പാസ്റ്റർ മുട്ടം ഗീവർഗീസ്

പാസ്റ്റർ മുട്ടം ഗീവർഗീസ്

ടുവിൽ മുട്ടം ഗീവർഗീസ് അപ്പച്ചനും (പാസ്റ്റർ ജോൺ വർഗീസ്) യാത്രയായി… പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സുവിശേഷകനുമായ ആദരണീയനായ മുട്ടം ഗീവർഗീസ് അപ്പച്ചനെക്കുറിച്ച് ചില വരികൾ കോറിയിടാൻ മനസിൽ ശക്തമായ ഹേമം നടക്കുന്ന സമയത്താണ് അപ്പച്ചന്റെ വേർപാടിന്റെ വാർത്ത അഗ്നിനൊമ്പരമായി എന്റെ കാതുകളിലെത്തിയത്. കിടക്കയ്ക്കരികിൽ നിന്ന് ദൈവദാസൻ പ്രാർത്ഥിച്ച് പാട്ടു പാടുമ്പോൾ മുട്ടം അപ്പച്ചൻ തന്റെ ബലഹീനമായ കൈകൾ പല പ്രാവശ്യം ഉയർത്തി ദൈവത്തെ സ്തുതിക്കുന്ന കാഴ്ച എന്റെ കൺപീലികളെയും നനയിച്ചു. കഴിഞ്ഞ ചില ദിവസങ്ങളായി സ്വർഗീയ യാത്രയ്ക്ക് അദ്ദേഹം തിടുക്കത്തിൽ തയാറെടുക്കുന്നതുപോലെ സമൂഹ മാദ്ധ്യമ ദൃശ്യങ്ങൾ എന്നെയും തോന്നിപ്പിച്ചിരുന്നു. നൂറിലേറെ പാട്ടുകൾ എഴുതിയ, നൂറ്റാണ്ടെത്തിയ തന്റെ ഭക്തനെ കർത്താവ് മടക്കിവിളിക്കാറായി എന്നൊരു തോന്നൽ സ്വാഭാവികമായി എന്റെ ഹൃദയത്തിലുമുണ്ടായി. ഇപ്പോൾ ആസ്‌ട്രേലിയയിലെ ‘സിഡ്നി’യിൽ ആയതിനാൽ പ്രിയ പിതാവിനെ അവസാനമായി ഒരുനോക്കു കാണാൻ സാധിക്കയില്ലല്ലോ എന്ന നൊമ്പരം എന്നെയും ഏറെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ അറിയാവുന്ന ഒട്ടുമിക്കവർക്കുമെന്നതുപോലെ അദ്ദേഹം എനിക്കും കുടുംബത്തിനും പ്രിയപ്പെട്ട അപ്പച്ചനായിരുന്നു. അദ്ദേഹവുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു. ഇന്നേക്ക് കൃത്യം മുപ്പതു വർഷങ്ങൾക്കുമുമ്പ് മാവേലിക്കര ഐപിസി ഡിസ്ട്രിക്റ്റ് കൺവൻഷനിൽ  പ്രസംഗിക്കാൻ ഞാൻ ചെന്നപ്പോൾ മുട്ടം ഗീവർഗീസ് അപ്പച്ചനും അവിടെ ഉണ്ടായിരുന്നു. പാസ്റ്റർ (ഡോ.) ജോൺ കെ മാത്യുവിന്റെ പിതാവ് പാസ്റ്റർ കെ. റ്റി. മാത്യുവിന്റെ വീട്ടുമുറ്റത്തെ പന്തലിൽ വച്ചു നടന്ന കൺവൻഷനിലാണെന്നാണ് എന്റെ ഓർമ. അന്ന് അദ്ദേഹം എഴുതിയ ചില പാട്ടുകൾ പാടി സാക്ഷ്യത്തോടൊപ്പം ലഘു പ്രസംഗവും നടത്തിയത് ഞാൻ ഓർക്കുന്നു. കൊച്ചിയിൽ നിന്നും കാവസാക്കി മോട്ടോർ ബൈക്കിൽ പ്രസംഗിക്കാൻ വന്ന എന്നെ അദ്ദേഹത്തിന്റെ ‘കാരാഴ്മ’യിലെ വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു. പിന്നൊരിക്കൽ വരാമെന്നു ഞാൻ സമ്മതിച്ചു. അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ എന്നോട് യേശുകർത്താവിനെ കണ്ടനാൾ മുതൽ അന്നുവരെയുള്ള അത്ഭുതഗാഥകളുടെ വീരചരിതങ്ങൾ വള്ളിപുള്ളി വിടാതെ അദ്ദേഹം വർണ്ണിച്ചു കേൾപ്പിച്ചു. വിവരണത്തിനിടയിൽ പലപ്പോഴും അദ്ദേഹം വിങ്ങുകയും വിതുമ്പുകയും കണ്ണീർ തുടയ്ക്കുകയും ദീർഘശ്വാസമുതിർക്കുകയും ഉച്ചത്തിൽ ‘സ്തോത്രം’ പറയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഒരു ഗവേഷണ വിദ്യാർത്ഥിയുടെ കുതൂഹലം നിറഞ്ഞ മനസോടെ അദ്ദേഹം പറഞ്ഞതു മുഴുവൻ കണ്ണിമവെട്ടാതെ ശ്രദ്ധയോടെ ഞാൻ കേട്ടുകൊണ്ടിരുന്നു. ഒട്ടേറെ സവിശേഷതകൾ അദ്ദേഹത്തെ എന്റെ ഹൃദയത്തോട് കോർത്തിണക്കുവാൻ കാരണമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രൂപഭംഗി തന്നെയായിരുന്നു പ്രധാന ഘടകം. ഒത്ത ഉയരവും, ആകാരഭംഗിയും, മുഖത്തെ ദൈവികശോഭയും, സ്ഫുടമായ സംസാരരീതിയും, കുലീനമായ പെരുമാറ്റവുമൊക്കെ ആകർഷണീയമായ ഗുണവിശേഷങ്ങളായിരുന്നു. ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണുകയോ അദ്ദേഹവുമായി അല്പം സംസാരിക്കുകയോ ചെയ്താൽപ്പിന്നെ ഒരിക്കലും ആ രൂപം നമ്മുടെ മനസിൽനിന്നും മായുകയില്ല. നമ്മുടെയൊക്കെ വീട്ടിലെ വല്യപ്പച്ചന്റെ രൂപമാണല്ലോ അദ്ദേഹത്തിനെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഭംഗിയുള്ള വലിയ മൂക്കും, തീക്ഷ്‌ണമായ കണ്ണുകളും, കണ്ണുകളിൽ വിരിയുന്ന ആർദ്രതയും, മുഴക്കമുള്ള ശബ്ദവും, നീണ്ട വിരലുകളും, കഷണ്ടി കയറിയ തലയും, വലിയ ചെവികളുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു മാറ്റ് വർദ്ധിപ്പിക്കുന്ന ബാഹ്യഘടകങ്ങളായി ഞാൻ വിലയിരുത്തിയിട്ടുണ്ട്. മികച്ച ക്രിസ്തീയ ഗാനരചയിതാവായ അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചു എന്തെങ്കിലും ആധികാരികമായി പറയുവാനുള്ള പാണ്ഡിത്യമോ പ്രാഗത്ഭ്യമോ ആർജ്ജവമോ എനിക്കില്ല. അതിന്റെ ചാരുത വിവരിക്കുവാനുള്ള സിദ്ധി വൈശിഷ്ട്യവുമില്ല. അദ്ദേഹം രചിച്ച ഗാനങ്ങളുടെ എണ്ണവും പൊണ്ണവും വണ്ണവും ഏവർക്കും മന:പാഠമാകയാൽ അതിന്റെ വർണ്ണനയിലേക്കൊന്നും ഞാൻ കടക്കുന്നില്ല.

ലോക ക്രൈസ്‌തവർ സഭാവ്യത്യാസമെന്യെ ദിവസവും മഹാ ദൈവമായ യേശുകർത്താവിനെ പാടി സ്തുതിക്കുന്ന കർണ്ണ മനോഹരങ്ങളായ എത്രയെത്ര മധുര ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സുവർണ്ണത്തൂലികയിൽ നിന്നു പിറവിയെടുത്തിരിക്കുന്നത്. തീക്ഷണമായ അനുഭവങ്ങളിൽ നിന്ന് ഉത്ഭവിക്കാത്ത ഒരൊറ്റ പാട്ടുപോലും അദ്ദേഹം എഴുതിയിട്ടില്ല. കൊടുംപട്ടിണിയുടെയും, കഷ്ടതകളുടെയും, രോഗത്തിന്റെയും, നിന്ദകളുടെയും, ഒറ്റപ്പെടലുകളുടെയും തീച്ചൂളയിലൂടെ ശുദ്ധിചെയ്തു പുറത്തു വന്നതായിരുന്നു അദ്ദേഹം എഴുതിയിട്ടുള്ള മുഴുവൻ ഗാനങ്ങളും. കാലങ്ങളെ അതിജീവിച്ച് ഇന്നും മാനവ മനസുകളിൽ നിലനിൽക്കാൻ ആ ഗാനങ്ങൾക്കു സാധിക്കുന്നത് ആ വരികളിൽ കുടിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ അതിപ്രസരം തന്നെയാണെന്ന കാര്യത്തിൽ എനിക്കു ലേശവും സംശയമില്ല. ഗാനങ്ങൾ എഴുതുക മാത്രമല്ല അത് പാടേണ്ടതുപോലെ പാടി ഫലിപ്പിക്കുവാനും അദ്ദേഹത്തിനുള്ള സിദ്ധി അപാരമായിരുന്നു. മുഴക്കമുള്ള ശബ്ദവും, പാടുവാനുള്ള കഴിവും ദൈവം അദ്ദേഹത്തിനു നൽകിയിരുന്നു. വാർദ്ധക്യം പിടിമുറുക്കിയിട്ടും തന്റെ കണ്ഠനാളത്തിലെ സ്വരശുദ്ധിയെ യേശുകർത്താവ് നിധിപോലെ കാത്തുസൂക്ഷിച്ചു. നീണ്ട പതിറ്റാണ്ടുകൾ അദ്ദേഹം കർത്താവിനു വേണ്ടി ഓടി, പാടി, പ്രസംഗിച്ചു… വേഗത കൂടിയ അദ്ദേഹത്തിന്റെ കാലുകൾ അവസാനം വരെ നന്മ സുവിശേഷിച്ച് ലോകമെമ്പാടും ചുറ്റിസഞ്ചരിച്ചു. ‘നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരമെന്ന്’ വിശുദ്ധ പൗലൊസ് പ്രസ്താവിക്കുന്നു (റോമർ 10:15). എത്ര ഉച്ചസ്ഥായിയിൽ പാടിയാലും അദ്ദേഹത്തിന്റെ കണ്ഠം ഇടറുകയോ സ്വരവ്യത്യാസം സംഭവിക്കുകയോ ചെയ്തിരുന്നില്ല. സ്വയം എഴുതി, സ്വന്തമായി സംഗീതം നൽകി, സ്വയമായി പാടിയ പാട്ടുകളെ ദൈവവചനവുമായി കോർത്തിണക്കി പ്രസംഗിച്ച് ശ്രോതാക്കളിൽ പാപബോധവും മാനസാന്തരവും ആത്മചൈതന്യവും സൃഷ്ടിക്കുന്ന രീതിയായിരുന്നു അവസാനം വരെയും അദ്ദേഹം പിന്തുടർന്നിരുന്നത്. ദൈവജനം അദ്ദേഹത്തിൽനിന്നും പ്രതീക്ഷിച്ച സുവിശേഷപ്രസംഗശൈലിയും അതുതന്നെയായിരുന്നുവെന്നു തോന്നുന്നു. 1997 ൽ ഞാൻ ബഹ്‌റൈനിൽ കൺവൻഷൻ പ്രസംഗിക്കാൻ പോയപ്പോൾ മുട്ടം ഗീവർഗീസ് അപ്പച്ചനും അവിടെയുണ്ടായിരുന്നു. ചില ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. പുതുശിഷ്യനായിരുന്ന എന്റെ വിശ്വാസത്തെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഓരോ നിമിഷങ്ങളും. എന്റെ വല്യപ്പച്ചന്റെ കൂടെ താമസിക്കുന്ന ഒരു സുരക്ഷിത പ്രതീതിയാണ് അന്ന് എനിക്കുണ്ടായത്. ഞങ്ങൾ പല സ്ഥലങ്ങളിലും ഒരുമിച്ചു യാത്രചെയ്തു, പല മീറ്റിംഗുകളിലും ഒരുമിച്ചു പ്രസംഗിച്ചു. അദ്ദേഹത്തെ ഞാൻ ഇന്റർവ്യൂ ചെയ്യുന്ന ഒരു വീഡിയോയും അന്ന് പുറത്തിറങ്ങി. ‘പവർവിഷൻ’ ടിവി യിൽ ഞാൻ വർഷങ്ങളോളം ചെയ്തിരുന്ന എന്റെ പരിപാടിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. മരുന്നിൽ ആശ്രയിക്കാതെ ഗിലെയാദിലെ മഹാവൈദ്യനായ യേശുകർത്താവിൽ മാത്രം അവസാനംവരെ ആശ്രയിച്ച അദ്ദേഹത്തിന്റെ ഓർമ ശക്തിയും അപാരമായിരുന്നു. എപ്പോൾ, എവിടെ വച്ചു കണ്ടാലും കെട്ടിപ്പിടിച്ചുകൊണ്ട് ‘പുതുപ്പള്ളി അച്ചോ, സുഖമാണോ? മക്കളും സാലിയുമൊക്കെ എന്തു പറയുന്നു?’ എന്നു ചോദിക്കുമായിരുന്നു. അദ്ദേഹത്തെ ഒരിക്കൽക്കൂടി സന്ദർശിച്ച് അദ്ദേഹവുമായി ഒരു പ്രശസ്ത ക്രിസ്തീയ ടിവി ചാനലിൽ വിശദമായ ഒരു അഭിമുഖ സംഭാഷണം എന്റെ സ്വപ്നമായിരുന്നു. സമയം ഞങ്ങളെ കാത്തുനിന്നില്ല. ദൈവഹിതം അതല്ലായിരുന്നു. അദ്ദേഹത്തിനു പോകാനുള്ള സ്വർഗീയ വാഹനം വന്നുകഴിഞ്ഞു. വാഹനത്തിൽ കയറി അദ്ദേഹം നിത്യ ഭവനത്തിലേക്കു പൊയ്ക്കഴിഞ്ഞു. നൂറു വർഷം ഈ ഭൂമിയിൽ ജീവിക്കാൻ കർത്താവ് അദ്ദേഹത്തിനു ഭാഗ്യം നൽകിയത് നിസാരകാര്യമല്ലല്ലോ? ഒരു നിമിഷംപോലും പാഴക്കാതെ അദ്ദേഹം കർത്താവിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തില്ലേ? ദു:ഖാർത്തരായ കുടുംബാംഗങ്ങളെ ഞാൻ എന്തു പറഞ്ഞ് ആ ശ്വസിപ്പിക്കുവാൻ? സാക്ഷാൽ ആശ്വാസ പ്രഭുവായ യേശുകർത്താവ് തന്നെ അവർക്ക് നിത്യാശ്വാസമായി മാറട്ടെ. യേശുകർത്താവ് മടങ്ങിവരുന്നതുവരെ ലോക മലയാളി ക്രൈസ്തവരുടെ നാവിൽനിന്നും മുട്ടം ഗീവർഗീസ് അപ്പച്ചൻ എഴുതിയ പാട്ടുകൾ സ്വർഗത്തോളം മുഴങ്ങട്ടെ. ആ പാട്ടുകൾ കേട്ട് സ്വർഗീയ ദൂതഗണങ്ങളും ചേർന്നുപാടി ദൈവത്തെ ആരാധിക്കട്ടെ.