ഷാജഹാൻപൂരിൽ പ്രാർത്ഥനാ യോഗത്തിൽ അതിക്രമിച്ചു കയറിയവർക്കെതിെരെ നടപടി വേണെമെന്ന് ക്രിസ്ത്യൻ സംഘടന

ഷാജഹാൻപൂർ: ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത അഞ്ച് പേരെ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത് പ്രാദേശിക നേതാക്കൾ പോലീസിന് കൈമാറിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ പോലീസ് കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ‘സ്വർഗ് കാ ശുഭ് സമാചാർ’ എന്ന ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനാ പ്രതിനിധികൾ ജനുവരി 6-ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
വിഎച്ച്പി ഭാരവാഹി ഉൾപ്പടെ 20 പേർ പ്രാർത്ഥനായോഗത്തിലേക്ക് അതിക്രമിച്ചു കയറി സ്ത്രീകളെ മർദ്ദിച്ചതായും അശ്ലീല പ്രവർത്തികളിൽ ഏർപ്പെട്ടതായും പ്രാർത്ഥനാ സ്ഥലം കൊള്ളയടിച്ചതായും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ക്രൈസ്തവ പ്രതിനിധികൾ പോലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കി. സംഭവം അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിൽ പുറത്തുവരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി നടപടിയെടുക്കുമെന്നും ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് എസ്.ആനന്ദ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹം നൽകിയ പരാതിയും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ മതപരിവർത്തനം സംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം പോലീസ് സ്റ്റേഷനുകളിൽ തങ്ങളുടെ അധികാരപരിധിയിലെ പ്രാർത്ഥന യോഗങ്ങൾ നിരീക്ഷിക്കണമെന്നും മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുള്ളതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.