സഭാ ഹാൾ സമർപ്പണം

വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി 15-ാം മൈൽ സഭയ്ക്കു വേണ്ടി പുതിയതായി നിർമ്മിച്ച സഭാ ഹാളിൻ്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 19-ന് സഭാ പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടി നിർവഹിച്ചു.
(സഭാ ഹാൾ ഉദ്ഘാടന സമ്മേളനം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക) https://youtube.com/live/brrDhznltI4?feature=share
പാസ്റ്റർമാരായ ബാബു ജോൺ, എഡ്വിൻ സണ്ണി എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഐ.ആർ.എ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി.ജേക്കബ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ഒ.എം. ജോർജ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഷിബു ജോസഫ് (ഐ.ആർ.എ ജോയിൻ്റ് സെക്രട്ടറി) 15-ാം മൈൽ സഭയുടെ ചരിത്രാവതരണം നടത്തി.
ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഇടമാണ് ദൈവത്തിൻ്റെ ആലയമെന്നും ആ ദൈവാലയം രക്ഷിക്കപ്പെട്ട നമ്മൾ ഓരോരുത്തരുമാകയാൽ നമ്മെയാണ് സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടതെന്നും റവ. മാത്യൂസ് ഇട്ടി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. ബ്രദർ ഷിജോ ജോൺ സഭാ ഹാൾ നിർമ്മാണത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. 15-ാം മൈൽ സഭയുടെ സ്നേഹാദരമായി ശുശ്രൂഷകനും വിശ്വാസികളും ചേർന്ന് റവ. മാത്യൂസ് ഇട്ടിക്കും സഹധർമ്മിണി അന്നമ്മ ഇട്ടിക്കും മെമൻ്റോ നൽകി.
പാസ്റ്റർമാരായ ഷിജോ, ജോണിക്കുട്ടി, ജേക്കബ് ജോർജ്, ജെറിൻ എം. ഫ്രെഡി, ജോയി ജോൺ, ജോബിൻ ചാക്കോ, പി.വി. ഫ്രാൻസിസ്, വർഗീസ് പി. ജോസഫ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, ബ്രദർ ഡാർബി ജോസ് തുടങ്ങിയവർ ആശംകളറിയിച്ചു. പാസ്റ്റർ ബിജു പമ്പാവാലി, പ്രതീഷ് കങ്ങഴ എന്നിവർ ഗാനശുശ്രൂഷ നയിച്ചു. സഭാ സെക്രട്ടറി ബ്രദർ റോയ്ച്ചൻ സ്വാഗതവും സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു എം. ജോസഫ് നന്ദിയും പറഞ്ഞു. ഐ.ആർ.എ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി. സാംകുട്ടി സമാപന പ്രാർത്ഥന നടത്തി.
ആലയ സമർപ്പണം:
ദൈവ സഭ എന്ന വിഷയത്തെ ആസ്പദമാക്കി റവ. മാത്യൂസ് ഇട്ടി നൽകിയ സന്ദേശത്തിൻ്റെ സംക്ഷിപ്ത രൂപം
“സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതു വിധം? എൻ്റെ വിശ്രമ സ്ഥലവും ഏത്?…” (അപ്പൊ.പ്രവ. 7:49).
ദൈവാത്മ നിറവിൽ സ്തെഫാനൊസ് നടത്തിയ പ്രസംഗത്തിലാണ് യെശയ്യാവ് പ്രവാചകൻ്റെ വാക്കുകളെ (66:1) ഉദ്ധരിച്ച് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. പണിയപ്പെടുന്ന ആലയത്തെക്കുറിച്ചാണ് പ്രവാചകൻ സൂചിപ്പിച്ചത്.
‘ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം (പുറ. 25:8). യഹോവയ്ക്ക് വന്നു വസിക്കേണ്ടതിനു യിസ്രായേൽ ജനം ഒരാലയം (സമാഗമന കൂടാരം) ഉണ്ടാക്കി. ആലയത്തിൽ ദൈവം ഇറങ്ങി വന്ന് വസിക്കുമായിരുന്നു, അവിടെ ദൈവസാന്നിദ്ധ്യമുണ്ടായിരുന്നു. ദൈവമക്കൾ കൂടി വരുന്നിടത്ത് ദൈവ സാന്നിദ്ധ്യമുണ്ട്. അത് ആത്മാവിൽ അനുഭവിച്ചറിയണം. എന്നാൽ ജനം പാപം ചെയ്തപ്പോൾ ദൈവ സാന്നിദ്ധ്യത്തിന് അവിടെ ഇറങ്ങി വരാൻ കഴിയാതെയായി.
“നിങ്ങൾ ദൈവത്തിൻ്റെ മന്ദിരമെന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും അറിയുന്നില്ലയോ” (1 കൊരി.3:16) എന്നാണ് സാക്ഷാൽ ദൈവലായത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞത്.
പ്രാർത്ഥിക്കുമ്പോൾ, ആരാധിക്കുമ്പോൾ ദൈവസാന്നിദ്ധ്യം അനുഭവിച്ചവരായി, രോഗശാന്തി പ്രാപിച്ചവരായി, പാപബോധം ഉള്ളവരായി, ബന്ധനം അഴിഞ്ഞവരായി മാറേണ്ട സ്ഥലമാണ് ദൈവാലയം. നാം പണിയുന്ന സഭാ കെട്ടിടത്തിന് ഒരു പക്ഷേ, കാലപ്പഴക്കത്താൽ നിറം മങ്ങിയെന്നോ കേടുപാടുകൾ ഉണ്ടായെന്നോ വന്നേക്കാം. അതിനെ തകർക്കുവാൻ ചരിത്രത്തിൻ്റെ പ്രാരംഭ ഘട്ടം മുതൽക്കേ രാജാക്കന്മാരും ഭരണാധികാരികളും മതവിരോധികളും രാഷ്ട്രീയക്കാരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആർക്കും തകർത്തു കളയുവാൻ കഴിയാത്ത നിലയിൽ പൂർവ്വാധികം ശക്തിയോടെ വളർന്നു വരുന്ന ഒരു ആലയമുണ്ട്. അത് ഓരോ ദൈവമക്കളുമാണ്. ആ ആലയത്തെയാണ് ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടത്. നാം ഓരോരുത്തരുമാണ് സഭ. തകർക്കാൻ ശ്രമിക്കുന്തോറും ഏറെ ശക്തി പ്രാപിച്ച് ഓരോ ദിവസവും വളർന്നു മുന്നേറുന്നതാണ് ദൈവ സഭ. ‘ഞാൻ എൻ്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല’ (മത്താ.16:18). സഭയുടെ ഉടമസ്ഥൻ കർത്താവായ യേശുക്രിസ്തുവും അതിൻ്റെ നടത്തിപ്പുകാരൻ ദൈവത്തിൻ്റെ പരിശുദ്ധാത്മാവുമാണ്. ‘നല്ലവനും വിശ്വസ്തനുമായ ദാസനേ, എന്ന വിളിക്ക് നമ്മെ സജ്ജരാക്കുന്ന ഇടമാണ് ദൈവസഭ.
ദൈവസഭ മാർമ്മികമായ ഒരു ശരീരമാണ്. സഭ ശരീരമെങ്കിൽ അതിൻ്റെ ശിരസ്സ് കർത്താവാണ്. സഭയാകുന്ന ശരീരത്തെയാണ് പൗലോസ് ഉപദ്രവിച്ചത് (അപ്പൊ. പ്രവ. 9:4,5). ശരീരത്തെ ഉപദ്രവിച്ചാൽ പ്രതികരിക്കുന്നത് ശിരസ്സാണ്. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുള്ളതാണ്. സഭയിൽ നാം ചെയ്യുന്ന ഓരോ കടമകൾക്കും ജോലിക്കും അതേ പ്രാധാന്യമുണ്ട്. അതൊന്നും ചെറുതല്ല. അതെല്ലാം ആർക്കുവേണ്ടിയാണ് ചെയ്യുന്നത് എന്നു തിരിച്ചറിയുമ്പോഴാണ് അനുഗ്രഹമുണ്ടാകുന്നത്.
1. ദൈവസഭയിൽ ഇടർച്ച ഉണ്ടാകരുത് അഥവാ ഇടർച്ച ഉണ്ടാക്കാതിരിക്കുക.
2. ആലയത്തിൽ വചനം ദുർലഭമായും ദർശനം ഇല്ലാതെയും വിളക്ക് കെട്ടും വരുന്ന സാഹചര്യമുണ്ടാകാതെ അതിനെ നിലനിർത്തി കൊണ്ടു പോകുവാൻ തലമുറകളെ എഴുന്നേൽപ്പിക്കാൻ പ്രാർത്ഥിക്കുന്നവർ ദൈവസഭയിൽ ഉണ്ടാകണം (1 ശമു. 3:1-3).
3. ഇടിഞ്ഞും വാതിലുകൾ തീ വെച്ചു ചുട്ടും കിടക്കുന്ന യെരുശലേം മതിലിൻ്റെ പുനർ നിർമ്മിതിയിൽ അവനവൻ അഥവാ ഓരോരുത്തരും പ്രവർത്തനോത്സുകരായി എഴുന്നേറ്റതുപോലെ (നെഹമ്യാവ്) ദൈവസഭയിൽ അഥവാ ആലയം അവനവൻ പണിയണം.