പുതുവർഷ ആഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഡിസംബർ 31-ന് രാത്രി 10 മണിക്കു മുമ്പായി ആഘോഷ പരിപാടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കുന്നു. ജനതിക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതിന്റെ സാഹചരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡിസം. 30,31, ജനുവരി 1 തീയതികളിൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. ആവശ്യമെങ്കിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താമെന്നും നിർദ്ദേശിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആഘോഷങ്ങൾക്ക് മാസ്കും സാമൂഹിക അകലവും നിർബ്ബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളതല്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. ജില്ലാ പോലീസ് മേധാവികൾ, കളക്ടർമാർ തുടങ്ങിയവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ആണ്ടവസാന യോഗങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്ന ക്രൈസ്തവ/ പെന്തക്കോസ്തു സഭകൾ സർക്കാരിന്റെ ഈ ഉത്തരവിൻ പ്രകാരം രാത്രി 10 മണിക്കു മുമ്പായി യോഗം അവസാനിപ്പിക്കേണ്ടിവരും.