അനുസ്മരണം

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കർത്തൃദാസി തങ്കമ്മാൾ അമ്മച്ചി ദൈവത്തിന്റെ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ട ഒരു മിഷനറി വനിതയായിരുന്നു. ആ കർത്തൃദാസിയുടെ ധന്യമായ ജീവിതത്തെ ഓർത്ത് ദൈവത്തിനു മഹത്വം കരേറ്റുന്നു. പ്രിയ അമ്മച്ചിയും ഞാനുമായിട്ടുള്ള പരിചയവും സ്നേഹ ബന്ധവും പതിറ്റാണ്ടുകൾക്കപ്പുറം മുതലുള്ളതാണ്.
1980-കളിൽ ആണ് അമ്മച്ചിയെ ആദ്യമായി കാണുവാനും ഒന്നിച്ച് ശുശ്രൂഷയിൽ പങ്കെടുക്കുവാനുമൊക്കെ അവസരം ലഭിച്ചത്. അമ്മച്ചിയുടെ സ്വന്ത അദ്ധ്വാന ഫലത്താൽ ഉണ്ടായ ഒരു സഭയായിരുന്നു അമ്മച്ചിയുടെ ഭവനത്തോടു ചേർന്നുള്ള തിരുവനന്തപുരം ജില്ലയിലെ തേവൻപാറ സഭ. അവിടെ നടന്ന ഒരു സുവിശേഷ യോഗത്തിൽ കടന്നുപോയി ശുശ്രൂഷിക്കാനുള്ള ഒരവസരം ദൈവം എനിക്കു നൽകി. മാത്രമല്ല അമ്മച്ചിയുടെ ഭവനത്തിൽ കടന്നുപോയി അവിടെ പാർക്കുവാനും അമ്മച്ചിയുടെ സ്നേഹ സൽക്കാരങ്ങൾ അനുഭവിക്കുവാനും ഇടയായത് നന്ദിയോടെ ഓർക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങളിൽ ആ മാതാവ് ആത്മ ഭാരത്തോടെ കടന്നുപോയി സുവിശേഷം അറിയിച്ച് അനേക ആത്മാക്കൾ വിശ്വാസത്തിലേക്കു വന്നു. തന്റെ പ്രവർത്തന ഫലമായി ധാരാളം സഭകൾ ഉടലെടുക്കുകയും അവിടങ്ങളിലെല്ലാം സ്ഥലം വാങ്ങി സഭാ ഹാളുകൾ പണിത് ദൈവദാസന്മാരെ ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു.
അമ്മച്ചി വളർത്തിയെടുത്ത തലമുറകളിൽ കർത്താവിന്റെ ദാസൻ പ്രിയ സാംകുട്ടി പാസ്റ്ററോടുള്ള ബന്ധത്തിൽ കന്യാകുമാരി ജില്ലയിലെ മേൽപ്പുറത്തേക്കു കടന്നുവരികയും അവിടെയുള്ള ഗ്രാമങ്ങളിൽ സുവിശേഷവുമായി കടന്നുചെന്ന് അനേക സഭകൾ സ്ഥാപിക്കപ്പെടുവാനിടയായത് അവിടെ പോയി നേരിൽ കാണുവാനും കൂട്ടായ്മകളിൽ ശുശ്രൂഷിക്കുവാനും എനിക്കു അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കഷ്ടതകളുടെയും പ്രതികൂലങ്ങളുടെയും നടുവിൽ സുവിശേഷത്തിനു വേണ്ടി, വിശ്വാസത്തിനു വേണ്ടി വളരെ ധീരമായി, ശക്തമായി നിലകൊണ്ട ഒരു വനിതാ രത്നമായിരുന്നു തങ്കമ്മാൾ അമ്മച്ചി. ശാരീരികമായ പലവിധ ക്ലേശങ്ങളിലൂടെ അമ്മച്ചി കടന്നുപോയിട്ടുണ്ട്. ഒരിക്കൽ അമ്മച്ചിയുടെ തന്നെ സാക്ഷ്യം കേട്ടത് എന്റെ ഓർമ്മയിലുണ്ട്. ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു പോയ ഒരനുഭവം വരെ തന്റെ ജീവിതത്തിലുണ്ടായി. എന്നാൽ ദൈവം അത്ഭുതകരമായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ദൈവം തിരികെ നൽകിയ ജീവിത കാലയളവിലത്രയും-ദീർഘ വർഷങ്ങൾ കർത്താവിനു വേണ്ടി അദ്ധ്വാനിച്ചു. പ്രായാധിക്യത്താൽ ശാരീരികമായി വളരെ ക്ഷീണിതയാകുന്നതു വരെയും ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷ വിശ്വസ്തതയോടെ അമ്മച്ചി ചെയ്തു.
ഞങ്ങൾ ഈ വർഷം ഫെബ്രുവരിയിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഇന്ത്യയിൽ വന്ന ആദ്യം ദിവസം തന്നെ പ്രിയ അമ്മച്ചിയെ കാണണം എന്ന അതീവ ആഗ്രഹത്തോടെ ഞാനും എന്റെ സഹധർമ്മണിയും തിരുവനന്തപുരത്തു നിന്ന് മേൽപ്പുറത്ത് അമ്മച്ചിയുടെ വസതിയിലെത്തി. ശാരീരിക ക്ലേശങ്ങളും അൽപ്പം ഓർമ്മക്കുറവുമൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിലെ ശുശ്രൂഷയുടെ പല അനുഭവങ്ങളും അമ്മച്ചി ഓർത്തെടുത്ത് ഞങ്ങളോടു പങ്കുവെച്ചു. ഞങ്ങളോടൊപ്പം ഇരുന്ന് ഞങ്ങളുടെ കരങ്ങൾ പിടിച്ച് മണിക്കൂറുകളോളം അങ്ങനെ സമയം ചെലവഴിച്ചതും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായി. ഈ സന്ദർശനം അമ്മച്ചിയുമായുള്ള അവസാന കൂടിക്കാഴ്ച ആയിരിക്കുമെന്ന് അന്ന് ഞങ്ങൾക്കു തോന്നിയില്ല. ശാരീരിക അവശതകളാൽ വിശ്രമത്തിലായിരുന്ന അമ്മച്ചിയെ ഭവനത്തിലെത്തി കാണുവാൻ ഇടയായതിൽ ദൈവത്തെ സ്തുതിക്കുന്നു.
ആത്മാക്കൾ രക്ഷയിലേക്കു കടന്നുവരുമ്പോൾ ആ പ്രദേശങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിൽ വളരെ ഉത്സാഹിയായിരുന്നു എന്നത് അമ്മച്ചിയിൽ ഞാൻ കണ്ട ഒരു പ്രത്യേകതയാണ്. അതിനെല്ലാം ചെലവിട്ടിരുന്നത് തന്റെ സ്വന്ത അദ്ധ്വാന ഫലത്തിൽ നിന്നായിരുന്നു. താൻ സ്ഥാപിക്കുന്ന സഭകളിലേക്ക് ശുശ്രൂഷകരെ അയക്കുന്ന കാര്യം ഉൾപ്പെട്ടു നിൽക്കുന്ന സഭാ കേന്ദ്രത്തിൽ അറിയിക്കുകയും അതനുസരിച്ച് വേലക്കാരെ സഭകളിൽ നിയോഗിച്ച ശേഷമാണ് അടുത്ത പുതിയ സ്ഥലങ്ങളിലേക്കു സുവിശേഷവുമായി അമ്മച്ചി കടന്നുപോകുന്നത്. സുവിശേഷം അറിയിച്ച് ആത്മാക്കളെ നേടുക, അതിനു ശേഷം സഭ സ്ഥാപിക്കുക എന്നുള്ളത് അമ്മച്ചിയുടെ വലിയ ദൗത്യമായിരുന്നു, ലക്ഷ്യമായിരുന്നു. ശക്തമായ നിലയിൽ ഈ ശുശ്രൂഷകൾ ഒക്കെ ചെയ്യുമ്പോഴും ദൈവദാസന്മാരെ ബഹുമാനിക്കുകയും അവർക്കു കീഴ്പ്പെടുകയും ചെയ്യുമായിരുന്നു. അങ്ങേയറ്റം പ്രശംസാർഹമായ നിലയിൽ ശുശ്രൂഷ ചെയ്ത ദൈവദാസിയായിരുന്നു തങ്കമ്മാൾ അമ്മച്ചി. ക്രൈസ്തവ സഭയ്ക്കു തന്നെ ഒരു വലിയ നഷ്ടമാണ് അമ്മച്ചിയുടെ വേർപാട്. സുവിശേഷ വേല ചെയ്യുന്നവർക്ക് വിശിഷ്യാ സഹോദരിമാർക്ക് പ്രചോദനമാണ് അമ്മച്ചിയുടെ ജീവിതവും ശുശ്രൂഷയും. അമ്മച്ചിയുടെ മകനും ഞങ്ങളുടെ കൂട്ടുവേലക്കാരനുമായ പ്രിയ സാംകുട്ടി പാസ്റ്റർ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവ ഭൃത്യനാണ്. മാത്രമല്ല ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ വൈസ് പ്രസിഡന്റായി ദീർഘ വർഷങ്ങളായി സ്തുത്യർഹമായ നിലയിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നു. അദ്ദേഹത്തെയും സഹധർമ്മിണി വിമലയെയും കുഞ്ഞുങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇന്ത്യാ റിവൈവൽ അസംബ്ലി കുടുംബത്തിനും അമ്മച്ചിയുടെ വേർപാട് ഒരു നഷ്ടമാണ്. എങ്കിലും നിത്യതയുടെ തുറമുഖത്ത് പ്രിയ അമ്മച്ചിയെ വീണ്ടും കാണാം എന്നുള്ള വലിയ പ്രത്യാശയാൽ ദൈവം നമ്മെ നിറയ്ക്കട്ടെ. കർത്താവിൽ വളരെ അദ്ധ്വാനിച്ച പ്രിയ മാതാവ് താൻ പ്രത്യാശയോടെ അക്കരെ നാട്ടിലേക്കു പ്രവേശിച്ചു. ചെയ്ത സേവനത്തിനും കർത്താവിനു വേണ്ടി നിന്നതിനും ഓട്ടം ഓടി തികച്ചെടുത്തതിനും വിശ്വാസം കാത്തതിനുമെല്ലാം പ്രതിഫലം പ്രാപിക്കുവാൻ, നീതിയുടെ കിരീടത്തിനു വേണ്ടി നിത്യതയിലേക്കു അമ്മച്ചി കടന്നുപോയിരിക്കുകയാണ്. ആ ദിവസം കർത്താവിന്റെ സിംഹാസനത്തിനു മുമ്പാകെ നാം എല്ലാവരും കടന്നു ചെല്ലുമ്പോൾ നല്ലവനും വിശ്വസ്തനുമായുള്ള ദാസനേ, ദാസിയേ എന്ന വിളിക്കു നാം ഓരോരുത്തരും യോഗ്യരായി തീരത്തക്കവണ്ണം നമുക്കും ഓട്ടം ഓടി തികച്ചെടുക്കാം. അമ്മച്ചി ഏറിയ കിരീടങ്ങളോടെ കർത്താവിന്റെ സന്നിധിയിൽ പ്രശോഭിക്കുവാൻ കടന്നുപോയിരിക്കുന്നു…! ഈ പ്രത്യാശ നമ്മുടെ ഉള്ളങ്ങളിൽ നിറയട്ടെ. അമ്മച്ചിയുടെ ദേഹവിയോഗത്തിൽ ദു:ഖാർത്തരായ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.