സഭായോഗത്തിനിടെ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂര മർദ്ദനം

ഹരോഹള്ളി: കർണാടകയിലെ ഹാരോഹള്ളിയിൽ സുവിശേഷ വിരോധികൾ പാസ്റ്ററിനെയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായിമർദ്ദിച്ചു.ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള (ബാംഗ്ലൂർ-കനക്പുര റോഡ്) ഹരോഹള്ളിയിലെ ചർച്ചിലേക്ക് സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറി വിശ്വാസികളോട് “ജയ് ശ്രീ റാം” എന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ജനുവരി 31-ന് ആരാധന നടക്കുന്നതിനിടെയാണ് സംഭവം. ആരും രക്ഷപ്പെടാതിരിക്കാൻ മുപ്പതോളം വരുന്ന സംഘം പുറത്ത് കാത്ത് നിൽക്കുകയും തുടർന്ന് ചർച്ചിനുള്ളിലേക്ക് കയറുകയുമായിരുന്നു. സഭാഹാളിലെ സാധനങ്ങളെല്ലാം നശിപ്പിക്കുകയും വേദ പുസ്തകങ്ങൾ വലിച്ചെറിയുകയും ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലെദൽഫ്യാ ഫെലോഷിപ് ചർച്ചിന്റെ കീഴിൽ കഴിഞ്ഞ 15 വർഷമായി നടന്നു വരുന്ന സഭയുടെ പാസ്റ്റർ സുഭാഷ് ഹാനോക്കിനും പാസ്റ്ററുടെ 13 വയസ്സുള്ള മകൾ സാറ ഉൾപ്പെടെ 28 ഓളം വിശ്വാസികൾക്കുമാണ് ക്രൂരമർദ്ദനം ഏറ്റത്. മുമ്പും രണ്ടുതവണ പാസ്റ്റർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ‘കർത്താവിനുവേണ്ടി മരിക്കാനായി ഞാൻ എന്റെ ജീവിതം സമർപ്പിച്ചതാണ്. അതുകൊണ്ട് ഈ സംഭവം എന്നെ തളർത്തുകയില്ല’-പാസ്റ്റർ സുഭാഷ് പറഞ്ഞു. അക്രമികൾക്കെതിരെ ആദ്യഘട്ടത്തിൽ പോലീസ് നടപടിയെടുക്കാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്നും എന്നാൽ പിന്നീട് കേസെടുക്കുകയും അതേസമയം മതപരിവർത്തനം എന്ന കുറ്റം ആരോപിച്ച് പാസ്റ്റർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തെന്നും ഫിലെദൽഫ്യാ ഫെലോഷിപ് സഭയുടെ കർണ്ണാടകയിലെ ചുമതല വഹിക്കുന്ന പാസ്റ്റർ കെ.എസ്. സാമുവേൽ പറഞ്ഞു. ആരാധന നടത്താൻ വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഹാൾ ഒഴിപ്പിക്കുവാൻ കെട്ടിട ഉടമസ്ഥനോട് പോലീസ് ആവശ്യപ്പെട്ടിരിക്കയാണ്.ആക്രമണത്തിൽ പരിക്കേറ്റ പാസ്റ്റർ സുഭാഷിനും വിശ്വാസികൾക്കുമായി പാസ്റ്റർ കെ.എസ്. സാമുവേൽ പ്രാർത്ഥന അഭ്യർത്ഥിച്ചു. ‘അടുത്തത് എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല, എങ്കിലും ദൈവം നമ്മുടെ പക്ഷത്താണെന്ന് ഞങ്ങൾക്കുറപ്പുണ്ട്, അതുകൊണ്ട് പരാജയപ്പെടുകയില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.