ക്രൈസ്തവർക്കെതിരെ അക്രമം വ്യാപകം

ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കെതിരെ വ്യാപക അക്രമങ്ങൾ നടക്കുന്നു എന്ന് വസ്തുതാ പഠന റിപ്പോർട്ട്. കഴിഞ്ഞ 273 ദിവസത്തിനുള്ളിൽ 305 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് ആരാധന നടത്താൻ പോലും കഴിയാത്ത സാഹചര്യമാണു പല സംസ്ഥാനങ്ങളിലുള്ളതെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ വിശദമായ പഠനത്തിൽ വ്യക്തമാക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനം ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയുമടക്കം അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ പറഞ്ഞു. സംഘടനയുടെ ഹെൽപ് ലൈൻ നമ്പരിലേക്ക് സഹായം അഭ്യർത്ഥിച്ച് ഒട്ടേറെ സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും കഴിഞ്ഞ മാസം രാജ്യത്ത് 69 അക്രമ സംഭവങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ 50, ജൂലൈയിൽ 33, ജൂണിൽ 20 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ 37 സംഭവങ്ങളുണ്ടായി. കഴിഞ്ഞ 9 മാസത്തിനിടെ യു.പി, ഛത്തീസ്ഘഡ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മാത്രം 169 കയ്യേറ്റങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടിലെ വിവരം. കർണാടകയിൽ 32 സംഭവങ്ങൾ ഉണ്ടായി. 1331 സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിരയായവരിൽ 588 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും 513 പേർ ദലിത് വിഭാഗത്തിൽപ്പെട്ടവരുമാണ്. 28 സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. യു.പി.യിലെ മൗവിൽ ഉർസുവിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ കയ്യേറ്റം ഉൾപ്പടെയുള്ള സംഭവങ്ങൾ ഏറെ ഭയാശങ്കകൾ ഉണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ വ്യാപകമായി അക്രമങ്ങൾ നടക്കുന്നുണ്ടെന്നു യൂണിറ്റി ഇൻ കംപാഷൻ പ്രസിഡന്റ് മീനാക്ഷി സിങ് പറഞ്ഞു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് അക്രമികൾ അഴിഞ്ഞാടുന്നത്. പോലീസും ഇതിനു കൂട്ടുനിൽക്കുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയിൽ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും മീനാക്ഷി വിശദീകരിച്ചു.
–മലയാള മനോരമ