ഒരാൾ സുവിശേഷത്തിനായി ദാഹിച്ചും ആഗ്രഹിച്ചും കൊണ്ട് മക്കെദോന്യയിലേക്ക് വിളിക്കുന്ന ഒരു ദർശനം! അവരുടെ സുവിശേഷ യാത്രയിലെ വഴിത്തിരിവായി മാറുകയായിരുന്നു ഈ മക്കെദോന്യ വിളി (Macedonian Call). ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് നമുക്ക് പോകേണ്ട വഴി പറഞ്ഞു തരുന്നത്. ആ വഴി അനുഗ്രഹവും വിടുതലുമാണ്. ഒരിടത്തു പോകരുതെന്നു പരിശുദ്ധാത്മാവ് വിലക്കുന്നതിന്റെ പിന്നിൽ ദൈവത്തിനു പ്രത്യേക ഉദ്ദേശവും പദ്ധതിയുമുണ്ടാകും. ദൈവാത്മാവിന്റെ ഇംഗിതത്തിനു വിധേയപ്പെടുത്തുക എന്നതു മാത്രമാണ് ദൈവജനത്തിനു കരണീയമായിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലയിലും- ആത്മീയ ഭൗതീക കാര്യങ്ങൾ ഏതുമാകട്ടെ പരിശുദ്ധാത്മാവിന്റെ സന്നിധിയിൽ ദൈവാലോചനയ്ക്കായി കാത്തിരിക്കുന്നുവെങ്കിൽ പോകേണ്ടുന്ന വഴി ദൈവം കാണിച്ചു തരികയും പോകരുതാത്ത വഴി അടയ്ക്കുകയും ചെയ്യും. പരിശുദ്ധാത്മാവാണ് നമ്മുടെ ദൈനം ദിന ജീവിതത്തിലും ശുശ്രൂഷയിലും ആലോചന പറഞ്ഞു തന്ന് നമ്മെ നടത്തുന്നതും നടത്തേണ്ടതും. (തുടരും)