റായ്പൂരിൽ പാസ്റ്ററെ മർദ്ദിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

റായ്പൂരിൽ പാസ്റ്ററെ മർദ്ദിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ച് റായ്പൂരിലെ പോലീസ് സ്റ്റേഷനിൽ വച്ച് ഒരു പാസ്റ്ററെയും മറ്റ് രണ്ടുപേരെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റു ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മനീഷ് സാഹു, സഞ്ജയ് സിംഗ് എന്നിവരെ റായ്പൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇന്നലെ ഞായറാഴ്ച റായ്പൂരിലെ പുരാനി ബാസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. റായ്പൂർ പട്ടണത്തിലെ പാസ്റ്റർ ഹരീഷ് സാഹു ശ്രുശൂഷിക്കുന്ന സഭയിൽ ഞായറാഴ്ച്ച ആരാധന നടക്കുന്നതിനിടെയാണ് സുവിശേഷ വിരോധികൾ ഇരച്ച് കയറി അക്രമം അഴിച്ച് വിടുകയും ആരാധന തടസപ്പെടുത്തി വിശ്വാസികളെ മർദ്ദിക്കുകയും ചെയ്തത് . മറ്റ് ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അവർക്കായി അന്വേഷണം ആരംഭിച്ചു എന്നു റായ്പൂർ പോലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു. പാസ്റ്റർ ഹരീഷ് സാഹു മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഒരു സംഘം ആളുകൾ അദ്ദേഹത്തെയും ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം ജനറൽ സെക്രട്ടറി അങ്കുഷ് ബാരിയേക്കറെയും പ്രകാശ് മസിഹിനെയും പുരാനി ബസ്തി പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിക്കുകയായിരുന്നു. റായ്പുരിലെ ഭട്ട്ഗാവ് പ്രദേശത്തെ തീവ്ര ഹിന്ദുത്വവാദികളായ ഒരു കൂട്ടം ആളുകളാണ് പാസ്റ്റര്‍ക്കെതിരെ ആരോപണമുയര്‍ത്തി ആക്രമണം നടത്തിയത്. ഇതോടെ പാസ്റ്ററെ അനുകൂലിച്ചും ആള്‍ക്കൂട്ടമെത്തി. ഇരുകൂട്ടരും സംഘര്‍ഷത്തിലേക്ക് കടന്നതോടെ ഉദ്യോഗസ്ഥര്‍ പാസ്റ്ററെ ഓഫിസറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്. പാസ്റ്ററെ ചെരുപ്പ് കൊണ്ടടിക്കുന്നതടക്കം മര്‍ദ്ദന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.