ലേഖനം

ലേഖനം

ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ളവരെ അവരുടെ സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ആദരിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ആത്മീയ മണ്ഡലത്തിലും ഈ വിധത്തിലുള്ള ആദരിക്കൽ ചടങ്ങുകൾ നടത്താറുണ്ട്.

അധികാര സാരഥികളെ ആദരിക്കൽ

പ്രത്യേകമായുള്ള സമൂഹത്തിന്റെയോ വിഭാഗത്തിന്റെയോ അധികാരസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്ന പതിവുണ്ടല്ലോ…. അങ്ങനെ ഉള്ളവരെ അനുമോദിക്കുവാനുള്ള പ്രധാന കാരണം അവരുടെ ശക്തനായ എതിരാളിയെയോ എതിരാളികളെയോ വാശിയേറിയ മത്സരത്തിലൂടെ തോൽപ്പിച്ചാണ് ഈ സ്ഥാനം അവർക്ക് നേടിയെടുക്കാൽ കഴിഞ്ഞത് എന്നതാണ്. ആ സ്ഥാനത്തെത്തുവാൻ എതിരാളികളും തികച്ചും യോഗ്യരായിരുന്നിട്ടും അവരെയെല്ലാം പിന്നിലാക്കി ഈ വ്യക്തി ആ സ്ഥാനം കരസ്ഥമാക്കിയതാണ് അതിലെ പ്രധാന കാര്യം. എങ്ങനെയാണ് മറ്റുള്ളവരെ പിന്തള്ളി സ്ഥാനം കരസ്ഥമാക്കാൻ കഴിയുന്നത്? അതിന് ഉപോത്ബലകമായി പല ഘടകങ്ങളുണ്ട്. വാക് സാമർത്ഥ്യമാണ് അതിലൊന്ന്. എതിരാളിയുടെ വായ് അടപ്പിക്കുകയും ജനത്തിൻ്റെ ശ്രദ്ധ മുഴുവനും നേടിയെടുക്കുകയും ചെയ്യുന്ന വാക് ധോരണി ഒരു അവിഭാജ്യ ഘടകമാണ്. മറ്റൊന്ന്, സ്വാധീന ശക്തിയാണ്. ഞാൻ നിന്റെ സ്വന്തമാണെന്നും എന്നെക്കൊണ്ടു മാത്രമേ നിന്നെ സഹായിപ്പാൻ കഴിയുകയുള്ളൂ എന്നുമുള്ള തോന്നൽ ജനിപ്പിക്കുവാൻ കഴിയുന്നതാണ് സ്വാധീന ശക്തി. പണം നൽകുക, വാഗ്ദാനങ്ങൾ ചെയ്യുക, ഭീഷണിപ്പെടുത്തുക, കായിക ബലവും സൗന്ദര്യവും പ്രദർശിപ്പിക്കുക ഇങ്ങനെ പോകന്നു വിജയ ലബ്ധിക്കും സ്ഥാന ലബ്ധിക്കും അടിസ്ഥാനം. ഇങ്ങനെ സ്ഥാനം പിടിച്ചടക്കുന്നവരെ അനുമോദിക്കുന്നതിനു പകരം യഥാർത്ഥത്തിൽ അവരെ ജയിപ്പിച്ച് ആ സ്ഥാനത്ത് എത്തിച്ചവരെയല്ലേ അനുമോദിക്കേണ്ടത് ?

സുദീർഘ സേവനത്തെ ആദരിക്കൽ

ഒരേ സ്ഥാനത്ത് ഏറിയ വർഷങ്ങൾ സേവനം ചെയ്തവരെ അദരിക്കയും പാരിതോഷികം നൽകി അനുമോദിക്കുകയും ചെയ്യുന്നത് പതിവാണ്. സേവനം എന്നു പറയുന്നത് അർത്ഥവത്താകണമെങ്കിൽ അതിന് കൂലിയോ പ്രതിഫലമോ വാങ്ങാതുള്ളതായിരിക്കണം. കൂലിയും പ്രതിഫലവും പറ്റാത്ത ഒരു സേവനവും നിലവിലില്ലല്ലോ. അതെങ്ങനെ സേവനമാകും? മാത്രമോ അതേ സ്ഥാനത്ത് സുദീർഘ വർഷങ്ങൾ സേവനം ചെയ്തു എന്നതിന്റെ അർത്ഥം മറ്റാരും ഈ സ്ഥാനത്ത് യോഗ്യനല്ലെന്നും ഞാൻ മാത്രമാണിതിന് യോഗ്യനെന്നുമല്ലേ? മറ്റ് എത്രയോ പേർക്ക് നൽകാവുന്ന അവസരമാണ് സുദീർഘ വർഷ സേവനം അപഹരിച്ചെടുത്തത് ?!

സഹായ വിതരണം നൽകി ആദരിക്കൽ

ഭവന നിർമ്മാണ സഹായം, വിദ്യാഭ്യാസ സഹായം, വിധവാ സഹായം, വൈദ്യസഹായം അങ്ങനെ വിവിധ നിലയിലുള്ള സഹായങ്ങളും അതിനായി സംഘടിപ്പിക്കുന്ന സഹായ വിതരണ സമ്മേളനങ്ങളും ഇന്ന് ധാരാളമായി നടക്കുന്നു. അതു കൂടാതെ അശരണരെ പാർപ്പിക്കുക, സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന അനേക അനാഥശാലകളും ഉണ്ട്. ഇവയിൽ നിന്നെല്ലാം ചില അശരണർക്ക് സഹായം എത്തുന്നുണ്ടെങ്കിലും അപ്രകാരമുള്ള സഹായ വിതരണ സമ്മേളനങ്ങൾ വഴി ആദരവ് ലഭിക്കുന്നത് സഹായം കൊടുക്കുന്ന രാഷ്ട്രീയ-സാമുദായിക നേതാക്കന്മാർക്കും സഹായം നൽകിയവർക്കുമാണ്. യഥാർത്ഥത്തിൽ ആദരവ് ലഭിക്കേണ്ടത് സഹായം ലഭിക്കുന്നവർക്കായിരിക്കണം. ചുരുക്കത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കാതെ സഹായ വിതരണം നടക്കുക അസാദ്ധ്യമാണെന്ന അവസ്ഥയിലെത്തി. അനാഥശാലകളുടെയും അവസ്ഥ മറിച്ചല്ല. അനാഥശാല നിന്നു പോയാൽ അനാഥരെക്കാളും കഷ്ടത്തിലാകുന്നത് അതിന്റെ നടത്തിപ്പുകാരാണ് എന്നതാണ് യാഥാർത്ഥ്യം. ഇവയൊക്കെയാണ് മനുഷ്യൻ നൽകുന്ന ആദരവിന്റെ കഥ.
എന്നാൽ ദൈവ വചനം നൽകുന്നതും കർത്താവ് കാണിച്ചു തന്ന ആർദ്രതയുടെ അനുഭവങ്ങളും തികച്ചും വ്യത്യസ്തമാണ്.

സഹായം ചെയ്യേണ്ട വിധം

“മനുഷ്യർ കാണേണ്ടതിന് നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പീൻ. അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്ക് പ്രതിഫലമില്ല” (മത്തായി 6:1). ” രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും” (മത്തായി 6:4).

വിശന്നവർക്ക് ഭക്ഷണം നൽകിയ യേശു

ദിവസങ്ങളായി യേശുവിന്റെ വചനം കേട്ടുകൊണ്ടിരുന്ന ജനം വിശന്നവരായിരിക്കുന്നത് കണ്ട യേശു മനസ്സലിഞ്ഞ് ശിഷ്യന്മാരോട് ‘നിങ്ങൾ ഇവർക്ക് ഭക്ഷിപ്പാൻ കൊടുപ്പീൻ എന്നു പറഞ്ഞു (യോഹ. 6:1-14). അവിടെ ഉണ്ടായിരുന്ന ഒരു ബാലന്റെ കൈവശം ഉണ്ടായിരുന്ന അഞ്ച് അപ്പവും രണ്ട് മീനും ആ ബാലൻ അന്ത്രെയോസ് മൂലം യേശുവിന്റെ കൈയ്യിൽ കൊടുക്കുകയും യേശു കർത്താവ് അത് വർദ്ധിപ്പിച്ച് വലിയൊരു പുരുഷാരത്തിന് നൽകുകയും ചെയ്തു. ഇവിടെ ഏറ്റവും വലിയ ത്യാഗ പൂർണ്ണമായ സേവനം ചെയ്തത് ആ ബാലകനാണ്. ആ ബാലന്റെ സേവനം പ്രകീർത്തിക്കപ്പെടുകയും ബാലനെ ആദരിക്കുകയും ചെയ്യേണ്ടതായിരുന്നില്ലേ? തീർച്ചയായും ബാലകന്റെ പ്രതിഫലം ദൈവം നൽകുക തന്നെ ചെയ്യും. ആ പ്രതിഫലം നഷ്ടപ്പെട്ടു പോകാതിരിപ്പാൻ ആ ബാലന്റെ സേവനമോ പേര് പോലുമോ പ്രകീർത്തിക്കപ്പെട്ടില്ല. അവിടെ വിശന്നവരെ നിറയ്ക്കുന്ന കർത്താവിന്റെ കരുണയാണ് പ്രധാന വിഷയം.

വിധവയുടെ വഴിപാട് കണ്ട യേശു
(ലൂക്കോ.2:1-4)

ഭണ്ഡാരത്തിൽ വഴിപാട് ഇടുന്ന ധനവാന്മാരും ദരിദ്രയായ വിധവയും. കർത്താവായ യേശുവിന്റെ കണ്ണ് പതിഞ്ഞത് ധനവാന്മാരുടെ വലിയ തുകയിലല്ല, മറിച്ച് ദരിദ്രയായ വിധവയുടെ രണ്ട് കാശിലാണ്. മനുഷ്യൻ ധനവാന്റെ സംഭാവനയെ ആദരിച്ച് സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും വാർത്താ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യുമ്പോൾ യേശുവിന്റെ കണ്ണ് പതിഞ്ഞത് വിധവ ഇട്ട രണ്ടു കാശിലാണ്. അതിന്റെ വില കർത്താവ് പറയുന്നതായും കാണാം; ‘ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു’ (ലൂക്കോ.21:3).

പരീശന്റെ വീട്ടിൽ വന്ന പാപിനിയായ സ്ത്രീയെ കണ്ട യേശു
(ലൂക്കോ. 7: 36-50)

യേശു പരീശന്റെ ഭവനത്തിൽ ഭക്ഷണം കഴിപ്പാൻ പോയി. മനുഷ്യൻ നൽകുന്ന ആദരവിന് ഏറ്റവും അർഹനായ വ്യക്തി പരീശൻ തന്നെ. എന്നാൽ ഭക്ഷണത്തിന് തന്നെ ക്ഷണിച്ച പരീശനെ കർത്താവ് ഒട്ടും ആദരിച്ചില്ലെന്നു മാത്രമല്ല അവന്റെ കൃത്യവിലോപത്തെ കർത്താവ് എടുത്ത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പരീശൻ കാൽ കഴുകിയില്ല, ചുംബിച്ചില്ല, തൈലം പൂശിയില്ല അതായിരുന്നു പരീശന്റെ കൃത്യവിലോപം. എന്നാൽ യേശുവിന്റെ കണ്ണും ഹൃദയവും പതിഞ്ഞത് പാപിനിയായ സ്ത്രീയിലായിരുന്നു. യേശു പരീശന്റെ വീട്ടിൽ പോയതു തന്നെ പരീശനെ കാണുന്നതിനോ അവൻ ഒരുക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് ആസ്വദിക്കുന്നതിനോ ആയിരുന്നില്ല, പ്രത്യുത അവിടെ കണ്ണുനീരു കൊണ്ട് യേശുവിന്റെ പാദം നനയ്ക്കുന്ന, പാദം ചുംബിക്കുന്ന, പാദത്തിങ്കൽ പരിമളതൈലം പൂശുന്ന സമ്പൂർണ്ണ അനുതാപവും സമർപ്പണവുമുള്ള ആ പാപിനിയെ കണ്ടെത്തി അവൾക്കൊരു പുതുജീവൻ കൊടുക്കുന്നതിനാണ് യേശു അവിടെ ചെന്നത്.

ചുങ്കക്കാരന്റെ പ്രാർത്ഥന കേട്ട യേശു
(ലൂക്കോ.18:9-14)

പ്രമാദമായ പാപമൊന്നും ചെയ്യാത്തതും ഉപവസിക്കുകയും നേടുന്നതിൽ ഒക്കെയും പതാരം കൊടുക്കുകയും ചെയ്യുന്ന പരീശൻ പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ താൻ തികച്ചും മാന്യനാണ്. ആർക്കും അദ്ദേഹത്തെക്കുറിച്ച് ഒരു അപവാദവും പറയാനില്ലെന്നു മാത്രമല്ല താൻ തന്നെ അവയെല്ലാം സ്വയം അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. തീർച്ചയായും മനുഷ്യന്റെ ആദരവിന് പരീശൻ തന്നെ ഒന്നാം സ്ഥാനം നേടും. എന്നാൽ അതേ ദൈവാലയത്തിൽ ഒരുവന്റെ ഉള്ളിൽ നിന്ന് ഒഴുകി വരുന്ന ഒരു ദീന രോദനം ഒരു മാറത്തടിയിലൂടെയും വിലാപത്തിലൂടെയും പുറത്തു വന്നു. അവനാണ് ചുങ്കക്കാരൻ. പാപി, പിടിച്ചു പറിക്കാരൻ, ഒട്ടും ആദരവ് അർഹിക്കാത്തവൻ. പക്ഷെ, യേശുവിന്റെ കണ്ണും ഹൃദയവും അവനിൽ പതിഞ്ഞു. ആ മാറത്തടിയും വിലാപവും കണ്ണീരും മാനസാന്തരവും അവനെ നീതീകരണത്തിലേക്കും ഉയർച്ചയിലേക്കും യേശുവിന്റെ ആർദ്രത കൊണ്ടു ചെന്നെത്തിച്ചു.

പഠിപ്പില്ലാത്തവരെയും സാമാന്യരെയും കണ്ട യേശു
(അപ്പൊ.പ്രവ.4:1-22)

യേശു തിരഞ്ഞെടുത്തത് മനുഷ്യർ ആദരിക്കുന്നവരെയോ സമൂഹം ബഹുമാനിക്കുന്നവരെയോ അല്ല. പഠിപ്പില്ലാത്തവരെയും സാമാന്യരുമായവരെയും ആയിരുന്നു. അവരിലാണ് യേശുവിന്റെ കണ്ണും ഹൃദയവും പകർന്നത്. ‘അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്ന് ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു. അവർ യേശുവിനോടു കൂടെ ആയിരുന്നവർ എന്നും അറിഞ്ഞു’ (അപ്പൊ.പ്രവ.4:13).
ജീവിതത്തിൽ ഒരിക്കൽ പോലും ആദരവോ അംഗീകാരമോ ലഭിക്കാതെ പോകുന്ന ബഹുശതം ആളുകൾ എക്കാലത്തും ഉണ്ട്. അപ്പോൾ തന്നെ അംഗീകാരത്തിനും ആദരവിനും പിന്നാലെ പോകുന്നവരുമുണ്ട്. എന്നാൽ കർത്താവിന്റെ കണ്ണും ഹൃദയവും അവിടെയല്ല, അവരിലുമല്ല. യേശു പറഞ്ഞു: ‘ഞാൻ നീതിമാന്മാരെയല്ല പാപികളെ അത്രെ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു’ (മത്താ. 9:13). പ്രസംഗിക്കുന്നവരെ ലോകം അറിയുമ്പോൾ പ്രാർത്ഥിക്കുന്നവരെ ദൈവം അറിയുന്നു. ലോകം അറിയുന്ന ശുശ്രൂഷകൾക്ക് അംഗീകാരവും ആദരവും പ്രതിഫലവും ഈ ലോകത്തിൽ വച്ചു തന്നെ ലഭിക്കുമ്പോൾ ലോകം അറിയുന്നില്ലെങ്കിലും ദൈവം അറിയുന്ന ശുശ്രൂഷ ചെയ്യുന്നവർക്ക് ദൈവം പ്രതിഫലം നൽകും. തീർച്ച. “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവീൻ. ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല. കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായത് തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായത് തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനു തന്നെ” (1 കൊരി.1:26-31).