തോന്നയ്ക്കൽ പുരസ്കാരം

തോന്നയ്ക്കൽ പുരസ്കാരം

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ മൂന്നാമത് തോന്നയ്ക്കൽ പുരസ്കാരത്തിനു റവ. ജോർജ് മാത്യു പുതുപ്പള്ളി അർഹനായി. സെക്കുലർ, ക്രൈസ്തവ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം ഡിസംബർ 2നു ഷാർജയിൽ നടക്കുന്ന വാർഷിക യോഗത്തിൽ സമ്മാനിക്കും. ഓർത്തഡോക്സ് വൈദികനായിരുന്ന റവ. ജോർജ് മാത്യു 1992 ൽ പെന്തെക്കോസ്തു വിശ്വാസം സ്വീകരിച്ചു. പതിനാലാം വയസിൽ ആദ്യത്തെ ലേഖനം ‘മലയാള മനോരമ’ സൺ‌ഡേ സപ്ലിമെന്റിൽഎഴുതി സാഹിത്യരംഗത്തു പ്രവേശിച്ച അദ്ദേഹം മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റായി പ്രവർത്തിച്ചു. മലയാളത്തിലെ പ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ, കവിത, ലേഖനം, ഫീച്ചർ ഇവ എഴുതുന്നു. അമ്പതോളം പുസ്തകങ്ങൾ രചിച്ച റവ.ജോർജ് മാത്യു ടിവി പ്രഭാഷകനും കൺവൻഷൻ പ്രസംഗകനുമാണ്. 1995 ലെ പെന്തെക്കോസ്തൽ പ്രസ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ‘സുവിശേഷനാദം’ മാസികയുടെ ചീഫ് എഡിറ്ററാണ്. ഭാര്യ : സാലി. മക്കൾ : മനു മാത്യു, മിനു പ്രിൻസ് ജോൺ. ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രസിഡന്റ് പി.സി.ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ്, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ആന്റോ അലക്സ്, കൊച്ചുമോൻ അന്താര്യത്ത്, വിനോദ് എബ്രഹാം, ലാൽ മാത്യു, നെവിൻ മങ്ങാട്ട് എന്നിവർ പങ്കെടുത്തു.