അനുസ്മരണം

അനുസ്മരണം

ഞാൻ ഈ വാക്കുകൾ
കുത്തിക്കുറിക്കുമ്പോൾ പ്രിയ ഒ. സി സാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെയും എന്റെയും ജന്മനാടായ പുതുപ്പള്ളിയിലേക്കുള്ള
പ്രയാണത്തിലാണ്. ഒരു ജന്മം പറഞ്ഞാൽ തീരാത്ത ഓർമകൾ
സാമൂഹ്യമാദ്ധ്യമങ്ങളിൽ
അദ്ദേഹത്തെക്കുറിച്ച്
പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു. ഇനിയുമൊരു
ഓർമക്കുറിപ്പ് അനുചിതമാണെന്നറിയാം.
എങ്കിലും മറ്റൊരവസരത്തിനു
സാദ്ധ്യതയില്ലാത്തതിനാൽ എന്റെ
കൈവിരലുകൾ ഒരിക്കൽക്കൂടി ആ
പ്രിയപ്പെട്ടവനെ സ്നേഹപൂർവം
തഴുകുകയാണ്.

മറ്റാരേക്കാളും എന്നെ ഏറെ
ആകർഷിക്കുകയും ചിന്തിപ്പിക്കുകയും
ചെയ്ത ജനനേതാവാണ് ഉമ്മൻ ചാണ്ടി
സാർ. പുതുപ്പള്ളി പള്ളി വക എൽപി
സ്കൂളിൽ ഞാൻ പഠിക്കുന്ന കാലം മുതൽ
കേട്ടുപഴകിയ മുദ്രാവാക്യമാണ് ‘ഉമ്മൻ ചാണ്ടീ നേതാവേ, ധീരതയോടെ നയിച്ചോളൂ’ എന്നത്. അന്ന് അദ്ദേഹം അഖില കേരള
ബാലജനസഖ്യത്തിന്റെയും
കെ.എസ്.യു പ്രസ്ഥാനത്തിന്റെയും
അനിഷേദ്ധ്യനേതാവായി കത്തിജ്വലിച്ചു
നിൽക്കുന്ന സമയമായിരുന്നു.
ഞങ്ങൾ കൊച്ചുകുട്ടികൾ കളിക്കുന്ന
സമയത്ത് ആ മുദ്രാവാക്യം സ്ഥിരമായി
മുഴക്കുമായിരുന്നു.

എന്റെ വീടിനു ഒരു വിളിപ്പാട്
അകലെയായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ
വീട്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ്
വരെ ഞാൻ പഠിച്ചിരുന്നത് അദ്ദേഹത്തിന്റെ
സ്കൂളിലായിരുന്നു. അന്ന്
അൾത്താരബാലനായിരുന്ന എന്നെ ഒ.സി
സാറിന്റെ പരമഭക്തയും എളിമയുടെ
പര്യായവുമായിരുന്ന അമ്മ
ബേബിയമ്മച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
ഉന്നതകുലജാതരായ ആ
കുടുംബാംഗങ്ങൾക്ക് എങ്ങനെയാണ്
ഇത്രയേറെ വിനയവും താഴ്മയും
പരസ്നേഹവും കാരുണ്യവും
അസൂയയും അഹങ്കാരവും ഇല്ലാത്ത
പ്രകൃതവും ലഭിച്ചതെന്ന് പലപ്പോഴും
അത്ഭുതത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്.
ദൈവകൃപയും ആഭിജാത്യവും
കുലമഹിമയും മാത്രമാണ് അതിനു
കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ ഭക്തയായ അമ്മയുമായി നല്ല
സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയാണ് ഒ
സി സാറിന്റെ അമ്മ ബേബിയമ്മച്ചി. മിക്ക
വെള്ളിയാഴ്ചയും ഞാനും അമ്മയും
ബേബിയമ്മച്ചിയും കൂടിയാണ് പുതുപ്പള്ളി
പള്ളിയിൽ പ്രാർത്ഥിക്കാൻ പോയിരുന്നത്.
ഞാൻ വൈദികപട്ടമേറ്റ ദിവസം
ബേബിയമ്മച്ചി പള്ളിയിൽ വരികയും എന്റെ
കയ്യിൽ നിന്ന് കുർബാന സ്വീകരിക്കുകയും
ചെയ്തു.
ഒ.സി സാറിന്റെ സ്കൂളിൽ ഞാൻ
പഠിക്കുമ്പോൾ എന്റെ അമ്മ വാഴയിലയിൽ
പൊതിഞ്ഞുതരുന്ന ചോറും കറിയും ഒ. സി
സാറിന്റെ വീട്ടിലിരുന്നാണ് ഞാൻ
കഴിച്ചിരുന്നത്. ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ
പിറകിൽനിന്നും ഒരു തവിയിൽ രുചികരമായ
ഒരു നെയ്മീൻ കഷണം എന്റെ ഇലയിൽ
വീഴും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
പുഞ്ചിരി തൂകുന്ന മുഖവുമായി
ബേബിയമ്മച്ചി.
ഇത്രയേറെ താഴ്മയും വിനയവും എളിമയും
പരസ്നേഹവും വിളങ്ങിനിന്ന ആ പ്രിയ
മാതാവിന് ഉമ്മൻ ചാണ്ടി സാറിനെപ്പോലൊരു
സൽപ്പുത്രൻ ജനിച്ചില്ലെങ്കിലേ എനിക്ക്
അത്ഭുതമുള്ളൂ?

പുതുപ്പള്ളി സെന്റ് ജോർജ്സ് ഗവണ്മെന്റ്
ഹൈസ്കൂളിൽ എന്റെ ഏറ്റവും മൂത്ത
സഹോദരിയുടെ സീനിയർ
സഹപാഠിയായിരുന്നു ഒ.സി സാർ.
ഭംഗിയുള്ള മേൽമീശയും, നീണ്ട കൃതാവും,
അനുസരണയില്ലാത്ത തലമുടിയും, ഖദർ
ഷർട്ടും, മുണ്ടുമുടുത്തു നിൽക്കുന്ന
ഒ സി സാറിന്റെ ഫോട്ടോ അന്ന് മിക്ക
ദിവസങ്ങളിലും മലയാള മനോരമ
പത്രത്തിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു.
ഏതെങ്കിലും മേഖലയിൽ എന്നെങ്കിലും
അദ്ദേഹത്തെപ്പോലെ പ്രസിദ്ധനാകാൻ
കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആ നാളുകളിൽ
ഞാൻ കൊതിച്ചിട്ടുണ്ട്. പിന്നീട് എനിക്കു
മനസിലായി അദ്ദേഹം മഹാനായിത്തന്നെ
ഈ ഭൂമിയിലേക്ക് ജനിച്ചുവീണ
പ്രതിഭയാണെന്ന്. എത്ര ശ്രമിച്ചാലും
ആർക്കും അദ്ദേഹത്തെപ്പോലാകാൻ
സാധിക്കയില്ലെന്ന്. നൂറു വർഷത്തിൽ
ഒരിക്കൽമാത്രം ഭൂമിയിൽ ജന്മമെടുക്കുന്ന
ഒരു അത്ഭുതപ്രതിഭാസമാണ് ആ വ്യക്തിത്വം.

ശ്രീ എ. കെ ആന്റണി സാർ പറഞ്ഞ ഒരു
വാചകം ഞാൻ കടമെടുക്കുകയാണ് ‘ഉമ്മൻ
ചാണ്ടിക്കു പകരംവയ്ക്കാൻ ഉമ്മൻ ചാണ്ടി
മാത്രം.’ നൂറു ശതമാനം സത്യമാണത്. എത്ര
തലപുകഞ്ഞു ചിന്തിച്ചാലും ജനനന്മയുടെ
കാര്യത്തിൽ അദ്ദേഹത്തെപ്പോലൊരു
ജനനായകൻ കേരളത്തിലില്ല. ഇനി ഒരാൾ
ഉണ്ടാകുമെന്നും എനിക്കു വിശ്വാസമില്ല.
ഇക്കാര്യം കക്ഷിരാഷ്ട്രീയസമുദായ
വ്യത്യാസമെന്യേ ഏവരും അംഗീകരിക്കുന്ന
യാഥാർത്ഥ്യമാണ്.

വ്യക്തിപരമായ ഒരു സഹായവും
അദ്ദേഹത്തിൽനിന്നു സ്വീകരിക്കേണ്ട
അവസരം എനിക്ക് ഉണ്ടായിട്ടില്ല.
ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം
അതു ചെയ്തുതരുമായിരുന്നു എന്നെനിക്ക്
പൂർണ്ണ വിശ്വാസമുണ്ട്. എന്റെ പേരിലും
‘പുതുപ്പള്ളി’ എന്ന വാൽ കിടക്കുന്നതുകൊണ്ട്
മറ്റുള്ളവരുടെ നാവിൽനിന്നും ഞാൻ ഏറ്റവും
കൂടുതൽ കേൾക്കുന്ന ചോദ്യം ‘അച്ചൻ
ഉമ്മൻ ചാണ്ടി സാറിന്റെ നാട്ടുകാരനാണോ ?’
എന്നതാണ്. നാട്ടുകാരൻ മാത്രമല്ല,
അയൽവാസിയും കൂടിയാണെന്നു
പറയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന
അത്ഭുതവും ആദരവും എന്നെയും
കോൾമയിർ കൊള്ളിക്കാറുണ്ട്.

വർഷങ്ങൾക്കുമുമ്പ് ശ്രീമതി
ഇന്ദിരാഗാന്ധിയുമായി സംസാരിക്കുവാനുള്ള
ഒരു അപൂർവഭാഗ്യം എനിക്കു ലഭിച്ചു.
ഇന്ദിരാജിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ്
സെക്രട്ടറിയും അന്ന് എന്റെ ഇടവക
വിശ്വാസിയുമായിരുന്ന
ഡോ. പി. സി അലക്സാണ്ടർ അങ്കിളാണ്
അവസരം ഒരുക്കിത്തന്നത്. അന്ന് ഉമ്മൻ
ചാണ്ടി സാർ കോൺഗ്രസിന്റെ തലപ്പത്ത്
കത്തിജ്വലിച്ചു നിൽക്കുന്ന സമയമാണ്.
‘കേരളത്തിൽ എവിടെയാണ് ഫാദറിന്റെ വീട്
?’ എന്ന് ഇന്ദിരാജി എന്നോടു ചോദിച്ചപ്പോൾ
ഞാൻ അഭിമാനത്തോടെ പറഞ്ഞത് ‘ഞാൻ
ഉമ്മൻ ചാണ്ടി സാറിന്റെ അയൽവാസിയാണ്‌
എന്നായിരുന്നു. ആ പേര് കേട്ടപ്പോൾ
ഇന്ദിരാജിയുടെ മനസിൽ ഒ സി സാറിനോട്
തോന്നിയ ആദരവും ബഹുമാനവും ഞാൻ
തിരിച്ചറിഞ്ഞു.
ഒ.സി സാറിന്റെ നാട്ടുകാരനായി ജനിക്കാൻ
സാധിച്ചതിൽ എനിക്ക് അപ്പോൾ ഏറെ
അഭിമാനം തോന്നി.

അത്യധികം വിനയത്തോടെ മറ്റൊരു സംഭവം
കൂടി രേഖപ്പെടുത്തി ഈ
സ്നേഹചിന്തകൾക്കു തിരശീല വീഴ്ത്തട്ടെ :
എനിക്കു വൈദികപട്ടം നൽകിയ
ഡോ. പൗലൊസ് മാർ ഗ്രീഗോറിയോസ്
മെത്രാപ്പൊലീത്തയുടെ കൂടെ ഞാൻ
ഒരിക്കൽ ഇന്ത്യൻ രാഷ്ട്രപതിഭവനിൽ
പോയി. അന്നത്തെ ഇന്ത്യൻ ആക്ടിങ്
പ്രസിഡന്റ് ഡോ. എം ഹിദായത്തുള്ള
ബിഷപ്പിന്റെ ഉറ്റസുഹൃത്ത് ആയിരുന്നു.
എന്നെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ
ബിഷപ് അദ്ദേഹത്തോടു പറഞ്ഞതും
‘ഇദ്ദേഹം ഉമ്മൻ ചാണ്ടിയുടെ നാട്ടുകാരനാണ്’
എന്നായിരുന്നു. ഇന്ദിരാഗാന്ധിയുടെ മനസ്സിൽ
വിരിഞ്ഞ അതേ ബഹുമാനവും
ആദരവുമാണ് ഇന്ത്യൻ പ്രസിഡണ്ടിനും ഒ സി
സാറിനോടുണ്ടായിരുന്നത്.

ഈ രണ്ടു സംഭവങ്ങളും എന്നെ
ബോദ്ധ്യപ്പെടുത്തിയ ഒരു യാഥാർത്ഥ്യം നാം
കരുതുന്നതിൽ നിന്നൊക്കെയും എത്രയോ
ഉന്നതങ്ങളിൽ വിരാജിച്ചിരുന്ന ഒരു
മഹത് പ്രതിഭയായിരുന്നു ഉമ്മൻ ചാണ്ടി
സാർ എന്നതാണ്. ഭൂമിയോളം താഴുവാനും
മറ്റുള്ളവർക്കുവേണ്ടിമാത്രം തന്റെ ജീവനെ
പൂർണ്ണമായി ചൂതാടുവാനും ഒ സി സാറിനു
കഴിഞ്ഞത് അദ്ദേഹം
യഥാർത്ഥത്തിൽ മഹാനായ ഒരു
മനുഷ്യസ്നേഹിയായിരുന്നതുകൊണ്ടു
മാത്രമാണ്.
പ്രിയ ഒ സി സാർ ഇത്രയെങ്കിലും
അങ്ങയെക്കുറിച്ച് എഴുതിയില്ലെങ്കിൽ എന്റെ
മനസ് അസ്വസ്‌ഥമാകും. ലഭിച്ച അവസരം
നഷ്ടമാക്കിയതിൽ ഖേദമുണ്ടാകും.
ഹൃദയത്തിന്റെ ഉള്ളിൽനിന്നും
ജ്യേഷ്ഠസഹോദരതുല്യനായ അങ്ങേക്ക് ഈ
അക്ഷരോപഹാരം വിനയപുരസരം
സമർപ്പിക്കുന്നു, വിട, സ്നേഹപൂർവം വിട…