വചന ചിന്ത

ഒരുത്തൻ പരീശൻ, മറ്റൊരുവൻ ചുങ്കക്കാരൻ…ഇവർ രണ്ടുപേരും ദൈവാലയത്തിൽ ഉണ്ട്…ദൈവാലയത്തിലെ രണ്ടു പ്രാർത്ഥനാക്കാരാണവർ.!!വ്യക്തിപരമായ ഉപവാസാദിനങ്ങളുടെ കണക്കുകൾ പൊതുവിൽ പ്രസിദ്ധപ്പെടുത്തി, രഹസ്യ പ്രാർത്ഥനയുടെ മണിക്കൂറുകൾ പരസ്യമാക്കി, പതാരം കൊടുത്തതിന്റെ കണക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ട് ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന ഒരുവൻ, അവൻ പരീശനാണ്!! മാറിനിന്നു മാറത്തടിച്ചുകൊണ്ട് മറ്റൊരുവൻ; പൊതുവിടങ്ങളിൽ പരസ്യമാക്കുവാനുള്ളതൊന്നും അവനില്ല…പക്ഷേ കരുണ തോന്നേണം എന്നുള്ള ഹൃദയത്തിൽ നിന്നുയർന്ന നിലവിളിക്കുമുന്നിൽ സ്വർഗ്ഗം നിന്നു… അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി!!മറ്റവൻ അങ്ങനെയല്ല (ലൂക്കോസ് 18:14). പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കുന്ന ആത്മീകതയുടെ രഹസ്യസ്വഭാവം… അത് കപട പരീശത്വമാണ്!! നമ്മുടെ പൊതുപ്രാർത്ഥനകളിൽ കയറിവരുന്ന ഉപവാസ ദിനങ്ങളുടെ എണ്ണങ്ങൾ, രഹസ്യപ്രാർത്ഥനകളുടെ സമയങ്ങൾ, പതാരം കൊടുത്തതിന്റെ കണക്കുകൾ… ഇവയൊക്കെ നമ്മിൽ വാഴുന്ന കൊടിയ പരീശത്വത്തിന്റെ പ്രകടമായ തെളിവാണ്.!!ചന്തസ്ഥലങ്ങളിലും പൊതുവിടങ്ങളിലും കൃത്രിമ ക്ഷീണം വരുത്തി തല താഴ്ത്തി നിൽക്കുമ്പോൾ, അതന്വേഷിക്കുന്ന അപരനോട് “ഉപവാസമായിരിന്നു…” എന്നു പറയുമ്പോൾ ലഭിക്കുന്ന ഒരുതരം വൈകാരിക സംതൃപ്തി, നമ്മെ കടന്നുപിടിച്ചിരിക്കുന്ന ഒന്നിനും കൊള്ളാത്ത കപട പരീശത്വത്തിന്റെ പ്രകടമായ ലക്ഷണമാണ്!!
പരസ്യസ്ഥലങ്ങളിലെ പ്രാർത്ഥനയുടെ ദൈർഘ്യത്തിലും സുന്ദരമായ വാക്കുകളുടെ അവതരണത്തോടും കൊടുക്കൽ വാങ്ങലുകളുടെ പരസ്യമായ പ്രഖ്യാപനത്തോടും സ്വർഗ്ഗം ചെവി തിരിക്കുമ്പോൾ, ചങ്കുപൊട്ടി നിലവിളിക്കുന്ന ചുങ്കക്കാരന്റെ കാപട്യമിലാത്ത പ്രാർത്ഥന കേൾക്കുവാൻ സ്വർഗ്ഗം ചെവി തുറന്നുപിടിക്കും… അവനെ വെറുംകയ്യോടെ വിടുവാൻ ദൈവത്തിനു ഒട്ടും താല്പര്യമേയില്ല…അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി…മറ്റവൻ അങ്ങനെയല്ല!!