ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ന്യൂഡൽഹി: ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഇതിൽ അന്വേഷണ ഏജൻസികൾ സ്വീകരിച്ച നടപടി സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു നിർദ്ദേശിച്ചു. ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണ്ണാടക, മധ്യപ്രദേശ്, യു.പി എന്നീ 8 സംസ്ഥാനങ്ങളിലെ സ്ഥിതി അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ബെംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷനൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യയുമാണ് ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. ഹർജിയിൽ ആരോപിക്കുന്ന വിഷയങ്ങൾ തെറ്റാണെന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത്തരം കേസുകളിലെ എഫ്.ഐ.ആർ രജിസ്ട്രേഷൻ, അന്വേഷണ പുരോഗതി, അറസ്റ്റ് വിവരം, കുറ്റപത്രം സമർപ്പിച്ചത് എത്ര കേസുകൾ തുടങ്ങിയ വിവരങ്ങൾ ചീഫ് സെക്രട്ടറിമാർ നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരുകൾ 4 ആഴ്ചയ്ക്കുള്ളിൽ വിവരം കൈമാറണം. ഇതു പരിശോധിച്ചു 2 മാസത്തിനകം പൂർണ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
-മലയാള മനോരമ