ബിഷപ് കെ.പി യോഹന്നാൻ്റെ സംസ്കാരം നാളെ

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ, യു എസിൽ കാലം ചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം ഇന്നലെ രാത്രി 10-ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെൻ്റ് തോമസ് നഗറിൽ എത്തിച്ചു. ഇന്ന് രാവിലെ 9 മുതൽ നാളെ (മെയ് 21) രാവിലെ 9 വരെ ബിലീവേഴ്സ് കൺവൻഷൻ സെൻ്ററിൽ പൊതുദർശനം. നാളെ 9-ന് കബറടക്ക ശുശ്രൂഷയുടെ ഏഴാംഘട്ടം നടക്കും. 10-ന് സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലേക്ക് വിലാപയാത്ര. 11-ന് കബറടക്കം.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഭൗതിക ശരീരം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ഭൗതികദേഹം സഭയിലെ ബിഷപ്പുമാരും വൈദികരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെ ബിലീവേഴ്സ് ചർച്ച് സെൻ്ററിൽ പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്ക് 12 ന് വിലാപയാത്രയായി തിരുവല്ലയിലേക്കു കൊണ്ടുവന്നു. വിശ്വാസികളും വൈദികരും മെത്രാപ്പോലീത്തയുടെ ഭൗതികദേഹം വഹിച്ചിരുന്ന വാഹനത്തെ അനുഗമിച്ചു. കടന്നുപോകുന്ന വഴിയിലെല്ലാം ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിന്നിരുന്നു. റസിഡൻ്റ് ബിഷപ് ജോഷ്വാ മാർ ബർന്നബാസ്, നേപ്പാൾ ഭദ്രാസന ബിഷപ് ടൈറ്റസ് മാർ ഒസ്താത്തിയോസ്, സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ആറരയോടെ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ജന്മനാടായ നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ എത്തിച്ച ഭൗതിക ശരീരം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. തുടർന്ന് രണ്ടാംഘട്ട ശുശ്രൂഷകൾ പൂർത്തിയാക്കി വിലാപയാത്ര തിരുവല്ലയിലേക്കു പുറപ്പെട്ടു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ വലിയൊരു ജനസമൂഹം ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നിരുന്നു. ആൻ്റോ ആൻ്റണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ. സംവിധായകൻ ബ്ലസി എന്നിവർ അവിടെവച്ച് ആദരാഞ്ജലി അർപ്പിച്ചു.
പിന്നീട് ഭൗതികശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ്റ് തോമസ് നഗറിലെത്തിച്ച് വിവിധ ഘട്ടങ്ങളിലായുള്ള ശുശ്രൂഷകൾ നടത്തി. അവിടെ വിശ്വാസികൾക്കും നാട്ടുകാർക്കും പൊതുദർശനം ഉണ്ടായിരുന്നില്ല. സഭയിലെ വൈദികരും വിശ്വാസികളും ഈ സമയം പ്രാർഥനയും ശുശ്രൂഷകളും നടത്തി. കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന് പ്രത്യേകം തയാറാക്കിയ കല്ലറയിലായിരിക്കും സംസ്കാരം നടക്കുക.
ശുശ്രൂഷകൾ തത്സമയം കാണാം👇 https://www.youtube.com/live/NjMPeR1X6tE?feature=shared
https://www.youtube.com/live/h6RR3SihBgM?si=IMTjrZCNB0tR0Dd_