പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ (PICC) അംഗങ്ങൾ പാസ്റ്റർ ഒ.എം.രാജുക്കുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേരളത്തിലെ പെന്തക്കോസ്തു സഭകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഐപിസി, ഡബ്ല്യു.എം.ഇ, ശാരോൻ ഫെലോഷിപ്, ചർച്ച് ഓഫ് ഗോഡ് (സ്റ്റേറ്റ്), ചർച്ച് ഓഫ് ഗോഡ് (കേരള റീജിയൻ) എന്നീ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ ഒ.എം.രാജുക്കുട്ടി, എം.പി. ജോർജ്കുട്ടി, ജോൺസൻ സാമുവേൽ, കെ.സി. സണ്ണിക്കുട്ടി, ജോസ് ബേബി, ഡോ.എം.കെ.സുരേഷ്, സതീഷ് തങ്കച്ചൻ, ജെറിൻ രാജുക്കുട്ടി, സജീവ് റ്റി. രാജൻ എന്നിവരാണ് റാന്നി എം.എൽ.എ. രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം, പെന്തക്കോസ്തു സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങളും ഉന്നയിച്ച് നിവേദനവും മുഖ്യമന്ത്രിക്കു സമർപ്പിച്ചു. പെന്തക്കോസ്ത് ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുന്നതിനും സർക്കാർ സർട്ടിഫിക്കേറ്റുകളിൽ ‘ക്രിസ്ത്യൻ പെന്തക്കോസ്ത് ‘ എന്നു രേഖപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുക, ആരാധനാലയ നിർമ്മാണ ലൈസൻസിനുള്ള തടസ്സം നീക്കുക, പെന്തക്കോസ്തു സഭകൾ കാലങ്ങളായി ഉപയോഗിക്കുന്ന സെമിത്തേരികൾക്കു സമീപം പുതുതായി വീട് പണിത ശേഷം ജില്ലാ ഭരണകൂടത്തിന് പരാതി നൽകി സെമിത്തേരിയുടെ അനുമതി റദ്ദ് ചെയ്യിക്കുന്ന പ്രവണത തടയുക, പഞ്ചായത്ത് സെമിത്തേരികളിൽ പെന്തക്കോസ്ത് വിഭാഗത്തിന് പ്രത്യേക സെല്ലുകൾ നിർമ്മിക്കാൻ അനുമതി നൽകുക, ആരാധനാലയങ്ങൾ പുതുക്കി പണിയുവാൻ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ഇതര മതസ്ഥർക്കു നൽകുന്നതുപോലെ പെന്തക്കോസ്തു സഭകളിലെ പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ സംവരണ-ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആവശ്യമായ നടപടകൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സഭാ നേതാക്കൾ പറഞ്ഞു.