ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെട്ടു

ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആൾക്കൂട്ട അക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ ഫെബ്രുവരി 13 ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണ സമയത്ത് പള്ളിയിലുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം 20 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദു തീവ്രവാദ ഗ്രൂപ്പായ ബജ്‌റംഗ് ദളിൽപ്പെട്ട 200 അംഗ ജനക്കൂട്ടമാണ് പള്ളി ആക്രമിച്ചത്. ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി അക്രമികൾ പള്ളിയുടെ കുരിശടിയും കസേരകളും മേൽക്കൂരയും നശിപ്പിക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ദളിത് ക്രിസ്ത്യാനികളും പ്രബല ജാതിക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്; ഇതാദ്യമായാണ് ഒരു മെത്തഡിസ്റ്റ് പള്ളിയിൽ ഇത്തരമൊരു സംഭവം നടക്കുന്നത്’-ഹൈദരാബാദ് റീജിയണൽ കോൺഫറൻസ് ബിഷപ്പ് എം.സി.ഐ, എം.എ. ഡാനിയേൽ പറഞ്ഞു. സൈബറാബാദ് പോലീസ് കമ്മീഷണറെ കാണുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.