നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ

നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത ആവശ്യം ഉന്നയിച്ച് നടത്തിയ ലോങ് മാർച്ചിൽ പെന്തക്കോസ്തു സഭകളും പങ്കു ചേർന്നു
വയനാട് : പതിറ്റാണ്ടുകളായി വയനാട്ടുകാർ കാത്തിരുന്ന സ്വപ്ന പാതയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി! നിലമ്പൂരിൽ നിന്നും ചുരം കയറി വയനാടൻ ഗ്രാമങ്ങളിലൂടെ മൈസൂരു കാടുകൾ പിന്നിട്ടു പോകുന്ന നിർദ്ദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതയ്ക്കു പ്രതീക്ഷ നൽകി റെയിൽവെ ബോർഡ് ഉത്തരവ്! പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി അന്തിമ ലൊക്കേഷൻ സർവ്വേ നടത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി 5.9 കോടി രൂപ അനുവദിച്ചതായും മെയ് 9-ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. ജോയിന്റ് വെഞ്ച്വർ പദ്ധതിയായി കേരള റെയിൽവേ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ-റെയിൽ) ഏറ്റെടുത്തിരുന്ന പദ്ധതിയുടെ സർവേ കർണാടകയുടെ എതിർപ്പ് മൂലം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണു റെയിൽവേ ബോർഡ് നടപടി. 236 കി.മീ. ദൂരമുള്ള നിർദിഷ്ട പാതയുടെ സർവേക്കുള്ള കരാർ ഉടൻ തന്നെ റെയിൽവേ നിർമാണ വിഭാഗം ക്ഷണിക്കും. പരിസ്ഥിതി-സാമൂഹിക സംഘടനകൾ, വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള നിരന്തര ചർച്ചകൾ, ഇടപെടലുകൾ, നിയമസഭയിലും പാർലമെന്റിലും ഉന്നയിക്കപ്പെട്ട സബ്മിഷനുകൾ, പ്രധാനമന്ത്രിക്കു നൽകിയ നിവേദനം, ഹൈക്കോടതിയിൽ നൽകിയ കേസ്, മെട്രോമാൻ ഇ. ശ്രീധരൻ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ച തുടങ്ങിയവയെല്ലാം പുതിയ തീരുമാനങ്ങളുണ്ടാക്കുന്നതിനു പച്ചക്കൊടി കാട്ടിയതായി നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി അറിയിച്ചു. തങ്ങൾ തുടർച്ചയായി നടത്തിയ സമര പോരാട്ടങ്ങളുടെയും നിയമ നടപടികളുടെയും വിജയമാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ- സാസ്കാരിക-സംഘടനാ നേതാക്കളും പെന്തക്കോസ്തു സഭകളടക്കം വിവിധ ക്രൈസ്തവ സഭാ നേതാക്കന്മാരും സംയുക്തമായി സുൽത്താൻ ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്കു 2018 ഏപ്രിലിൽ നടത്തിയ ലോങ് മാർച്ചിൽ അണിനിരന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിർദ്ദിഷ്ട പാത കടന്നുപോകുന്ന വഴികളും ഏറ്റെടുക്കുന്ന ഭൂമിയുമെല്ലാം കല്ലിട്ടു തിരിക്കുന്ന സർവേ കഴിഞ്ഞ് ലാഭകരമെന്നു കാണുകയും മറ്റു തടസ്സങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ നിർമ്മാണം തുടങ്ങും. കേരളത്തിൽ നിലമ്പൂർ വരെയും കർണ്ണാടകയിൽ മൈസൂരുവിനിപ്പുറം നഞ്ചൻകോട് വരെയും വന്നു നിൽക്കുന്ന പാളങ്ങൾ തമ്മിൽ കൂട്ടിമുട്ടിച്ചാൽ സ്വപ്ന പാത സാഫല്യമാകും.