ജെ.ബി.കോശി കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠിക്കുവാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനു ലഭിച്ചത് 5 ലക്ഷത്തിൽപ്പരം നിവേദനങ്ങൾ. ഇതിന്റെ അനുബന്ധ റിപ്പോർട്ടുകളടക്കം 165 പെട്ടികളാണ് ഇന്നലെ പാഴ്സൽ ലോറിയിൽ തിരുവനന്തപുരം വികാസ് ഭവനിലെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ എത്തിച്ചത്. കമ്മിഷൻ നാളെ രാവിലെ 10.30-ന് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകും. 500 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് 368 പേജിൽ 2 ഭാഗമായാണ് തയാറാക്കിയിരിക്കുന്നത്. 4.87 ലക്ഷം പരാതികളാണു കമ്മിഷനു ലഭിച്ചത്. 14 ജില്ലാ ആസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി. എല്ലാ സഭാ ആസ്ഥാനങ്ങളിലും (എത്ര പെന്തക്കോസ്തു സഭകൾ ഇതിലുൾപ്പെടും എന്നതിനു വ്യക്തതയില്ല) രൂപതകളിലും സന്ദർശനം നടത്തി. മലയോര, തീരദേശ മേഖലയിൽ കൂടുതൽ പേരെ കമ്മിഷൻ നേരിട്ടു കണ്ടു. ദലിത് ക്രൈസ്തവ തൊഴിൽ സംവരണത്തിലെ പാളിച്ചകൾ പരാതിയായി ലഭിച്ചെന്നും ജസ്റ്റിസ് കോശി പറഞ്ഞു. മെയ് 31-നു കമ്മിഷന്റെ കാലാവധി തീരും.