ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താൻ കർണാടക സർക്കാർ

ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താൻ കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താനുള്ള തീരുമാനവുമായി കർണാടക സർക്കാർ. ബുധനാഴ്ച വികാസ സൗധയിൽ ചേർന്ന സംസ്ഥാന പിന്നോക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താൻ ഉത്തരവിട്ടത്. സംസ്ഥാനത്ത് വ്യാപകമായ മതപരിവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. നിയമസഭാംഗങ്ങളായ ഗൂളിഹട്ടി ശേഖർ, പുട്ടരംഗ സെറ്റി, ബി.എം. ഫാറൂഖ്, വിരുപാക്ഷപ്പ ബെല്ലാരി, അശോക് നായിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറിമാർക്ക് സർക്കാരിൽനിന്ന് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും മിഷനറിമാരുടെ രജിസ്ട്രേഷൻ സംബ്ബന്ധിച്ചും സമിതി ചർച്ച ചെയ്തു. മതം മാറിയവർക്ക് സർക്കാർ സൗകര്യങ്ങൾ/ആനുകൂല്യങ്ങൾ പിൻവലിക്കാനും കമ്മിറ്റി അംഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ലഭ്യമായ പ്രാഥമിക വിവരമനുസരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 40 ശതമാനം പള്ളികളും അനൗദ്യോഗികമാണെന്ന് ബിജെപി എംഎൽഎ ഗൂലിഹട്ടി ശേഖർ പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട് സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനൗദ്യോഗിക മിഷനറിമാരെക്കുറിച്ച് സമിതി ചർച്ച ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ മതപരിവർത്തന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവർത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾ ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമങ്ങൾ സർക്കാർ പഠിക്കുകയാണ്. ഇതുസംബന്ധിച്ച നിയമം ഉടൻ കർണാടകയിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.