അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും അനന്തരഫലങ്ങളും: പാസ്റ്റർ മാത്യൂസ് ഇട്ടി

ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു 2020 നവംബർ മൂന്നാം തീയതി നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുമ്പെങ്ങും ഇല്ലാത്ത തരം വാശിയേറിയ മത്സരത്തിനും സ്ഥാനാർത്ഥികളുടെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കും ശേഷം ജയിക്കുന്നത് ട്രംപോ ബൈഡനോ എന്ന് ആകാംഷയോടെയുള്ള കാത്തിരിപ്പിനും ഒടുവിൽ അത് സംഭവിച്ചു. ജോ ബൈഡൻ ജയിച്ചു, ഡോണൾഡ് ട്രംപ് പരാജയപ്പെട്ടു. ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായും കമലാ ഹാരിസ് വൈസ് പ്രസിഡന്റായും 2021ജനുവരി 20-ന് അധികാരത്തിലേറി. പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അത് അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഗതിയെ ശക്തമായി വ്യതിചലിപ്പിക്കും എന്നതിൽ തർക്കമില്ല. ഈ തെരഞ്ഞെടുപ്പ് ഇത്രമാത്രം ലോക ശ്രദ്ധ പിടിച്ചുപറ്റാനും അമേരിക്കൻ ജനതയെ ആശങ്കപ്പെടുത്തുവാനുമുള്ള കാരണം പരിശോധിക്കുമ്പോൾ അതിനു മുമ്പ് അമേരിക്കയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. ജൂലൈ 4, 1776-ലാണ് അമേരിക്ക ഒരു രാഷ്ട്രമായി രൂപീകൃതമായത്. അന്നത്തെ രാഷ്ട്ര നിർമ്മാതാക്കൾ ക്രിസ്തീയ മൂല്യങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്നു. അതുകൊണ്ടാണ് അമേരിക്കൻ കറൻസികളിലും നാണയങ്ങളിലും’In God we Trust’ എന്ന് ആലേഖനം ചെയ്യുവാൻ ഇടയായത്. ക്രൈസ്തവ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന നിലയിലായിരുന്നു ഭരണ നിർമ്മിതാക്കൾ ഭരണ സംവിധാനങ്ങൾക്ക് രൂപം നൽകിയതും. അക്കാലയളവിൽ രൂപം നൽകിയ ഒരു രാഷ്ട്രീയ പാർട്ടിയാണ് ‘റിപ്പബ്ലിക്കൻ പാർട്ടി’. ചുരുക്കപ്പേരിൽ അതറിയപ്പെടുന്നത് GOP (Grand Old Party) എന്നത്രെ. ആ പാർട്ടിയുടെ പൊതുവായ നയവും പരമ്പരാഗതമായുള്ള ക്രിസ്തീയ മൂല്യങ്ങൾക്കും ആശയങ്ങൾക്കും ഊന്നൽ നൽകുന്നതുമായിരുന്നു. ഇന്ന് പലരും അതിൽ നിന്നും വ്യതിചലിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ പൊതുവായ ലക്ഷ്യവും താൽപ്പര്യവും അതായിരുന്നു. അതുകൊണ്ടു തന്നെയാണ് പ്രാർത്ഥനയോടു കൂടെ നടത്തപ്പെടുന്ന പ്രസിഡന്റ് സ്ഥാനാരോഹണം. ബൈബിളിൽ കൈ വച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞ വൈറ്റ് ഹൗസിലെ പ്രാർത്ഥന, സ്കൂളുകളിലെ പ്രാർത്ഥന ഇവയെല്ലാം അതിനുദാഹരണങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയതും ആദ്യത്തേതുമായ ജനാധിപത്യ (Democratic) രാജ്യമായി അമേരിക്കയെ കണക്കാക്കാം. അമേരിക്കയിലെ എല്ലാ മേഖലയിലുമുള്ള ഭരണകർത്താക്കളെയെല്ലാം ജനങ്ങളുടെ വോട്ട് സമ്പ്രദായത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. അത് പ്രസിഡന്റ് മാത്രമല്ല സംസ്ഥാന ഗവർണർ, ജില്ലാ മേയർ, പോലീസ് മേധാവികൾ, ജഡ്ജിമാർ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും ഹൗസ് പ്രതിനിധികൾ, സെനറ്റർമാർ അങ്ങനെ എല്ലാ ഔദ്യോഗിക പദവികളും പൊതു തെരഞ്ഞെടുപ്പിലെയാണ് നടക്കുന്നത്. കോടതികളിൽ വിസ്തരിക്കപ്പെടുന്ന കേസുകൾക്ക് വിധി പറയുന്നതു പോലും ജഡ്ജിമാരല്ല പ്രത്യുത ജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ജൂറിമാരാണ്. ജഡ്ജിമാർ ആ വിധിയുടെ ശിക്ഷ പ്രഖ്യാപിക്കുന്നു എന്നു മാത്രമേയുള്ളൂ. അമേരിക്കയുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതും ഹൗസ്/സെനറ്റ് അംഗങ്ങളിൽ നിന്നല്ല ഓരോ പൗരനും വോട്ട് ചെയ്താണ്.
വോട്ടിങ് സമ്പ്രദായവും പരാജയവും
കേന്ദ്ര ഗവൺമെന്റ് ഭരിക്കുന്നത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും 100 അംഗങ്ങളുള്ള സെനറ്റും 435 ഹൗസ് അംഗങ്ങളുമാണ്. ഭരണത്തിൽ പ്രസിഡന്റിനെ സഹായിക്കാൻ അദ്ദേഹം നിയമിക്കുന്ന വൈസ് പ്രസിഡന്റ്, ക്യാബിനറ്റ് അംഗങ്ങൾ എന്നിവരും ഉണ്ടായിരിക്കും. ഹൗസ് അംഗങ്ങൾ എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെടുകയില്ല.മറിച്ച് എല്ലാ രണ്ടു വർഷം കൂടുമ്പോഴാണ് അവരുടെ തെരഞ്ഞെടുപ്പ്. എന്നാൽ സെനറ്റ് അംഗങ്ങളാകട്ടെ അവരുടെ കാലാവധി ആറ് വർഷവും എല്ലാ ഈരണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യും. പ്രസിഡന്റിന്റെ കാലാവധിയാകട്ടെ നാല് വർഷവും. അമേരിക്കയിൽ ജനിച്ച പൗരന്മാർക്കു മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ പാടുള്ളൂ. ശേഷം ഏത് സ്ഥാനത്തും അമേരിക്കൻ പൗരത്വം സ്വീകരിച്ച് ആർക്കും വരാവുന്നതാണ്. തികച്ചും ജനാധിപത്യ സംവിധാനം ഉൾക്കൊള്ളുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പുകളുടെ ലക്ഷ്യം. നാല് വർഷത്തേക്ക് തെരഞ്ഞെടുക്കുന്ന പ്രസിഡന്റിന്റെ ഭരണ പരാജയത്തോട് പ്രതികരിക്കുവാനുള്ള അവസരമാണ് എല്ലാ വർഷവും കൂടുമ്പോഴുള്ള ഹൗസ് തെരഞ്ഞെടുപ്പും രണ്ട് വർഷം കൂടുമ്പോഴുള്ള മൂന്നിലൊന്ന് അംഗങ്ങളുടെ സെനറ്റ് തെരഞ്ഞെടുപ്പും മൂലം ലഭിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഇരട്ടസംഖ്യ വരുന്ന വർഷങ്ങളിൽ മാത്രമേ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കയുള്ളൂ എന്നതാണ്. ഒറ്റസംഖ്യ വരുന്ന ഒരു വർഷത്തിലും ഒരിക്കലും ഇലക്ഷൻ ഉണ്ടായിരിക്കയില്ല താനും. മറ്റൊരു പ്രത്യേകത അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ആകെയുള്ള വോട്ടിൽ ലഭിക്കുന്ന ഭൂരിപക്ഷം നോക്കിയല്ല.മറിച്ച് ഓരോ സംസ്ഥാനത്തുമുള്ള ഇലക്ട്രലൽ വോട്ടിൽ ലഭിക്കുന്ന ഭൂരിപക്ഷം നോക്കിയാണ്. ഓരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രലൽ വോട്ടും വ്യത്യസ്തമാണ്. സംസ്ഥാനത്തിലെ ജനസംഖ്യ അനുപാതത്തിലാണ് ഇലക്ട്രലൽ വോട്ടും തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് ഒരു സംസ്ഥാനത്തെ കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ വോട്ടും ലഭിക്കും. 538 ഇലക്ട്രലൽ വോട്ടാണ് 50 സംസ്ഥാനങ്ങൾക്കുമായുള്ളത്. അതിൽ 270 വോട്ട് ലഭിക്കുന്ന ആളായിരിക്കും പ്രസിഡന്റ്.
ഇനി, വോട്ടിങ് സമ്പ്രദായത്തിലെ അപജയം എന്താണെന്നു നോക്കാം. ഏറ്റവും വലിയ പരാജയം അമേരിക്കയിൽ ഇലക്ഷന് ഒരു കേന്ദ്രീകൃത നിയമം ഇല്ല എന്നുള്ളതാണ്. സംസ്ഥാന സർക്കാരിനാണ് വലിയ അധികാരം. കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിന്മേൽ തുലോം ചുരുക്കമായ അധികാരമേ ഉള്ളൂ. ജനാധിപത്യത്തിന്റെ ഒരു ഘടകമാണത് എങ്കിലും വോട്ടിങ് സമ്പ്രദായത്തിൽ ഒരു കേന്ദ്രീകൃത പൊതു നിയമമില്ലാത്തതു കൊണ്ട് ഓരോ സംസ്ഥാനങ്ങളും ഓരോരുത്തർക്കും ബോധിച്ച നിലയിൽ വോട്ടിങ് നിയമം കൊണ്ടുവന്നു. വോട്ടെടുപ്പ് ദിവസത്തിനുള്ള ക്രമീകരണം, നേരിട്ടുള്ള വോട്ട്, തപാൽ വോട്ട്, വോട്ട് എണ്ണലിന്റെ സമയം, വോട്ടെണ്ണലിൽ നിരീക്ഷകരുടെ സാന്നിദ്ധ്യം തുടങ്ങിയ അതിപ്രധാന വിഷയങ്ങളിൽ പോലും ഒരു ഏകീകൃത നിയമമില്ല. അവരവർക്ക് യുക്തമായ നിലയിൽ ഓരോ സംസ്ഥാനത്തും നിയമം നടപ്പാക്കി.
വോട്ടിംഗിൽ അഴിമതി ഉണ്ടാകുമോ?
വളരെ സുതാര്യമായ ഒരു ചോദ്യമാണത്. അതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ ഒരു വ്യക്തിയോ വ്യക്തികളോ അഴിമതി കാണിച്ചാലും അത് കണ്ടുപിടിക്കാനുള്ള ഒരു സംവിധാനം ഇല്ല എന്നുള്ളതാണ്. ഉദാഹരണമായി; തപാൽ വോട്ടിന് രജിസ്റ്റർ ചെയ്ത ഒരു വ്യക്തി മരിച്ചു പോയാലും തപാൽ വോട്ട് വന്നുകൊണ്ടേയിരിക്കും. ആർക്ക് വേണമെങ്കിലും ബാലറ്റിൽ വോട്ട് രേഖപ്പെടുത്താം. ഒരാൾ സ്ഥലം മാറിപ്പോയാൽ പഴയ വിലാസത്തിലും പുതിയ വിലാസത്തിലും ബാലറ്റ് വരും. അത് വോട്ട് ചെയ്താൽ കണ്ടുപിടിക്കുവാൻ ഒരു മോണിട്ടറിംഗ് സംവിധാനമില്ല എന്നതാണ് വസ്തുത. എന്താണ് ഒരു മോണിട്ടറിംഗ് സംവിധാനം നടപ്പാക്കുവാൻ അമേരിക്കൻ ഭരണ നിർമ്മാതാക്കൾ ശ്രദ്ധിക്കാതിരുന്നത് ? ഉത്തരം വളരെ ലളിതമാണ്. ഭരണ നിർമ്മാതാക്കൾ ഈ ഭരണ ക്രമീകരണങ്ങൾ വിഭാവനം ചെയ്തപ്പോൾ അമേരിക്കൻ ജനത ഉന്നതമായ സംസ്കാരം ഉള്ളവരും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തുന്നവരും ദൈവ ഭയമുള്ളവരും സത്യസന്ധരും കളവ് ചെയ്യാത്തവരും ആയിരുന്നു. അങ്ങനെയുള്ള ഒരു ജനതയ്ക്കു വേണ്ടി നിർമ്മിച്ചതാണ് നിയമങ്ങളെല്ലാം. തുറന്നിട്ടിരിക്കുന്ന വിശാലമായ സൂപ്പർ മാർക്കറ്റിൽ കിടക്കുന്ന ആഹാര സാധനങ്ങളോ പഴവർഗ്ഗങ്ങളോ തുണികളോ ആരും കാണുന്നില്ലെങ്കിൽപ്പോലും ആരും മോഷ്ടിക്കയില്ല എന്ന പാരമ്പര്യമായിരുന്നു
അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. വഴിയരികിലുള്ള ഓറഞ്ച് തോട്ടത്തിൽ മരം നിറച്ച് പഴുത്ത് നിൽക്കുന്നതോ താഴെ വീണു കിടക്കുന്നതോ ഒന്നുപോലും ആരും എടുക്കയില്ല. മറിച്ച് തൊട്ടടുത്ത കടയിൽ ചെന്ന് ഓറഞ്ച് വില കൊടുത്തു വാങ്ങുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ആ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിച്ച ഭരണ നിർമ്മിതാക്കൾ ഉണ്ടാക്കിയ വോട്ടിങ് സമ്പ്രദായം ഇന്ന് പാടേ പരാജയത്തിൽ കലാശിച്ചു. പത്രങ്ങൾ വില്പനയ്ക്ക് ഇട്ടു വച്ചിരുന്ന പെട്ടിയിൽ നിന്നും നാണയ തുട്ടുകൾ ഇട്ട് ഓരോ പത്രം വീതം എടുത്തിരുന്ന സ്ഥാനത്ത് ഇന്ന് പത്രം ഇട്ട് വില്പനയ്ക്കു വയ്ക്കുന്ന പെട്ടിപോലും കാണാതായി.
ഡമോക്രസിയുടെ അപജയം
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഭരിക്കുന്ന സംവിധാനമാണല്ലോ ജനാധിപത്യം അഥവാ ഡമോക്രസി. രാജ വാഴ്ചയും ഏകാധിപത്യ വാഴ്ചയും ലോകത്തെ ഭരിച്ചപ്പോൾ നേരിട്ട ഭീകരാവസ്ഥ മനസ്സിലാക്കിയ ജനം ജനാധിപത്യം ഹാർദ്ദവമായി സ്വീകരിക്കുകയാണുണ്ടായത്. അമേരിക്കയിലും അതു തന്നെയാണ് സംഭവിച്ചത്. അമേരിക്കയിൽ പരമ്പരാഗത ആശയങ്ങൾക്കും ക്രൈസ്തവ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും വേണ്ടി നിന്ന റിപ്പബ്ലിക്കൻ പാർട്ടിയെ കൂടാതെ കൂടുതൽ ഡെമോക്രാറ്റിക് ചിന്താഗതികളോടു കൂടി ഒരു പാർട്ടി തന്നെ രൂപപ്പെട്ടു. അതാണ് ഡെമോക്രാറ്റിക് പാർട്ടി. അതിന് വഴി ഒരുക്കപ്പെട്ടത് ലോകത്തിന്റെ എതു ഭാഗത്തുനിന്നും ഏതു ജാതിയിലും മതത്തിലും ഭാഷയിലും സംസ്കാരത്തിലും പെട്ടവർക്ക് അമേരിക്കയിൽ കുടിയേറാമെന്നും ചില വർഷങ്ങൾക്കുശേഷം അമേരിക്കയിൽ ജനിച്ച പൗരന്മാർക്കു തുല്യമായ പൗരത്വം ലഭിക്കുമെന്നുള്ള സ്വാതന്ത്ര്യമാണ് കാരണമായത്. അങ്ങനെ വിവിധ സംസ്കാരമുള്ള ഭാഷക്കാരും മതക്കാരും അമേരിക്കയിൽ വേരുറപ്പിച്ചു. മാത്രമല്ല അവരുടെ ആശയങ്ങളും ചിന്താഗതികളും നടപ്പാക്കാനിടയായി. അത് ഡെമോക്രാറ്റിക് ആശയങ്ങൾക്ക് ഉതകുന്നതായതുകൊണ്ട് ഡെമോക്രാറ്റിക് വളരെ വേഗം വളർന്നു. മാത്രമല്ല അത് ദൈവ വചനത്തിന്റെ ഒരു നിവർത്തി എന്ന നിലയിൽ സംഭവിക്കേണ്ടതുമാകുന്നു. ഇരിമ്പും കളിമണ്ണും ചേർന്ന ഭരണം അഥവാ ചേരാത്തവയെ ചേർത്തുകൊണ്ടുള്ള ഭരണം. അതാണ് ഇന്നു കാണുന്ന ഡെമോക്രാറ്റിക് ഭരണം.
അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ 50 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിർത്തി സംസ്ഥാനങ്ങളാണ്. മദ്ധ്യഭാഗത്തുള്ള സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളും. അയൽ രാജ്യങ്ങളിൽ നിന്നും ഭൂലോകത്തിലെ ഇതര രാജ്യങ്ങളിൽ നിന്നും നിയമപരമായി അതിലുപരി നിയമ ലംഘനത്തിൽ കൂടി അനധികൃതമായി വന്ന വിദേശ ശക്തികളാണ് ഈ ഡമോക്രാറ്റിക് ആശയം വളർത്തിയെടുത്തത്. അമേരിക്കൻ ജനതയുടെ ദയാശീലം, ഔദാര്യ മനസ്സ്, ദൈവീക സ്നേഹം ഇവയൊക്കെ ചൂഷണം ചെയ്താണ് ദശലക്ഷക്കണക്കിന് ജനം നിയമ വിരുദ്ധമായി അമേരിക്ക കൈയ്യടക്കിയത്. ഈ സാഹചര്യം ഇന്ന് രാജ്യത്തിന് ഒരു ഭീഷണി തന്നെയാണ്. അവരിലധികവും ഉപജീവനത്തിനായും സുഖലോലുപതക്കായും നടത്തുന്ന മോഷണം, കൊലപാതകം, മദ്യം, മയക്കുമരുന്ന് വിപണി, വ്യഭിചാരം, ബലാത്സംഗം തുടങ്ങി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് വൻ ഭീഷണി തന്നെയാണ്. അവരുടെ ആശയത്തോടും ചിന്താഗതിയോടും ഡെമോക്രാറ്റിക് പാർട്ടിക്ക് സമാന നിലപാട് ഉള്ളതുകൊണ്ട് ആ പാർട്ടിയുടെ പിന്തുണയും അകത്തും പുറത്തുമുള്ള സോഷ്യലിസ്റ്റിക് (സ്ഥിതി സമത്വവാദം) ചിന്താഗതിക്കാരുടെ പിന്തുണയും അവരുടെ ശക്തി വർദ്ധിക്കുവാൻ കാരണമായി. ഈ സാഹചര്യത്തെ വളരെ ഭയത്തോടും ആശങ്കയോടും കൂടിയാണ് അമേരിക്കൻ ക്രൈസ്തവ ജനത വീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയധികം ക്രൈസ്തവർ ഒന്നിച്ചണി നിരന്ന് പ്രാർത്ഥനയും ഉപവാസവും അഭ്യർത്ഥനകളും നടത്തി റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിക്കുവാനിടയായി. ഡെമോക്രാറ്റിക്, സോഷ്യലിസ്റ്റിക് പാർട്ടികളുടെ പൊതു നയം
ജനകീയ ഭരണം/സ്ഥിതി സമത്വചിന്ത ഇവ സമൂഹത്തിന് നന്മയല്ലേ? ജനത്തിന് ഗുണകരമല്ലേ? കേട്ടാൽ തോന്നും അത് വളരെ പ്രയോജനമാണെന്ന്. എന്നാൽ ആ ആശയങ്ങളുടെ ഉൾപ്പൊരുളുകൾ മനസ്സിലാക്കുമ്പോഴാണ് അത് എത്ര അപകടകരമെന്ന് തിരിച്ചറിയാൻ കഴിയുന്നത്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ എന്നും നിങ്ങളുടെ സുഭിക്ഷം മറ്റുള്ളവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ എന്നതും രണ്ടു കാശിട്ട ദരിദ്രയായ വിധവ ധനവാന്മാർ ഇട്ടതിലും അധികം ഇട്ടു എന്ന കർത്താവിന്റെ പ്രസ്താവനയും നാം ഇവിടെ പ്രത്യേകം ഓർക്കണം. തികച്ചും ബൈബിൾ അധിഷ്ഠിത വസ്തുതയാണത്. കർത്താവും അപ്പൊസ്തലനായ പൗലൊസും യോഹന്നാൻ സ്നാപകനും സ്ഥിതി സമത്വത്തെക്കുറിച്ച് പറഞ്ഞത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുവാനായിരുന്നു. കർത്താവിന്റെ അടുക്കൽ വന്ന ധനവാനായ വ്യക്തിയോടും നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്നായിരുന്നു. മറിച്ച് ഇല്ലാത്തവൻ ചെന്ന് ധനവാന്റെ മുതൽ കവർന്നെടുക്കുവാനോ ധനവാനെ കൊന്ന് വസ്തു അപഹരിക്കാനോ അല്ല പറഞ്ഞത്. ഇല്ലാത്തവൻ ഉള്ളവന്റേത് കവർന്നെടുക്കുന്ന ആശയമാണ് സ്ഥിതി സമത്വ ആശയം. അതാണ് കർത്താവിന്റെ കല്പനയ്ക്കും വേദ പുസ്തക ആശയങ്ങൾക്കും എതിരായിട്ടുള്ള സ്ഥിതിസമത്വ വാദത്തിലെ പ്രധാന വ്യത്യാസം. ഈ വിഷയം ഗ്രഹിക്കാതെയാണ് യേശുക്രിസ്തു ആണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നു പറയുന്നത്. അത് ശുദ്ധ അബദ്ധമാണ്. മാത്രമല്ല ബൈബിൾ അടിസ്ഥാനമായ ആശയം തികച്ചും വ്യത്യസ്തമാണ്. അശുദ്ധിയും വിശുദ്ധിയും തമ്മിലുള്ള വ്യത്യാസം, ഇരുട്ടും വെളിച്ചവുമായുള്ള ചേർച്ചയില്ലായ്മ, സൃഷ്ടിപ്പിൽ തന്നെയുള്ള ആണും പെണ്ണുമായുള്ള വേർതിരിവ്, നാശത്തിലേക്കുള്ള വിശാല വഴി, നിത്യജീവങ്കലേക്കുള്ള ഇടുക്കു വഴി, ഈ വഴികളിലൂടെ കടന്നുപോകുന്നവരുടെ അന്ത്യം, പുരുഷനും സ്ത്രീയുമായുള്ള വിവാഹ ബന്ധം ഇവയൊക്കെയാണ് തിരുവചന മൂല്യ ഘടകങ്ങൾ. എന്നാൽ സ്ഥിതി സമത്വ/ഡമോക്രാറ്റിക് ചിന്താഗതിക്കാരുടെ ആശയം ഇവയിൽ നിന്നും തികച്ചും വ്യത്യസ്തമായതാണ്. അതത്രെ ക്രൈസ്തവർക്ക് വിയോജിപ്പുണ്ടാകുന്ന വസ്തുത. അമേരിക്കൻ സാമൂഹ്യ ജീവിതത്തിനേല്ക്കുന്ന ശക്തമായ ആഘാതവും അതു തന്നെയാണ്. ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലനമുണ്ടാക്കിയത് വ്യക്തിപരമായ വിയോജിപ്പോ യോജിപ്പോ ആയിരുന്നില്ല പ്രത്യുത, ആശയപരമായ പോരാട്ടമായിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മത്സരിച്ച ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വ്യക്തമാക്കിയിട്ടുള്ള ഭരണപരിഷ്കാരം ഞെട്ടിപ്പിക്കുന്നതാണ്. വേശ്യാവൃത്തി മാന്യമായ ഒരു തൊഴിലായി തങ്ങളുടെ ഭരണകൂടം പ്രഖ്യാപിക്കും എന്ന് കമല പ്രസ്താവിച്ചത് പരസ്യമായിട്ടാണ്. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ജോ ബൈഡൻ പറഞ്ഞതാകട്ടെ, തന്റെ ഭരണത്തിന്റെ ആദ്യ നൂറ് ദിവസത്തിനകം 11 മില്യൻ അനധികൃതമായി രാജ്യത്ത് നുഴഞ്ഞു കയറിയ ഇസ്ലാം തീവ്രവാദികൾക്ക് അമേരിക്കൻ പൗരത്വം നൽകും, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഗർഭച്ഛിദ്രം നടത്തുവാൻ അനുമതി നൽകും സ്കൂൾ-കോളജുകൾ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലുമുള്ള മൂത്രപ്പുരകളിലെ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതാക്കും (ഒരേ മൂത്രപ്പുര ഒരേ സമയം സ്ത്രീക്കും പുരുഷനും ഉപയോഗിക്കാമത്രെ!?) സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കും, ലിംഗഭേദം (സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ആകാവുന്ന സംവിധാനം) നടപ്പിലാക്കും, സർട്ടിഫിക്കേറ്റുകളിൽ സ്ത്രീ/പുരുഷൻ എന്ന വ്യത്യാസം എടുത്തു കളയും (ഓരോരുത്തർക്കും ഇഷ്ടമുള്ളത് തെരഞ്ഞടുക്കാം). കുറ്റകൃത്യം ചെയ്യുന്നവരെ പിടിച്ച് അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടികളിൽ അയവ് വരുത്തും. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കും (ഫലത്തിൽ വിദ്യാർത്ഥികൾ ഉത്തരവാദിത്വമില്ലാത്തവരും യൂണിവേഴ്സിറ്റികൾ തരം താണതുമാകും). അങ്ങനെ പോകുന്നു ബൈഡന്റെ ഭാവി പദ്ധതികൾ. അദ്ദേഹത്തിന്റെ കരങ്ങളിൽ അധികാരമെത്തിയാൽ സംഭവിക്കാൻ പോകുന്നത് അമേരിക്ക ധാർമ്മികമായും ക്രൈസ്തവ മൂല്യ വിഷയങ്ങളിലും തകരും എന്നതിന് രണ്ടു പക്ഷമില്ല. മാത്രമല്ല ചൈനയുടെയും ഇസ്ലാമിക് ഭീഷണിയുടെയും കീഴിൽ അമേരിക്ക അമർന്നു പോകും. ഒരു പരിധി വരെ അമേരിക്ക ലോക സമാധാനത്തിനും ആതുര സേവനത്തിനും സുവിശേഷീകരണത്തിനും കഴിഞ്ഞ കാലങ്ങളിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുള്ളത് വിസ്മരിക്കാവതല്ല. അതിന്റെയെല്ലാം അവസാനമായിരിക്കും പുതിയ ഭരണമാറ്റത്തോടെ സംഭവിക്കാൻ പോകുന്നത്. അമേരിക്കയെ തകർക്കുവാൻ വൻകിട സാമ്രാജ്യത്വ ശക്തികളും സാത്താന്യ ശക്തികളും ശക്തമായി ഇടപെട്ടു എന്നതാണ് ഈ ഇലക്ഷൻ ഫലം തെളിയിക്കുന്നത്.
ഡോണൾഡ് ട്രംപിന്റെ പരാജയത്തിനു കാരണം?
ഈ ചോദ്യത്തിന് ഒറ്റ വാചകത്തിൽ പറയാവുന്ന മറുപടി; ദൈവത്തിന്റെ പ്ലാനും ഉദ്ദേശവും അമേരിക്കയിൽ ചെയ്യുന്നതിനായുള്ള ദൈവീക ഇടപെടലാണ് എന്നതാണ്. കർത്താവിന്റെ വരവിനു മുമ്പ് ഈ ലോകത്തിൽ നടക്കേണ്ട സംഭവങ്ങൾ ഒട്ടൊഴിയാതെ ലോക രാഷ്ട്രങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കയാണ്. അമേരിക്ക ഒരു ക്രൈസ്തവ രാജ്യമാണെന്നും അവർ എപ്പോഴും യിസ്രായേലിനോടൊപ്പം നിൽക്കുമെന്നുമാണ് ക്രൈസ്തവ ലോകവും വേദപണ്ഡിതന്മാരും വിലയിരുത്തുന്നത്. എന്നാൽ അമേരിക്കയെ കുറിച്ച് ബൈബിൾ പ്രവചനങ്ങളിലൊന്നും വ്യക്തമായ സൂചനയില്ല. ഇരുമ്പും കളിമണ്ണും ചേർന്ന ജനായത്ത ഭരണം കർത്താവിന്റെ വരവിനോടുള്ള ബന്ധത്തിൽ ലോകത്തിൽ നടപ്പിലാകുകയും വേണമല്ലോ. ജോ ബൈഡൻ കത്തോലിക്ക സമുദായക്കാരനായ പ്രസിഡന്റും ഹൈന്ദവ വിശ്വാസിയായ കമല എന്ന വൈസ് പ്രസിഡന്റും കൂടിയാകുമ്പോൾ അടുത്ത നാലു വർഷം ഇരുമ്പും കളിമണ്ണും ആയ ഭരണമായിരിക്കും അമേരിക്കയിൽ ഉണ്ടാകുക. ഡോണൾഡ് ട്രംപ് പരാജയപ്പെട്ടതിന് മാനുഷികമായ ചില കാരണങ്ങളും കാണാൻ കഴിയും.
1. തെരഞ്ഞെടുപ്പ് സംബ്ബന്ധിച്ച് ഒരു പൊതു നയം ഇല്ലാത്തതിനാൽ ഓരോ സംസ്ഥാന സർക്കാരുകളും തങ്ങളുടെ താല്പര്യപ്രകാരം നിയമമുണ്ടാക്കി. ചില ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ ‘ബാലറ്റ് ഹാർവെസ്റ്റ്’ നടത്തി കെട്ടു കണക്കിന് തപാൽ വോട്ട് രേഖപ്പെടുത്തി. ആര് വോട്ടു ചെയ്തു എന്ന് ആർക്കും അറിയാൻ വയ്യ. കണ്ടുപിടിക്കാൻ മാർഗ്ഗവുമില്ല. ഒരു സംസ്ഥാനത്തു തന്നെ 24 ലക്ഷം ഇത്തരം വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അത് എറിയപങ്കും ജോ ബൈഡൻ കരസ്ഥമാക്കി. മരിച്ചു പോയ ആയിരക്കണക്കിന് ആളുകളുടെ പേരിലും അവർ വോട്ട് നേടിയെന്നത് കൗതുകകരം തന്നെ.
2. ട്രംപ് പരാജയപ്പെട്ടതിന് ഒട്ടും അപ്രധാനമല്ലാത്ത ഒരു കാരണം കൂടിയുണ്ട്. അമേരിക്കയിലെ ന്യൂസ് മീഡിയയുടെ സ്വാധീനമാണത്. ഇത്രയേറെ കഠിനമായി ന്യൂസ് മീഡിയയുടെ ആക്രമണമേറ്റ മറ്റൊരു പ്രസിഡന്റ് അമേരിക്കയിലുണ്ടായിട്ടില്ല. ട്രംപ് ചെയ്ത നല്ല കാര്യങ്ങളൊന്നും ജനവും ലോകവും അറിയാതിരിക്കാൻ അവർ സംഘടിതമായി പ്രവർത്തിച്ചു, വിജയിക്കുകയും ചെയ്തു.
3. ട്രംപിന്റെ അനുയായികളിൽ ചിലരെയെങ്കിലും മറുപക്ഷത്താക്കിയ ഒരു ഘടകം കൂടിയുണ്ട്. അത് അദ്ദേഹത്തിന്റെ നാവ് തന്നെയാണ്. എത്ര നല്ല കാര്യം ചെയ്താലും അദ്ദേഹം പറഞ്ഞു വരുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും തികച്ചും അരോചകമാണ്. നയത്തിലും നല്ല ഭാഷാ ശൈലിയിലും സംസാരിക്കുവാൻ അദ്ദേഹത്തിന് കഴിയാതെ പോയതും ഒരു പരാജയകാരണമായേക്കാം.
4. കോവിഡ്19 മഹാമാരിയെ ട്രംപ് ലാഘവത്തോടെ കണ്ടതും അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും നയവും അദ്ദേഹത്തിന് തിരിച്ചടിയായി.
ഏതായാലും ഇപ്പോഴത്തെ ഭരണമാറ്റത്തിന്റെ ഗുണദോഷങ്ങൾ കണ്ടറിയേണ്ടതു തന്നെ.