ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട്

ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട്

ജെ.ബി കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കും

തിരുവനന്തപുരം : ക്രിസ്ത്യൻ മതവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച ജെ.ബി.കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് സംസ്ഥാന കായിക-ന്യൂനപക്ഷ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുകൾ പഠിക്കുകയും അവ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലുമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മതന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനായി യോഗം ചേരും. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നായി കണ്ട് അവ പരിഹരിക്കാനുള്ള നടപടികളാവും സ്വീകരിക്കുക. ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാകുന്നതോടെ ന്യൂനപക്ഷത്തോടുള്ള സർക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഉദാഹരണമായി ഇതു മാറുമെന്നും മന്ത്രി പറഞ്ഞു.

2023 മെയ് 17- ന് കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിക്കുന്നു

14 ജില്ലകളിലായി നടത്തിയ തെളിവെടുപ്പില്‍ 4.7 ലക്ഷം പരാതികളാണ് കമ്മീഷന് ലഭിച്ചത്. 388 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 500 ശുപാര്‍ശകളും കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദലിത് ക്രൈസ്തവ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലും കൃത്യമായ ശുപാര്‍ശയും സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച കമ്മീഷൻ 2023 മെയ് 17-നാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നും കിട്ടിയ പരാതികൾ ലോറിയിലായിരുന്നു തിരുവനന്തപുരത്തെത്തിച്ചത്.

ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗങ്ങൾ കയ്യടക്കുന്നുവെന്ന വലിയ പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയായിരുന്നു രണ്ട് വർഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്. 80-20 റദ്ദാക്കി സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിൽ വേണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കി. പക്ഷെ മുസ്ലീം വിഭാഗത്തിൻറെ കടുത്ത എതിർപ്പ് മൂലം സംസ്ഥാന സർക്കാർ തന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്കോളർഷിപ്പ് കോടതി പരിഗണനയിലായതിനാൽ അതിൽ ജെ ബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല. ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ശുപാർശയില്ല, സുപ്രീം കോടതിയുടെ അന്തിമനിലപാട് അനുസരിച്ച് തുടർ നടപടി എന്നതാണ് കമ്മീഷൻറെ നിലപാട്. ഹൈക്കോടതി വിധി അനുകൂലമായതിനാൽ സ്കോളർഷിപ്പിൽ കൂടുതൽ പരാതികൾ കമ്മീഷന് കിട്ടിയിരുന്നില്ല. എന്നാൽ പരാതികൾ ഏറ്റവും കൂടുതൽ ലഭിച്ചത് നിയമനങ്ങളിലായിരിക്കെ അതിലാണ് കമ്മീഷൻറ പ്രധാന ശുപാർശ. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഇവർക്കും ക്രൈസ്തവ സമുദായത്തിലെ പിന്നോക്കക്കാർക്കും പി എസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണമെന്നാണ് ശുപാർശ.

തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് വേണമെന്നാണ് അടുത്ത ശുപാർശ. പുനരധിവാസത്തിനുള്ള തുക കൂട്ടണം, വീട് വെച്ച് നൽകുന്നത് തീരത്തിനടുത്തായിരിക്കണം, മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം. വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം.

ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ വൈകാതെ അനുകൂല തീരുമാനങ്ങളെടുക്കാനാണ് സാധ്യത.