തേജസ്സേറിയ സഭ

“അവൻ അവളെ വചനത്തോടു കൂടിയ ജല സ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നുമില്ലാതെ സഭയെ ശുദ്ധിയും നിഷ്കളങ്കയുമായി തന്നേ തേജസ്സോടെ മുൻ നിർത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചു കൊടുത്തു” (എഫെ.5:26,27). ‘That He might sanctify and cleanse it with the washing of water by the Word. That He might present it to himself a glorious church, not having spot, or wrinkle, or any such thing, but that it should be holy and without blemish’ .
സഭ ഒരു സംഘടനയല്ല മറിച്ച് സജീവമായ ഒരു സംവിധാനമാണ്. ‘Church is not an organisation but an organised organism’.
ദൈവ സഭ എന്നതിന്റെ ഗ്രീക്ക് പദം എക്ലീസ്സിയ (Ekklessia) എന്നാണ്. രണ്ട് ഗ്രീക്ക് വാക്കുകളുടെ സംയുക്തമാണ് എക്ലീസിയ. വിളിച്ചു വേർതിരിക്കപ്പെട്ടവർ എന്നാണ് ഈ പദത്തിന്റെ അർത്ഥം. ദൈവസഭയ്ക്ക് ‘കുറിയാക്കോസ്’ (Kuriakose) എന്ന പദവും സാധാരണ ഉപയോഗിക്കാറുണ്ട്. Lord’s (കർത്താവിനുള്ളവർ) എന്നാണിതിന് അർത്ഥം.’നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു’ (1പത്രൊ.2:9). സഭ സംഘടനയുടേതല്ല, ദൈവത്തിന്റേതാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെയോ ഓവർസീയറുടേതോ അല്ല, പ്രത്യുത ദൈവത്തിന്റേതാണ്. ‘താൻ സ്വന്ത രക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവസഭ’ (അപ്പൊ.പ്രവ.20:28). ആയതിനാൽ ദൈവസഭ ദൈവത്തിന്റേതാണ്. മാത്രമല്ല സഭ വിശുദ്ധീകരിക്കപ്പെട്ടതാണ്. വിശുദ്ധീകരണം എന്ന വാക്കിനർത്ഥം ‘വേർതിരിക്കപ്പെട്ടത് ‘ എന്നത്രെ. സാമാന്യമായതിൽ നിന്നും വ്യത്യസ്തമായി വേർതിരിക്കപ്പെട്ടതാണ് ദൈവസഭ.
ദൈവസഭ തേജസ്സേറിയതാണ്. സഭയുടെ ഉടമസ്ഥൻ തേജസ്സുള്ളവനായതുകൊണ്ട് സഭയും തേജസ്സുള്ളതായി. തേജസ്സുള്ള കർത്താവിനു വേണ്ടി സഭയെ തേജസ്സുള്ളതാക്കി. കറയും ചുളുക്കവും ഇല്ലാത്തതും ശുദ്ധയും നിഷ്കളങ്കതയുമുള്ളതും ആക്കി മുൻ നിർത്തേണ്ടതിന് വിശുദ്ധീകരണ പ്രക്രിയയും ദിനേന ആവശ്യമാണ്.
സഭ എന്തുകൊണ്ട് തേജസ്സേറിയതായി?
- തേജസ്സുള്ള സുവിശേഷത്താൽ വിളിച്ചു വേർതിരിക്കപ്പെട്ടതുകൊണ്ട്.
‘ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ കണ്ണ് കുരുടാക്കി’ (2 കൊരി. 4:4). സുവിശേഷം തേജസ്സുള്ളതാണ്. അത് അന്ധകാരം ബാധിച്ച് സാത്താന് അടിമകളായി ജീവിക്കുന്നവരെ ജീവന്റെ പ്രകാശത്തിലേക്ക് നയിക്കുന്നതാണ് തേജസ്സുള്ള സുവിശേഷം. ” ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതാകുന്നു എന്റെ സുവിശേഷം” (2 തിമൊ. 2:8). സുവിശേഷം മഹത്വമുള്ളതാണ്. “ഈ പരിജ്ഞാനം എങ്കൽ ഭരമേൽപ്പിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന് അനുസാരമായതു തന്നെ” (2 തിമൊ.1:11). സുവിശേഷത്താൽ പിശാചിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രരാകുന്നു, ക്രിസ്തു ശിഷ്യന്മാരായിത്തീരുന്നു. തന്നിൽ വിശ്വസിച്ച യഹൂദന്മാരോട് യേശു: ‘എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു’ (യോഹ.8: 31,32). സുവിശേഷം ദൈവശക്തിയാണ്. ‘സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല. വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ’ (റോമ.1:16). വചനം ജഡമായിത്തീർന്ന (യോഹ.1:4) യേശുക്രിസ്തുവിന്റെ കാൽവറിയാഗത്തിലൂടെയാണ് തേജസ്സേറിയ ക്രിസ്തുസഭയുടെ ഭാഗമായിത്തീരുന്നത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്ന് ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ട് മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു. കരുണാ സമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും കൃപയാലത്രെ നിങ്ങൾ രക്ഷിക്കെപ്പെട്ടിരിക്കുന്നു- ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടു കൂടെ ഉയിർത്തെഴുന്നേല്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങൾ കാരണമല്ല, ദൈത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല” (എഫെ.2:1-9). - തേജസ്സേറിയ ശക്തിപ്രാപിച്ചതുകൊണ്ട് സഭയും തേജസ്സുള്ളതായി.
‘സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണ ശക്തിയോടെ ബലപ്പെടണമെന്നും (കൊലോ.1:11) തേജസ്സുള്ള സുവിശേഷത്താൽ തേജസ്സുള്ള സഭയിലായവർ പ്രാപിക്കുന്ന ശക്തി തേജസ്സുള്ള അഥവാ കർത്താവിന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണമുള്ളതാണ്. ആ ശക്തി എന്തിനു വേണ്ടിയാണ്? സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കും വേണ്ടിയാണ് ആ ശക്തി. കോപത്തിനും അസഹിഷ്ണുതയ്ക്കും സാത്താൻ ശക്തി പകരുമ്പോൾ അവയെ അതിജീവിക്കുന്നതിന് സഹിഷ്ണുതയ്ക്കുള്ള ശക്തി കർത്താവിൽ നിന്നും പ്രാപിക്കേണ്ടതാണ്. അപ്രകാരം തന്നെ ക്ഷമിക്കാതിരിപ്പാൻ സാത്താൻ ശക്തി പകരുമ്പോൾ ദീർഘക്ഷമയ്ക്കുള്ള ശക്തി കർത്താവിൽ നിന്നും പ്രാപിക്കേണ്ടതാണ്. അത് കർത്താവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നൽകുന്ന ശക്തിയാണ്. ‘എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും. അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെയിരിക്കേണ്ടതിന് നിങ്ങൾക്കു തരും’ (യോഹ.14:16). ആ തേജസ്സേറിയ ശക്തി പ്രാപിക്കുവാൻ നിങ്ങൾ കാത്തിരിക്കണമെന്ന് കർത്താവ് പറഞ്ഞു. ‘നിങ്ങൾ യെരുശലേമിൽ നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം’ (അപ്പൊ.പ്രവ. 1:4). ആ തേജസ്സേറിയ ശക്തി പ്രാപിച്ചിട്ടേ നിങ്ങൾക്ക് എന്റെ സാക്ഷികളാകുവാൻ കഴിയൂ എന്നും കർത്താവ് പറഞ്ഞു.’ ‘എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു’ (അപ്പൊ.പ്രവ. 1:8). കാത്തിരുന്ന ശിഷ്യഗണത്തിന്മേൽ തേജസ്സേറിയ ശക്തി ഇറങ്ങി വന്നു. ‘പെന്തക്കോസ്തു നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്ന് കൊടിയ കാറ്റ് അടിക്കുന്നതുപോലെ ആകാശത്തു നിന്നും ഒരു മുഴക്കം ഉണ്ടായി. അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറെച്ചു. അഗ്നിജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി, അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി’ (അപ്പൊ.പ്രവ.2: 1-4). ദൈവസഭയുടെ ശക്തി പരിശുദ്ധാത്മ ശക്തിയാണ്. ആൾബലത്തിന്റെയോ സംഘടനാ ബലത്തിന്റെയോ അല്ല. ആദിമ നൂറ്റാണ്ട് മുതൽ ഇന്നുവരെയും ലോകത്തെ അത്ഭുതപ്പെടുത്തുന്നതും അവർ ചോദ്യം ചെയ്യുന്നതും ദൈവസഭയിൽ വ്യാപരിക്കുന്ന ആത്മാവിന്റെ അത്യന്തശക്തിയാണ്. ‘പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരുശലേമിൽ ഒന്നിച്ചു കൂടി. മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലക്സന്തരും മഹാപുരോഹിത വംശത്തിലുള്ളവരൊക്കെയും ഉണ്ടായിരുന്നു. ഇവർ അവരെ നടുവിൽ നിർത്തി എത് ശക്തികൊണ്ടോ ഏത് നാമത്തിലോ നിങ്ങൾ ഇത് ചെയ്തു എന്നു ചോദിച്ചു’. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്….(അപ്പൊ.പ്രവ. 4:5-8). പരിശുദ്ധാത്മ ശക്തി തേജസ്സുള്ള ശക്തിയായതു കൊണ്ട് അത് ‘വിശേഷിപ്പിക്കുന്ന’ ശക്തിയാണ്. ‘നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ’ (1 കൊരി. 4:7). തേജസ്സുള്ള, വിശേഷിപ്പിക്കുന്ന ശക്തി അത്യന്ത ശക്തിയാണ്. ‘എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല ദൈവത്തിന്റെ ദാനമത്രെ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്ക് മൺപാത്രങ്ങളിൽ ആകുന്നുള്ളത്’ (2 കൊരി. 4:7).
- തേജസ്സേറിയ അവകാശം പ്രാപിച്ചവരാണ് തേജസ്സുള്ള സഭയിൽ
‘നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു. ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നെ. നാം അവനോടു കൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന് അവനോടു കൂടെ കഷ്ടം അനുഭവിച്ചാലത്രെ’ (റോമ.8:17). തേജസ്സുള്ള ദൈവസഭയ്ക്ക് ലഭിച്ചിരിക്കുന്ന അവകാശവും തേജസ്സുള്ളതാണ്. കർത്താവിന്റെ അതേ തേജസ്സാണ് അവകാശമായി വാഗ്ദത്തം ചെയ്തിരിക്കുന്നത്. ‘അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയ പ്രകാരം മുൻനിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശ വെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ച്ചയ്ക്ക് ആകേണ്ടതിനു തന്നെ’ (എഫെ.1:11,12). സ്വർഗ്ഗത്തിലെ സകല അനുഗ്രഹങ്ങളുടെയും അവകാശം പ്രാപിച്ചവരാണ് സഭ. ‘സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ’ (എഫെ.1:3). കർത്താവിന്റെ അതേ തേജസ്സു തന്നെ അവകാശമായി വാഗ്ദത്തം പ്രാപിച്ചവരാണ് ദൈവസഭ. ‘പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുമ്പോലെ തന്നെ കാണുന്നതാകകൊണ്ട് അവനോട് സദൃശന്മാർ ആകും എന്നു നാം അറിയുന്നു’ (1യോഹ.3:3). ദ്രവത്വമില്ലാത്ത, മരണമില്ലാത്ത ഒരു ശരീരം അവകാശമായി ലഭിക്കും. ‘നാം എല്ലാവരും നിദ്രകൊളുകയില്ല. എന്നാൽ അന്ത്യ കാഹളത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും'(1 കൊരി.15:52).
- വെളിപ്പെടുവാനുള്ള തേജസ്സ് പ്രാപിച്ചവർ
‘നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് ഞാൻ എണ്ണുന്നു’ (റോമ.8:18). തേജസ്സുള്ളതും മഹത്വമുള്ളതുമായ ശരീരം ലഭിക്കും. ‘അവൻ സകലവും തനിക്ക് കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാര ശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും’ (ഫിലി. 3:21). ‘അവൻ മരിച്ചവരുടെ ഇടയിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യ പ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്ക് വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായി തന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു’ (1പത്രൊ.1:3-5).
- തേജസ്സാകുന്ന സ്വാതന്ത്ര്യം പ്രാപിച്ചവർ
‘സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സ് ആകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു’ (റോമ.8:19,20). ബലഹീനതയും കഷ്ടതയും സമ്മാനിക്കുന്ന ശരീരത്തിന്റെ അവസ്ഥയിൽ നിന്നും തേജസ്സ് ആകുന്ന സ്വാതന്ത്ര്യം ലഭിക്കും.’ അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും ഞങ്ങളുടെ അകമെയുള്ളവൻ നാൾക്കു നാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യ ഘനം ഞങ്ങൾക്ക് കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രെ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു. കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം’ (2 കൊരി. 4:16-18).
- തേജസ്സേറിയ ശുശ്രൂഷ ചെയ്യുന്നവർ
‘അവൻ ഞങ്ങളെ പുതു നിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി. അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ അല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രെ. അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണ ശുശ്രൂഷ നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സ് നിമിത്തം യിസ്രായേൽ മക്കൾക്ക് അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുളളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നുവെങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും’. അതെ, തേജസ്സോടു കൂടിയത് ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സ് നിമിത്തം ഒട്ടും തേജസ്സ് ഇല്ലാത്തതായി. ‘ നീക്കം വരുന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ നിലനിൽക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും’ (2കൊരി.3:6-11). തേജസ്സേറിയ ശുശ്രൂഷ വിശ്വസ്തതയുടെയും വിശുദ്ധിയുടെയും പാതയാണ്. ‘വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി. തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്ന പോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ’ (1തെസ്സ. 2:10-12). അത് വിശേഷതയുള്ള ശുശ്രൂഷയാണ്. ‘അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു’ (എബ്രാ. 8:6). തേജസ്സേറിയ ശുശ്രൂഷ ഭക്തിയോടും ഭയത്തോടും ചെയ്യേണ്ടതാണ്. ‘ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടും കൂടെ സേവ ചെയ്ക’ (എബ്രാ.12:28).
- തേജസ്സുള്ള ശരീരം പ്രാപിക്കൽ
‘അവൻ സകലവും തനിക്ക് കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാര ശക്തി കൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും’ (ഫിലി. 3:21). ‘ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും’ (1 കൊരി.15:22). കർത്താവ് തന്റെ തേജസ്സുള്ള സഭയെ ചേർക്കുവാൻ കടന്നുവരും. അന്ന് തേജസ്സുള്ള ശരീരം തരും. ‘കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും’ (1തെസ്സ. 4:16,17). അത് സ്വർഗ്ഗീയമായ കൂടാരമാണ്. ‘കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞു പോയാൽ കൈപ്പണിയല്ലാത്ത നിത്യ ഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ ഉണ്ടെന്ന് അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പ് ഉള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനു മീതെ ധരിപ്പാൻ വാഞ്ചിക്കുന്നു. ഉരിവാനല്ല മർത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നെ’ (2കൊരി.5:1-5). അദ്രവത്വമുള്ള തേജസ്സുള്ള ശരീരം തേജസ്സുള്ള സഭയ്ക്കു ലഭിക്കും.’ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്തെയും ധരിക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്ന് എഴുതിയ വചനം നിവർത്തിയാകും’ (1കൊരി.15:53,54). അന്ന്, തേജസ്സേറിയ സുവിശേഷത്താൽ വിളിച്ചു ചേർക്കപ്പെട്ട് തേജസ്സേറിയ അവകാശം പ്രാപിച്ച് തേജസ്സേറിയ ശുശ്രൂഷ ചെയ്യുന്ന തേജസ്സേറിയ സഭ തേജസ്സുള്ള കർത്താവിനോടു കൂടെ നിത്യയുഗം വാഴും, ആമേൻ.