സ്റ്റെയ്ൻസ് വധം : പ്രതികളിൽ ഒരാൾക്ക് ജയിൽ മോചനം

സ്റ്റെയ്ൻസ് വധം : പ്രതികളിൽ ഒരാൾക്ക് ജയിൽ മോചനം
മുഖ്യപ്രതി ദാരാസിംഗിൻ്റെ ശിക്ഷാ ഇളവിനായുള്ള അപേക്ഷ പരിഗണനയിൽ

കിയോഞ്ചർ (ഒഡീഷ): ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിൻ്റെയും മക്കളുടെയും വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിച്ച് ഒഡീഷ സർക്കാർ. കേസിലെ മുഖ്യപ്രതി ദാരാസിംഗിൻ്റെ കൂട്ടാളിയാണ് ഇയാൾ. ജയിൽവാസം 25 വർഷം പൂർത്തിയാക്കിയതും ജയിലിലെ ‘നല്ല പെരുമാറ്റം’ പരിഗണിച്ചും സംസ്ഥാന ശിക്ഷാ അവലോകന ബോർഡിന്റെ ശുപാർശകൾ അനുസരിച്ചാണ് ഹെംബ്രാമിന്റെ മോചനം. ഒഡീഷയിലെ കിയോഞ്ജർ ജയിലിൽ നിന്ന് ബുധനാഴ്ചയാണ് (ഏപ്രിൽ 16) ഇയാൾ പുറത്തിറങ്ങിയത്. ഹെംബ്രാമിനെ മോചിപ്പിച്ച ശേഷം ജയിലധികൃതരും സംഘപരിവാർ സംഘടനകളും ചേർന്ന് ഹാരമണിയിക്കുകയും ചെയ്തു.

മതപരിവർത്തനത്തെയും ഗോവധത്തെയും എതിർത്തിരുന്നതിനാൽ തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പുറത്തിറങ്ങിയ മഹേന്ദ്ര മാധ്യമങ്ങളോടു പറഞ്ഞു.
ഒഡീഷയിൽ കുഷ്ഠരോഗികൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന സ്റ്റെയ്ൻസ്, 1999 ജനുവരി 21 ന് രാത്രി മക്കളായ ഫിലിപ് (10), തിമോത്തി (6) എന്നിവരോടൊപ്പം സ്വന്തം വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ്  വാഹനത്തിന് തീവച്ചു കത്തിച്ചു മൂന്നു പേരെയും കൊലപ്പെടുത്തിയത്. ഹെംബ്രാമിനെ 1999 ഡിസംബർ 9 നും സിംഗിനെ 2000 ജനുവരി 31 നും ഒരു കാട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
26 വർഷങ്ങൾക്ക് മുമ്പ് ആഗോളതലത്തിൽ വൻ പ്രതിഷേധം സൃഷ്ടിച്ച ഈ ക്രൂരമായ കുറ്റകൃത്യത്തിൽ ദാരാ സിംഗ് എന്നറിയപ്പെടുന്ന രബീന്ദ്ര പാൽ സിംഗിനൊപ്പം, ഇപ്പോൾ 51 വയസ്സുള്ള മഹേന്ദ്ര ഹെംബ്രാമും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജയിലിൽ കഴിയുന്ന ദാരാസിംങ് ശിക്ഷാ ഇളവ് തേടി സുപ്രീം കോടതിക്കും രാഷ്ട്രപതിക്കും ദയാഹർജി നൽകിയിരിക്കുകയാണ്. അപേക്ഷയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ മാസം 19-ന് ഒഡീഷ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.