ആരാധനാലയ നിർമ്മാണം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : ആരാധനാലയങ്ങൾ നിർമ്മിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ സർക്കാർ ഭേദഗതി ചെയ്ത ഉത്തരവാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. ജില്ലാ ഭരണകൂടം രഹസ്യ വിവരം ശേഖരിച്ചു വിലയിരുത്തിയതിനു ശേഷം അനുമതി നൽകണമെന്നായിരുന്നു വ്യവസ്ഥയെന്നു കോടതി പറഞ്ഞു. അനുമതി നൽകുന്നതിന് രഹസ്യ വിവരം ശേഖരിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്നും ഭേദഗതി പ്രകാരം ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്കുണ്ടായിരുന്ന അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരമേൽപ്പിച്ചിരിക്കയാണെന്നും കോടതി പറഞ്ഞു. പഞ്ചായത്ത് രാജ് പ്രകാരം പഞ്ചായത്ത് സ്ഥാപനങ്ങളെ ചുമതലപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ ഭരണഘടനയുടെ 243 ജി വകുപ്പ്, ഷെഡ്യൂൾ 11 എന്നിവ പ്രകാരം രഹസ്യ വിവരം ശേഖരിക്കുന്നതുപോലെയുള്ള അടിസ്ഥാന പരമാധികാര പ്രവർത്തികൾ പഞ്ചായത്തിനെ ചുമതലപ്പെടുത്താമോ എന്നത് പ്രാധാന്യമുള്ള വിഷയമാണെന്നും പ്രഥമ ദൃഷ്ട്യാ ഈ നടപടിയാണു സർക്കാർ ഉത്തരവിലുള്ളതെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് പട്ടാമ്പി ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി നൽകിയ ഹർജിയിലാണ് കോടതി നടപടി. പള്ളിയുടെ സ്ഥലത്തിനോടു ചേർന്ന് മറ്റൊരു ആരാധനാലയം നിർമ്മിക്കാൻ അനുമതി നൽകിയതിനെതിരെയാണു ഹർജി. മാർച്ച് 8-ന് നൽകിയ ബിൽഡിങ് പെർമിറ്റും വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവും ഹർജി തീർപ്പാക്കും വരെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
-മലയാള മനോരമ