നിത്യതയിൽ

നിത്യതയിൽ

കോട്ടയം/കറുകച്ചാൽ: സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പി.ഐ.ഏബ്രഹാം (കാനം അച്ചൻ-91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചിലമാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

വ്യത്യസ്തമായ പ്രഭാഷണം കൊണ്ട് മലയാളക്കരയുടെ മനം കവർന്ന അനുഗ്രഹീത സുവിശേഷകൻ, അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച പ്രസംഗകൻ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെസഞ്ചരിച്ച വ്യക്തിയാണ് കാനം അച്ചൻ.

1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചേലക്കൊമ്പ് ഗ്രാമത്തിൽ പാറക്കൽ കുടുംബത്തിൽ ഐസക്–മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യർത്ഥിയായിരിക്കുമ്പോൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടത്വം സ്വീകരിച്ച് ഓർത്തഡോക്സ് സഭയിൽ വൈദീകനായി. വൈദീകനായി കോട്ടയം ജില്ലയില്‍ വിവിധ പള്ളികളില്‍ ശുശ്രൂഷിച്ചു. പെന്തക്കോസ്തു വിശ്വാസത്തിലേക്കു വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷകനായിരുന്നു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ വിശ്വാസികളെ ബോധവല്‍ക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ചനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഘിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു. കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ല്‍ ഓഗസ്റ്റ് 3 നു മണിമലയാറ്റില്‍ സി.സി മാത്യു എന്ന ജോര്‍ജ് സാറിന്റെ കൈക്കീഴില്‍ വിശ്വാസസ്‌നാനം സ്വീകരിച്ചു. സ്‌നാനമേറ്റെങ്കിലും പൗരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാല്‍ അച്ചന്റെ സ്‌നാന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ സീയോന്‍കാഹളം മാസികയില്‍ അച്ചടിച്ച് വന്നതോടെ സഭ കാനം അച്ചനെ മുടക്കി. കേരളത്തില്‍ പെന്തെകോസ്ത് സഭകള്‍ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകന്‍ എന്ന നിലയില്‍ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതല്‍ കഴിഞ്ഞ 57 വര്‍ഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു. പുതുപ്പള്ളി ചര്‍ച്ച് ഓഫ് ഗോഡ് അഗപ്പെ സഭാംഗമാണ്.

ഭാര്യ: വാഴൂര്‍ ചിറക്കടവ് കൊച്ചുവീട്ടില്‍ ഏലിയാമ്മ ഏബ്രഹാം. മക്കള്‍: നിര്‍മ്മല (കുറിച്ചി), ബിജു ഏബ്രഹാം (യു എസ് എ), ജിജി മോള്‍ (കൂത്താട്ടുകുളം). മരുമക്കള്‍: ജേക്കബ് തോമസ് (കുറിച്ചി), ഷൈനി (യുഎസ്), ജോണ്‍സണ്‍ സി. വര്‍ഗീസ് (കൂത്താട്ടുകുളം).