അനുസ്മരണം

വേദശാസ്ത്ര രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും പ്രമുഖ സഭാ നേതാവുമായ റവ.ഡോ.റ്റി.ജി.കോശി ഫെബ്രുവരി 13-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ വേർപാട് ഭാരത മിഷൻ പ്രവർത്തനങ്ങൾക്ക് ഒരു തീരാനഷ്ടമാണ്. ഭാരത മിഷൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അമേരിക്കയിലെ വേദ പഠനത്തിനുശേഷം ഭാരതത്തെക്കുറിച്ചുള്ള ആത്മ ഭാരം മൂലം അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തുകയും മണക്കാല എന്ന ഗ്രാമത്തിൽ വിശ്വാസത്താൽ ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപിക്കുകയും ചെയ്തു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായ നാലായിരത്തോളം സുവിശേഷ പോരാളികളെ സെമിനാരി ഇതിനോടകം സംഭാവന ചെയ്തു. റവ.റ്റി.ജി.കോശിയുടെ ഉറച്ച വിശ്വാസവും ഉന്നതമായ മിഷൻ കാഴ്ച്ചപ്പാടുമാണ് ഈ സ്ഥാപനത്തെ സുവർണ ജൂബിലി തിളക്കത്തിൽ എത്തിച്ചത്. വിശ്വാസ അനുഭവങ്ങളുടെ കലവറ നമുക്ക് മുമ്പിൽ സ്വജീവിതത്തിലൂടെ തുറന്നുകാട്ടിയ ഈ ഭക്തന്റെ വിശ്വാസപ്രഖ്യാപനം ‘He knows what I need, when I need, how much I need’ എന്നായിരുന്നു. തിരുവചനം അഭ്യസിപ്പിക്കുക മാത്രമല്ല ആത്മാക്കളെ നേടുക എന്നതും തൻ്റെ ദൗത്യമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ബൈബിൾ പരിഭാഷാ ശുശ്രൂഷയ്ക്ക് വേണ്ടത്ര പ്രാധാന്യവും അംഗീകാരവും സഭയും ബൈബിൾ കോളജുകളും നൽകാതിരുന്ന കാലത്ത് ഇരുകരങ്ങളും നീട്ടി ബൈബിൾ പരിഭാഷാ സംഘടനകളെ സെമിനാരിയിലേക്ക് ക്ഷണിക്കുകയും സ്വന്തം വേദവിദ്യാർത്ഥികളെ ബൈബിൾ പരിഭാഷാ ശുശ്രൂഷയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉന്നത ക്രാന്തദർശി ആയിരുന്നു അദ്ദേഹം. ‘വിക്ലിഫ് ഇൻഡ്യ’ സ്ഥാപക ചെയർമാനായ റവ.ജേക്കബ് ജോർജ് 1993-ൽ അന്നത്തെ വിക്ലിഫ് ഇന്റർനാഷനൽ പ്രസിഡന്റ് റവ. ഡിക് ഹുഗുനോവിനോടൊപ്പം മണക്കാല സെമിനാരി സന്ദർശിക്കുകയും ബൈബിൾ പരിഭാഷാ രംഗത്ത് സെമിനാരിയുടെ പങ്കാളിത്തം റവ റ്റി.ജി.കോശിയോട് അഭ്യർത്ഥിക്കയും ചെയ്തിരുന്നു. അതിനെ തുടർന്ന് 1995-ൽ വിപുലമായ നിലയിൽ ബൈബിൾ പരിഭാഷാ സെമിനാർ നടത്തുവാൻ റവ.ജേക്കബ് ജോർജ്, വിക്ലിഫ് ഇന്ത്യ മുൻ സി.ഇ.ഒ അലക്സ് മാത്യു എന്നിവരെ സെമിനാരിയിലേക്ക് അദ്ദേഹം ക്ഷണിച്ചു. തുടർന്ന് ധാരാളം വേദ ശാസ്ത്ര വിദ്യാർത്ഥികൾ പരിഭാഷാ രംഗത്ത് പ്രവർത്തിക്കുവാൻ തീരുമാനമെടുക്കുകയും വിവിധ ഭാഷാ സമൂഹങ്ങളിൽ പോയി താമസിച്ച് പരിഭാഷകരായി തീരുകയും ചെയ്തു. ഇന്ന് വിക്ലിഫ് ഇന്ത്യ അടക്കമുള്ള ബൈബിൾ പരിഭാഷാ സംഘടനകളിൽ മണക്കാല സെമിനാരിയിൽ നിന്ന് ഉന്നത വേദ പഠനം പൂർത്തീകരിച്ച ഒരു ഡസനിലധികം പേർ പ്രവർത്തിക്കുന്നു എന്നത് റവ.റ്റി.ജി.കോശിയുടെ ഉന്നത കാഴ്ചപ്പാടിന്റെ ഫലമാണ്. സ്വന്തം മകളെയും കുടുംബത്തെയും പരിഭാഷകരായി ഒറീസ്സയിലേക്ക് അയച്ച് അദ്ദേഹം മിഷൻ പ്രവർത്തനങ്ങൾക്ക് മാതൃകയായി. മകൾ റൂബിയും ഭർത്താവ് പാസ്റ്റർ മാത്യൂസ് എം.കുര്യനും ദീർഘ വർഷങ്ങൾ ഒഡീഷയിലെ ഒരു ഭാഷാസമൂഹത്തിൽ താമസിച്ച് ബൈബിൾ പരിഭാഷകരായി സേവനം അനുഷ്ഠിച്ചു. ഇന്ന് അവർ കൺസൽട്ടന്റുമാരായി ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകി വരുന്നു.
ഉത്തര ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകിയ മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയും അതിന്റെ സ്ഥാപകൻ റവ.റ്റി.ജി.കോശിയും എക്കാലവും സ്മരിക്കപ്പെടും.
ജോൺ മത്തായി കാതേട്ട്,
CEO, Wycliffe India