അമേരിക്കയിലെ സമത്വ നിയമവും ആശങ്കകളും

അമേരിക്കയിൽ ജോബൈഡൻ-കമല ഹാരിസ് ഭരണകൂടം അധികാരത്തിൽ വന്നതിനു ശേഷം എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായ ‘സമത്വ നിയമം’ (Equality Act) യു.എസ്. പ്രതിനിധി സഭ പാസ്സാക്കി. സ്വവർഗ്ഗാനുരാഗികളോടും ട്രാൻസ് ജെൻഡേഴ്സിനോടുമുള്ള (LGBTQ) വിവേചനം ഇല്ലാതാക്കി മറ്റുള്ളവർക്കുള്ളതുപോലുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുന്ന നിയമമാണ് സമത്വ നിയമം. തൊഴിൽ, വിദ്യാഭ്യാസം, പൊതു പാർപ്പിടം, റസ്റ്ററന്റുകൾ തുടങ്ങി എല്ലാ മേഖലകളിലും LGBTQ വിഭാഗത്തിന് മറ്റുള്ളവരോട് തുല്യതയുള്ളവരാക്കുന്ന ‘സമത്വ നിയമം’ ഫെബ്രുവരി 25-നായിരുന്നു 206-224 വോട്ടുകളോടെ പ്രതിനിധി സഭ-കോൺഗ്രസ് പാസ്സാക്കിയത്. ഇനി സെനറ്റിലും ഈ നിയമം പാസ്സാക്കപ്പെടണം.1964-ലെ പൗരാവകാശ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഈ ബില്ല് ഇപ്പോൾ പാസ്സാക്കിയിരിക്കുന്നത്. 2019-ൽ ഈ നിയമം കൊണ്ടുവന്നെങ്കിലും നടപ്പിലായിരുന്നില്ല. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘സമത്വ ബിൽ’. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏതെല്ലാം നിയമങ്ങൾ കൊണ്ടുവന്നുവോ അതെല്ലാം അസാധുവാക്കി അതിന് എതിരായുള്ള നിയമങ്ങൾ കൊണ്ടുവരിക എന്ന നിലപാടാണ് ബൈഡന്റേത്. ട്രംപിന്റെ പല തീരുമാനങ്ങളും ബില്ലുകളും റദ്ദാക്കി 30-ലധികം പുതിയ ബില്ലുകൾ ഇതിനകം ബൈഡൻ പാസ്സാക്കി. സമത്വ നിയമം വളരെയധികം ഗൗരവ സ്വഭാവത്തോടെ കാണേണ്ട ഒന്നാണ്.
സമത്വ നിയമവും ആശങ്കകളും
സമത്വം എല്ലാവരും ആഗ്രഹിക്കുന്നതും അഭികാമ്യവുമായി ഒരു കാര്യമാണ്. സമത്വത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുകയും വാദിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ അസമത്വം ഇല്ലാതാക്കി സമത്വം കൊണ്ടുവരിക എന്നത് സന്തോഷകരമായ കാര്യം തന്നെ. അതുകൊണ്ടു തന്നെ ‘സമത്വം’ എന്നു കേൾക്കുമ്പോൾ നല്ല കാര്യമായി തോന്നാം. എന്നാൽ യു.എസ്. കോൺഗ്രസ് പാസ്സാക്കിയ ഈ തുല്യതാ അഥവാ സമത്വ നിയമത്തെ എന്തുകൊണ്ടാണ് ഗൗരവത്തോടും ആശങ്കയോടും കൂടി കാണേണ്ടത് ? ഒറ്റവാക്കിൽ പറഞ്ഞാൽ രാജ്യത്തിന്റെ സമാധാനത്തെയും സുസ്ഥിരതയെയും കുടുംബ ജീവതത്തിന്റെ ഭദ്രതയെയും സാമൂഹ്യ ജീവിതത്തിന്റെ വ്യവസ്ഥിതിയെയും എല്ലാം തച്ചുടയക്കുന്ന ഒരു ബില്ലാണിത് എന്ന് തിരിച്ചറിയുമ്പോഴാണ് നമ്മെ ആശങ്കാകുലരാക്കുന്നത്. ഈ നിയമം പരിശോധിച്ചു നോക്കുമ്പോൾ സമത്വമല്ല മറിച്ച് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും വഷളത്വത്തിലേക്കുമൊക്കെ വഴിയൊരുക്കുന്ന, സാമൂഹ്യ നീതി വ്യവസ്ഥ പാടേ തകർക്കുന്ന വികലവും അപകടകരവുമായ ഒരു നിയമമാണിത് എന്ന് മനസ്സിലാക്കാൻ കഴിയും.
എന്താണ് ഈ ബില്ലിലെ പ്രാധാന വിഷയം
അമേരിക്കയിൽ വിശിഷ്യാ യുവജനങ്ങളുടെ ഇടയിൽ ഏറ്റവും ശക്തമായും സംഘടിതമായും വളർന്നു വരുന്ന ഒരു സമൂഹമാണ് LGBTQ (Lesbians, Gays, Bysexual,Transgenders) അഥവാ സ്വവർഗ്ഗാനുരാഗികളും ട്രാൻസ് ജെൻഡേഴ്സും. ഈ വിഭാഗക്കാരോടുള്ള വിവേചനവും അവഗണനയും ഇല്ലാതാക്കി ഇവർക്ക് മറ്റുള്ളവരോട് സമത്വം കൊടുക്കുക, മറ്റുള്ളവർക്കുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും അവർക്കും കൂടെ നൽകുക എന്നതാണ് ഈ സമത്വ നിയമത്തിന്റെ ഏറ്റവും പ്രഥമമായ ലക്ഷ്യം. ഫെഡറൽ സംവിധാനമനുസരിച്ച് LGBT വിഭാഗത്തിന് സമൂഹത്തിൽ മറ്റുള്ളവർക്കുള്ള എല്ലാ അംഗീകാരങ്ങളും കൊടുക്കുക എന്നതാണ്. അതിലെന്താണ് കുഴപ്പം? കുഴപ്പമുണ്ട്. അത് സാമൂഹ്യനീതിക്കും കുടുംബ ഭദ്രതയ്ക്കും അതിലുമുപരി ക്രൈസ്തവ മൂല്യങ്ങൾക്കും വിരുദ്ധമായി വിനാശകരമായ ദോഷഫലങ്ങൾ ഉണ്ടാക്കും എന്നതിനാലാണ് ക്രൈസ്തവ സമൂഹം ഈ നിയമത്തെ എതിർക്കുന്നത്. ഇത് വരുത്തിവയ്ക്കുന്ന ഭവിഷ്യത്തുകൾ വേണ്ട വിധം മനസ്സിലാക്കാത്തതു കൊണ്ടാണ് ക്രൈസ്തവരിലെ ചെറുപ്പക്കാരുടെ ഇടയിലും അനേകർ ഈ സമത്വ നിയമത്തെ അനുകൂലിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ യുവതലമുറ ഇക്കാര്യത്തിൽ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്.
എന്താണ് സമത്വ നിയമത്തിന്റെ ദോഷഫലങ്ങൾ?
ദോഷഫലങ്ങൾ വളരെയാണ്. ഇന്ന് പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബാത്റൂമുകളും ടോയ്ലെറ്റുകളും വെവ്വേറെയാണല്ലോ. എന്നാൽ സമത്വ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി ഈ രീതി മാറും. സ്ത്രീകളുടെ ബാത്ത്റൂം പുരുഷന്മാർക്കും ഉപയോഗിക്കാം. തിരിച്ചും അങ്ങനെ തന്നെ. ചുരുക്കത്തിൽ ഓഫീസുകൾ വ്യാപാര സ്ഥാപനങ്ങൾ, വിശ്രമമുറികൾ, റെയിൽവെ-ബസ് സ്റ്റേഷനുകൾ അങ്ങനെ പൊതുസ്ഥലങ്ങളിലെ ബാത്ത്റൂമുകളിലും ടോയ്ലെറ്റുകളിലും സ്ത്രീ-പുരുഷ ഭേദമില്ലാതെ ഏത് സമയത്തും/ഒരേ സമയം ഉപയോഗിക്കാം എന്ന ‘സ്വാതന്ത്ര്യം’ ലഭിക്കുകയാണ്. ഇതിനെ എതിർക്കാനോ തടയുവാനോ കഴിയില്ലത്രെ! ഒരു സ്ത്രീ/പെൺകുട്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാത്റൂമിൽ ഒരു പുരുഷൻ/ആൺകുട്ടി കയറി വന്നാൽ അതിനെ എതിർത്താൽ അത് ക്രിമിനൽ കുറ്റമായിത്തീരും?!! ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും എന്നതിനാൽ സമത്വവാദികളെ (LGBTQ) പല സ്ഥാപനങ്ങളും ജോലിക്ക് നിയമിക്കാറില്ലായിരുന്നു.
ആൺ-പെൺ വ്യത്യാസമില്ലാതെ ബാത്ത്റൂം ഉപയോഗിക്കാനുള്ള അനുമതിയെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി (2019-ൽ) എതിർത്തിരുന്നു. സമത്വവാദികളായ ഈ വിഭാഗക്കാരെ സൈന്യത്തിൽ എടുക്കുകയില്ല എന്ന നിയമവും ട്രംപ് കൊണ്ടുവന്നിരുന്നു. എന്നാൽ ജോ ബൈഡൻ അധികാരമേറ്റ ആദ്യ ആഴ്ചയിൽ തന്നെ ആ നിയമം റദ്ദാക്കി. സൈന്യത്തിൽ LGBT വിഭാഗക്കാരെയും എടുക്കുന്നതിനുള്ള നിയമം ബൈഡൻ നടപ്പാക്കി. അതോടെ സൈന്യത്തിലും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ബാത്ത്റൂമുകൾ ഒരേ സമയം ഉപയോഗിക്കാം എന്ന അവസ്ഥ വന്നു. ഒരേ ക്യാമ്പിലും സ്ത്രീ പുരുഷ ഭേദമില്ലാതെ കിടന്നുറങ്ങാം. അതുപോലെ സ്കൂൾ-കോളജുകളിലും എല്ലാ സ്ഥാപനങ്ങളിലും ചർച്ചുകളടക്കം മതസ്ഥാപനങ്ങളിൽപ്പോലും മേൽപ്പറഞ്ഞതുപോലുളള സാഹചര്യം നടപ്പായാൽ വിദ്യാഭ്യാസ സ്ഥാപന അധികൃതർക്കോ സഭയ്ക്കോ പാസ്റ്റർക്കോ അതിനെ എതിർക്കുവാൻ അനുവാദമോ അവകാശമോ ഇല്ല. എതിർക്കുന്നത് ഫെഡറൽ നിയമങ്ങൾക്ക് വിരുദ്ധമാകും, ക്രിമിനൽ കുറ്റമാകും.
ബാത്ത്റൂം തന്നെയല്ല, മറ്റെല്ലാ മേഖലകളിലും ഒരു പുരുഷന് താൻ സ്ത്രീയാണ് എന്നു പറഞ്ഞ് സ്ത്രീകൾക്കൊപ്പം ഇരിക്കാം, അവർ പോകുന്നിടത്തു പോകാം, അവർ വിശ്രമിക്കുന്നിടത്ത് വിശ്രമിക്കാം. സ്പോർട്സ് മേഖലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധ കായിക ഇനങ്ങളുണ്ടല്ലോ. പുതിയ തുല്യതാ നിയമം അനുസരിച്ച് ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കളിക്കാൻ കഴിയില്ല. ഒരു പുരുഷന്/ ആൺകുട്ടിക്ക് താൻ പെണ്ണാണ് എന്നു പറഞ്ഞ് സ്ത്രീകൾ/പെൺകുട്ടികൾക്കൊപ്പം കളിക്കാം. തിരിച്ചും അപ്രകാരം തന്നെ. എതിർക്കാൻ പാടില്ല. അതുപോലെ ഓട്ട മത്സരങ്ങളിലും ഒരു പുരുഷന് താൻ സ്ത്രീയാണെന്നു പറഞ്ഞ് പെൺകുട്ടികളോടൊപ്പം ഓടാം. എന്തായിരിക്കും പരണിതഫലം?! ചുരുക്കത്തിൽ കായിക മേഖലയെയും അവതാളത്തിലാക്കുന്ന ഒരു നിയമമാണിത്. ആത്മീയ മണ്ഡലം, കായിക മേഖല, കുടുംബ ജീവിതം സ്കൂൾ-കോളജ് പഠനം, യൂണിവേഴ്സിറ്റി, മിലിറ്ററി, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലും അരാജകത്വം, അനീതി, അക്രമം എന്നിവയ്ക്ക് ഈ നിയമം കാരണമാകുമെന്നതിൽ സംശയം വേണ്ട. എന്നാൽ ഈ നിയമം നടപ്പിലാക്കുമ്പോൾ പെൺകുട്ടികൾ അപമാനിക്കപ്പെടുകയോ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതകൾ ഭരണകൂടം മുൻകൂട്ടി കണ്ടുകൊണ്ട് പീഡനത്തിനു വിധേയരാകുന്ന പെൺകുട്ടിക്കോ സ്ത്രീക്കോ എപ്പോൾ വേണമെങ്കിലും ആശുപത്രികളിൽ സൗജന്യമായി ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സ്വാതന്ത്ര്യവും അനുമതിയും ഭരണാധികാരികൾ നൽകിയിരിക്കയാണ്. അതിനുള്ള ചെലവ് സർക്കാർ വഹിക്കും. എത്ര ഭയാനകമാണ് ഈ അവസ്ഥ?! നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഈ നിയമത്തിന്റെ ദോഷഫലങ്ങൾ….!!!
ഈ നിയമത്തിലെ മറ്റൊരു കാര്യം; ഒരു കുട്ടി ജനിക്കുമ്പോൾ ആണാണോ പെണ്ണാണോ എന്നു പറയാൻ മാതാപിതാക്കൾക്ക് അവകാശമില്ല. ആ കുട്ടി വളർന്നു വന്ന് കുട്ടി തന്നെ സ്വയം തീരുമാനിക്കണം താൻ ആൺ ആകണോ പെണ്ണാകണോ എന്ന്. ഈ അവസ്ഥാ വിശേഷത്തെ എങ്ങനെയാണ് നാം വിശേഷിപ്പിക്കേണ്ടത് ? ബാലിശമെന്നോ? പൈശാചികമെന്നോ? അതെ, അങ്ങേയറ്റം പൈശാചികമായ ഒരു നിയമം തന്നെയാണ് ഇത്. സർട്ടിഫിക്കേറ്റുകളിലും മറ്റ് രേഖകളിലും Male/Female എന്ന് ഇനി ഉണ്ടായിരിക്കില്ല. അങ്ങനെ വളരെ വിശാലമായാണ് ഈ ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ 50 സ്റ്റേറ്റുകളിൽ 23 സ്റ്റേറ്റുകളിലും LGBTQ സംവിധാനത്തിന് നിയമ സാധുത നൽകുകയും ഫെഡറൽ ഗവൺമെന്റിന്റെ അനുമതിയോടെ പാസ്സാക്കുകയും ചെയ്തു കഴിഞ്ഞു.
ഇനി വിശുദ്ധ വേദപുസ്തകം സമത്വത്തെക്കുറിച്ച് പറയുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. സമത്വചിന്ത ആദ്യം ഉന്നയിച്ചത് ബൈഡനോ ഡെമോക്രാറ്റ് പാർട്ടിയോ അല്ല. ഇവരുടെയെല്ലാം നേതാവായ ലൂസിഫർ ആണ് യഥാർത്ഥത്തിൽ ഈ തുല്യതാ ചിന്ത ആദ്യമായി കൊണ്ടുവന്നത്. “ഞാൻ മേഘോന്നതങ്ങൾക്കു മീതേ കയറും, ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്” (യെശ. 14:14). സൗന്ദര്യത്തിന്റെ മണിമകുടമായും മറ്റ് ദൂതന്മാരെക്കാൾ ശ്രേഷ്ഠമായും സൃഷ്ടിക്കപ്പെട്ട ഒരു ദൂതനായിരുന്നു ലൂസിഫർ. എന്നാൽ ദൈവത്തിന്റെ സൃഷ്ടിയായ തനിക്ക് സ്രഷ്ടാവിനോട് സമത്വം ഉണ്ടാകണമെന്ന ആഗ്രഹം തന്നിലുണ്ടായി. ഈ സമത്വ ആശയം ലൂസിഫറിലാണ് ആദ്യം ഉരുത്തിരിഞ്ഞത്.
ലൂസിഫറിന്റെ ഹൃദയത്തിലെ ആഗ്രഹം-തനിക്കൊരു സ്ഥാനക്കയറ്റം വേണം. ആ സ്ഥാനക്കയറ്റം തന്നെ സൃഷ്ടിച്ച സ്രഷ്ടാവിനെപ്പോലെ ആകണം, അത്യുന്നതനോടു സമനാകണം എന്നതായിരുന്നു. ദൈവത്തെപ്പോലെ ആകണം എന്ന ചിന്ത വന്നപ്പോൾ ‘…. അവൻ വെട്ടേറ്റ് നിലത്തുവീണു’ എന്ന് തിരുവചനത്തിൽ വായിക്കുന്നു. അങ്ങനെ ദൈവസന്നിധിയിൽ നിന്നും തള്ളപ്പെട്ട ലൂസിഫർ (പിശാച്) ഒരു പാമ്പിന്റെ വേഷത്തിൽ ആദ്യ മാതാപിതാക്കൾ താമസിച്ച ഏദെൻ തോട്ടത്തിൽ വന്ന് ഹവ്വയോടു തന്ത്രപൂർവ്വം സംസാരിക്കുന്നത് ഉല്പത്തി 3:5-ൽ വായിക്കുന്നു. പാമ്പ് സ്ത്രീയോട്: ‘നിങ്ങൾ മരിക്കയില്ല നിശ്ചയം, അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ തന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും’. ദൈവത്തോട് സമനാകുവാൻ ആഗ്രഹിക്കുകയും വെട്ടേറ്റ് ഭൂമിയിലേക്ക് തള്ളപ്പെടുകയും ചെയ്ത ലൂസിഫർ ഇവിടെ Equality Act കൊണ്ടുവരികയാണ്. അവൻ ആദാം ഹവ്വമാർ പാർത്തിരുന്ന ഏദെൻ പറുദീസയിൽ വന്ന് സമത്വത്തിന്റെ പ്രലോഭനം നൽകുന്നു; ‘നീ ഇത് തിന്നാൽ ദൈവത്തോടു തുല്യനാകാം’. അതെ, ലൂസിഫർ ആണ് സമത്വ നിയമം ആദ്യമായി കൊണ്ടുവന്നത്.
നാം ജീവിക്കുന്ന ഈ ഭൂമിയിൽ എത് മേഖലയിലും വൈവിധ്യങ്ങളിലെ ഏകത്വം (Unity in Diversity) നമുക്ക് മനസ്സിലാക്കാൻ കഴിയും. അപ്പനും അമ്മയും മക്കളും അടങ്ങുന്നതാണല്ലോ സാധാരണ നിലയിൽ ഒരു കുടുംബം. ആ കുടുംബത്തിൽ അമ്മ പറയുകയാണ് എന്ന് സങ്കല്പിക്കുക: എനിക്ക് അപ്പനാകണം. 2 മക്കൾ പറയുന്നു; അവർക്കും അപ്പന്മാർ ആകണമെന്ന്. അങ്ങനെയെങ്കിൽ ആ കുടുംബത്തിൽ 4 അപ്പന്മാരോ? അവിടെ എങ്ങനെയാണ് സമത്വം ഉണ്ടാകുന്നത്? അവിടെ ഒരിക്കലും സമത്വം ഉണ്ടാകുന്നില്ല. അതിനു പകരം ആ കുടുംബം ശിഥിലമാകുകയാണ് ചെയ്യുന്നത്. ഒരു കുടുംബത്തിലെ പിതാവിനും മാതാവിനും മക്കൾക്കും ഓരോ വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങളും ജോലികളും സ്വഭാവങ്ങളുമുണ്ട്. അവയെല്ലാം പരസ്പരം ഉൾക്കൊണ്ടുകൊണ്ട് ഒത്തൊരുമയോടെ ജീവിക്കുമ്പോഴാണ് ഒരു കുടുംബത്തിന്റെ ഭദ്രത തകരാതെ നിൽക്കുന്നത്. കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും വൈവിധ്യങ്ങളിലെ ഏകത്വം നമുക്ക് കാണാം. പഞ്ചായത്തിൽ പ്രസിഡന്റും മെമ്പർമാരുമുണ്ട്. സംസ്ഥാനമാണെങ്കിൽ മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരും എം.എൽ.എ മാരും ഉണ്ട്. പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറും കോൺസ്റ്റബിൾമാരും ഉണ്ട്. അതാണ് ഒരു സംവിധാനം. അതെല്ലാം ഒന്നാണ് എന്നു പറയുന്നതല്ല, മറിച്ച് ഓരോ അധികാരത്തിനും സംവിധാനത്തിനും വിധേയപ്പെട്ടും അതിനോട് യോജിച്ചും പോകുമ്പോഴാണ് ഓരോ സ്ഥാപനത്തിന്റെയും സുഗമമായ നടത്തിപ്പിനും നിലനിൽപ്പിനും കാരണമാകുന്നത്.
ദൈവത്തിന്റെ സൃഷ്ടിപ്പിൽ വൈവിധ്യങ്ങളിലെ ഏകത്വം നമുക്ക് കാണാൻ കഴിയും. ആകാശവിതാനത്തിൽ വായു ഉണ്ട്, കോടനുകോടി നക്ഷത്രങ്ങളുണ്ട്, സൂര്യനും ചന്ദ്രനും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമുണ്ട്. ഇതെല്ലാം ചേർന്നതാണല്ലോ പ്രപഞ്ചം. എന്നാൽ ചന്ദ്രൻ പറയുകയാണെന്നു സങ്കൽപ്പിക്കുക: ഞാൻ ഇനി സൂര്യനാണ്, നക്ഷത്രങ്ങളും പറയുന്നു; ഇനി സൂര്യനാണ്-അങ്ങനെയെങ്കിൽ സമത്വ നിയമം പറയുന്നതുപോലെ എല്ലാവരും സൂര്യന്മാരാണ് എന്നു വാദിച്ചാൽ പ്രപഞ്ചത്തിൽ കോടാനുകോടി സൂര്യന്മാർ മാത്രമേ കാണുകയുള്ളൂ ! അതല്ല ഒരു സംവിധാനം. പ്രത്യുത വൈവിധ്യങ്ങളുള്ളപ്പോൾത്തന്നെ അതിലെ ഐക്യതയാണ് നാം ഓർക്കേണ്ടത്. ഭൂമിയിൽ മുഴുവൻ വെളളമാണെങ്കിൽ ആർക്കും ജീവിക്കാൻ കഴിയില്ല. എന്നാൽ വെള്ളം ആവശ്യവുമാണ്. കരയും വെള്ളവും ചേർന്നതാണ് ഭൂമിയുടെ പ്രതലം. അതു പോലെയാണ് കുടുംബവും. വൈവിധ്യമാർന്ന പ്രത്യേകതകളും പ്രവർത്തികളും സ്വഭാവങ്ങളും ഉള്ളപ്പോൾ തന്നെ അവയോടെല്ലാം യോജിച്ചും താദാത്മ്യപ്പെട്ടും നിൽക്കുമ്പോഴാണ് ഏത് സംവിധാനവും സുഗമമായി നടക്കുന്നത്. സമത്വ നിയമം എന്നു കേൾക്കുമ്പോൾ നല്ലതായി തോന്നുമായിരിക്കും. എന്നാലതിൽ അടങ്ങിയിരിക്കുന്ന വിപത്ത് വളരെ ഭായനകവും വിനാശകരവുമാണ്.
ഈ സമത്വ നിയമം അമേരിക്കയെയും ലോകത്തെയും എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഏതൊരു വേദപഠിതാവിനും ഗ്രഹിക്കുവാൻ കഴിയും. ക്രൈസ്തവ രാജ്യമായ അമേരിക്കയിൽ സമത്വനിയമം പ്രാബല്യത്തിൽ വരുമ്പോൾ രാഷ്ട്രീയത്തിനും പാർട്ടിക്കുമൊക്കെ അപ്പുറം ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ ഇതിനെ വിലയിരുത്തുന്നത് സമത്വചിന്തയുടെ ഉടമസ്ഥനായ ലൂസിഫറിന്റെ രാജ്യത്തിലേക്കുള്ള ഒരു ചുവടു വെയ്പായിട്ടാണ്. ക്രൈസ്തവ മൂല്യങ്ങൾക്കും ദൈവം സ്ഥാപിച്ച പ്രപഞ്ച നിയമങ്ങൾക്കും കുടുംബ സംവിധാനങ്ങൾക്കും തലമുറകൾ ഉണ്ടാകുക എന്ന ദൈവീക പദ്ധതിയുടെയും അടിത്തറ തകർത്തു കൊണ്ട് മറ്റൊരു സാമ്രാജ്യത്തിന് അടിത്തറ പാകുന്നതിനുള്ള തുടക്കമാണ് ഈ സമത്വ നിയമമെന്നതിൽ ഒരു സംശയവും വേണ്ട. ഈ സാഹചര്യത്തിൽ ഒരു ദൈവപൈതൽ എന്ന നിലയിൽ ദൈവഹിതത്തിനായും നമ്മുടെ തലമുറകൾ ഇത്തരത്തിലുള്ള ആശയങ്ങളിലേക്ക് വഴുതി വീഴാതിരിക്കാനും പ്രാർത്ഥിക്കാം.