ഗുണ്ടാ ആക്രമണം

തകർക്കപ്പെട്ട നിലയിൽ സ്കൂട്ടർ
തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കാരക്കോണത്തെ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ അരുൾ ദാസിനെ സംഘം വെട്ടിപരിക്കേൽപ്പിച്ചു. സ്കൂട്ടർ നശിപ്പിച്ചു. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ ഉൾപ്പടെ നടുറോഡിൽ മർദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാർക്കും മർദ്ദനമേറ്റു. അമ്പൂരി ആറുകാണി സ്വദേശിയാണ് പാസ്റ്റർ അരുൾ ദാസ്. പരിക്കേറ്റ പാസ്റ്ററെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ബിജിൽ അഞ്ചുമരങ്കാല പൊന്നമ്പി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ചൊവ്വാഴ്‌ച രാത്രിയിലാണ് മൂന്ന് ബൈക്കുകളിൽ എത്തിയ നാലംഗ ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11-മണി വരെയാണ് തുടർന്നത്. രണ്ടുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.