ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ

ജസ്റ്റിസ് ജെ.ബി.കോശി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകുന്നു. കമ്മിഷൻ അംഗങ്ങളായ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ സമീപം

തിരുവനന്തപുരം: മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ് സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലെത്തിയാണ് കമ്മീഷൻ അംഗങ്ങൾ റിപ്പോര്‍ട്ട് കൈമാറിയത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളുടെ ഇത്തരത്തില്‍ ആവശ്യങ്ങൾ ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കോശി പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നതെന്നും ഇതു പരിഹരിക്കാന്‍ പ്രത്യേകം കമ്മിഷന്‍ വേണമെന്നും ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങള്‍ മേഖല തിരിച്ച് കമ്മിഷന്‍ പരിശോധിച്ചു. വിദഗ്ധരില്‍നിന്ന് ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണു കമ്മിഷന് ലഭിച്ചത്. പുനര്‍ഗേഹം പദ്ധതിയില്‍ തീരത്ത് നിന്ന് മാറിത്താമസിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുന്നത് അപര്യാപ്തമാണെന്നാണ് മറ്റൊരു പ്രധാന പരാതി. ഇവര്‍ക്ക് സര്‍ക്കാര്‍ തന്നെ സ്ഥലവും വീടും നല്‍കണമെന്നും ശുപാര്‍ശ ചെയ്തേയ്ക്കും.

കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളുണ്ട്. ഈ മേഖലയില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിച്ചെന്നും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 നിര്‍ദ്ദേശങ്ങളാണ് കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 306 പേജില്‍ രണ്ടു ഭാഗങ്ങളായി തയാറാക്കിയ റിപ്പോര്‍ട്ട് ആണ് ഇന്ന് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്.

ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്നില്ല. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാൻ പിഎസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണം, തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിനം കൂടുതൽ മെച്ചപ്പെട്ട പാക്കേജ്, തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിനം കൂടുതൽ മെച്ചപ്പെട്ട പാക്കേജ് തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ വൈകാതെ അനുകൂല തീരുമാനങ്ങളെടുക്കാനാണ് സാധ്യത.