‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ പ്രാർത്ഥന റാലി സെപ്റ്റംബർ 25ന് വാഷിംഗ്ടണിൽ

വാഷിംങ്ടണ്‍: പീഡനത്തിന് ഇരയാകുന്ന 34 കോടി ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ പ്രാർത്ഥനാ റാലി സെപ്റ്റംബർ 25ന് വാഷിംഗ്ടണിൽ നടക്കും. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ജീവന് വേണ്ടി ക്രൈസ്തവര്‍ പരക്കം പായുന്ന സാഹചര്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെയാണ് പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ച് യുഎസ് തലസ്ഥാനമായ വാഷിംഗ്ടണില്‍ പ്രാര്‍ത്ഥനാ റാലി നടത്തുന്നത്. ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ‘ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന രണ്ടാമത് റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ വാര്‍ഷിക റാലി. ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന 34 കോടി ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വാഷിംഗ്ടണ്‍ ഡി.സി യില്‍ നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ആളുകള്‍ പങ്കുചേരും.
ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതു റാലിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ക്രൈസ്തവ പീഡനം മാധ്യമങ്ങൾ വ്യാപകമായി അവഗണിക്കുകയും പലപ്പോഴും വിശ്വാസ സമൂഹങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി ക്രിസ്തീയ പീഡനം പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടു വരാനുള്ള ദൗത്യത്തിലാണ് സംഘാടകർ. ദി കാത്തലിക് കണക്റ്റ് ഫൗണ്ടേഷന്, ഓപ്പണ്‍ഡോഴ്സ് യു.എസ്.എ, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്, ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ ഫ്രീഡം സെന്റര്‍, സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് തുടങ്ങിയ സംഘടനകളും റാലിയ്ക്കു ചുക്കാന്‍ പിടിക്കുന്നുണ്ട്. നാഷണല്‍ മാളില്‍ നിന്നാണ് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ ആരംഭിക്കുക. വൈറ്റ്ഹൗസും കടന്ന് ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ അവസാനിക്കുന്ന റാലിക്ക് ശേഷം ‘നൈറ്റ് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ എന്ന പരിപാടിയും നടക്കും.