പരിശുദ്ധാത്മ നിറവ് അനിവാര്യമോ?

(അധ്യായം 11)
ദൈവം നമ്മെ പ്രതികൂലങ്ങളിലൂടെ കടത്തി വിടുന്നതിലെല്ലാം ദൈവത്തിനു ഓരോ ഉദ്ദേശമുണ്ട്. ദൈവസന്നിധിയിൽ നാം സമർപ്പണത്തോടെ നിൽക്കുന്നുവെങ്കിൽ ദൈവത്തിന്റെ ഉദ്ദേശം നമ്മിൽക്കൂടി നിറവേറ്റപ്പെടും. അനേകരെ, നമ്മോടു കൂടെയുള്ളവരെ കർത്താവിനായി നേടിയെടുക്കുവാൻ ഇടയാകും
പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ ദൈനംദിന ജീവിതത്തിലും ശുശ്രൂഷയിലും എങ്ങനെ പ്രായോഗികമാക്കാം എന്നതുമായി ബന്ധപ്പെട്ട് അപ്പൊസ്തല പ്രവർത്തിയിൽ നിന്നും ഏതാണ്ട് 17 വിധത്തിലുള്ള ശുശ്രൂഷാ അനുഭവങ്ങൾ പഠിക്കുവാൻ കഴിഞ്ഞു. തുടർന്ന് പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രവർത്തിയെക്കുറിച്ച് പഠിക്കാം
ശുശ്രൂഷയ്ക്കു മുന്നറിയിപ്പ് നൽകുന്ന പരിശുദ്ധാത്മാവ്
അപ്പൊസ്തല പ്രവർത്തി 21: 4,10,11 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് ശുശ്രൂഷയ്ക്കു മുന്നറിയിപ്പ് നൽകുന്നതായി കാണാം. ‘അവർ പൗലോസിനോട് യെരൂശലേമിൽ പോകരുത് എന്നു ആത്മാവിനാൽ പറഞ്ഞു’ (21:4). ‘ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലോസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി; ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരുശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കൈയ്യിൽ ഏൽപ്പിക്കും എന്നു പരിശുദ്ധാത്മാവ് പറയുന്നു എന്നു പറഞ്ഞു’. ഇതു കേട്ടാറെ യെരുശലേമിൽ പോകരുത് എന്ന് ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു (21:10,11). ശ്രദ്ധേയമായ രണ്ടു വിഷയങ്ങൾ ഈ വാക്യങ്ങളിൽ കാണാം. 1. യെരുശലേമിലേക്കു പോകരുതെന്ന് ക്രിസ്തു ശിഷ്യന്മാരിൽ ചിലർ ആത്മാവിനാൽ ഒരു ദൂത് അറിയിക്കുന്നു. 2. അഗബൊസ് എന്ന ഒരു പ്രവാചകൻ പറയുന്നത് യെരുശലേമിൽ പോകരുത് എന്നല്ല യെഹൂദന്മാർ അരക്കച്ച കൊണ്ട് പൗലോസിന്റെ കൈകാലുകൾ ബന്ധിച്ച് ജാതികളുടെ കൈയ്യിൽ ഏൽപ്പിക്കും എന്നാണ്. യെരുശലേമിലേക്കു പോകരുതെന്ന് ശിഷ്യന്മാർ പൗലോസിനോടു പറയുമ്പോൾ അവിടെ പോയാൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അഗബൊസ് പ്രവാചകൻ അൽപ്പം വ്യത്യസ്ഥമായ നിലയിൽ പരിശുദ്ധാത്മാവിനാൽ മുന്നറിയിപ്പ് നൽകുന്നു. പോകരുത് എന്നല്ല, പോയാൽ പൗലോസിന് എന്തു സംഭവിക്കും എന്ന മുന്നറിയിപ്പ്. ഇനി തീരുമാനം എടുക്കേണ്ടത് പൗലോസാണ്. തന്റെ ഉറച്ച തീരുമാനമാണ് 21: 13-ാം വാക്യം : ” അതിനു പൗലോസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരുശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു”. ‘അവനെ സമ്മതിപ്പിച്ചു കൂടായ്കയാൽ കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു’ (21:14). യെരുശലേമിൽ പോകരുതെന്നും പോയാൽ എന്താണ് സംഭവിക്കുന്നതെന്നും രണ്ടു ദൂതുകൾ കേട്ടപ്പോൾ നിങ്ങൾ എന്നെ വിഷമിപ്പിക്കരുത്, പിന്തിരിപ്പാൻ ശ്രമിക്കരുത്, യെരുശലേമിൽ ബന്ധിക്കപ്പെടുവാൻ മാത്രമല്ല മരിക്കാനും തയ്യാറാണ് എന്നായിരുന്നു പൗലോസിന്റെ പ്രതികരണം. പൗലോസിന്റെ ഈ ദൃഢ നിശ്ചയത്തിനും തീരുമാനത്തിനും എന്തായിരിക്കും കാരണം? ദമസ്ക്കോസിന്റെ പടിവാതിൽക്കൽ വച്ച് കർത്താവായ യേശുവിന്റെ ദിവ്യമായ സന്ദർശനം-ആ Encounter ഉണ്ടായതിനെ തുടർന്ന് പൗലോസിന്റെ മേലുള്ള നിയോഗത്തെക്കുറിച്ച് അനന്യാസിനോടു കർത്താവ് അറിയിക്കുന്ന ഒരു സന്ദേശമുണ്ട്. ‘കർത്താവ് അനന്യാസിനോട്: നീ പോക, അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം ആകുന്നു. എന്റെ നാമത്തിനു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു’ (9:15,16). ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കാനുള്ള വലിയൊരു നിയോഗത്തോടു കൂടിയായിരുന്നു പൗലോസിനെ കർത്താവ് തിരഞ്ഞെടുത്തത്. പൗലോസിന്റെ മേലുള്ള ദൈവീക നിയോഗം, ദൈവീക നടത്തിപ്പ്, ദൈവീക ഉദ്ദേശം എന്നിവ ഈ വാക്യങ്ങളിൽ ദർശിക്കാം. ക്രിസ്തുവിനു വേണ്ടി താൻ അനുഭവിക്കാൻ പോകുന്ന കഷ്ടതയെക്കുറിച്ചുള്ള വെളിപ്പാട്, അതാണ് തന്റെ മേലുള്ള ദൈവീക നിയോഗം എന്ന തിരിച്ചറിവും അതിനായുള്ള സമർപ്പണവുമാണ് യേശുവിന്റെ നാമത്തിനു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരുശലേമിൽ മരിക്കാനും താൻ ഒരുങ്ങിയിരിക്കുന്നു എന്ന് പൗലോസ് പറഞ്ഞത്. തന്റെ വിളിയെയും തിരഞ്ഞെടുപ്പിനെയും കുറിച്ച് നല്ല ബോധ്യവും ഉറപ്പും പൗലോസിനുണ്ടായിരുന്നു. പൗലോസ് എന്തിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ മുന്നറിയിപ്പാണ് പരിശുദ്ധാത്മാവ് അഗബൊസ് പ്രവാചകനിലൂടെ അറിയിച്ചത്. നമ്മെക്കുറിച്ചുള്ള ഓരോ ദൈവീക നിയോഗം നാം മറന്നു പോകാതിരിക്കുവാൻ പരിശുദ്ധാത്മാവ് നമുക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകും. നമ്മെ ഓരോരുത്തരെയും കുറിച്ചുള്ള ദൈവീക പദ്ധതിയും ശുശ്രൂഷയും Unique ആണ്-തനതായിട്ടുള്ളതാണ്. അത് മറന്നു പോകാതിരിപ്പാൻ ഇടയ്ക്കിടയ്ക്ക് പരിശുദ്ധാത്മാവ് നമ്മെ ഓർമ്മിപ്പിക്കും. നമ്മുടെ ഉറപ്പിനും ധൈര്യത്തിനുമായിട്ടാണ് അത്. മാത്രമല്ല ആ ശുശ്രൂഷ ഏറ്റെടുക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ഇവിടെ പരിശുദ്ധാത്മാവിന്റെ ആലോചന/ മുന്നറിയിപ്പ് കേട്ടപ്പോൾ വേറൊന്നിനും വേണ്ടിയല്ല ക്രിസ്തുവിന്റെ നാമത്തിനു വേണ്ടി കഷ്ടമനുഭവിപ്പാനാണ് തന്നെ വിളിച്ചിരിക്കുന്നതെന്ന് പൗലോസിന് ഒന്നുകൂടി ഉറപ്പായി. അത് സഹിപ്പാനുള്ള ധൈര്യത്തോടു കൂടി പൗലോസ് പോകുകയാണ് (21:15). തുടർന്ന് ആക്ഷേപങ്ങൾ, ഭീഷണി, വധഭീഷണി, തല്ല്, അപമാനം തുടങ്ങി യെരുശലേമിൽ എത്തിയ ശേഷം ‘നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലോസിനെ പിടിച്ചു ദൈവാലയത്തിനു പുറത്തേയ്ക്കു ഇഴെച്ചു കൊണ്ടുപോയി’… പൗലോസിനെ കൊല്ലുവാൻ വരെ ശ്രമം ഉണ്ടായി (21:30,31). അങ്ങനെ വിവിധ കഷ്ടതകളിലൂടെ പൗലോസ് കടന്നുപോയ ചരിത്രമാണ് 21-ാം അദ്ധ്യായമടക്കം അപ്പോസ്തല പ്രവർത്തിയിലുടനീളം നാം കാണുന്നത്.
വധശ്രമം അടക്കമുള്ള വിവിധങ്ങളായ പ്രതികൂലങ്ങളിലൂടെ കടന്നുപോകുന്ന പൗലോസിലൂടെ ദൈവീക പദ്ധതിയും ഉദ്ദേശവും ദൈവം നിറവേറ്റിയെടുക്കുന്നതാണ് 22-ാം അധ്യായത്തിൽ വിവരിക്കുന്നത്.
കർത്താവിന്റെ സന്ദർശനവും തന്റെ മേലുള്ള ദൈവീകോദ്ദേശവും: പൗലോസിന്റെ സാക്ഷ്യ വിവരണം
കർത്താവിനെ കണ്ടതും തനിക്കുണ്ടായ ദൈവീക സന്ദർശനവും താൻ ഇപ്പോൾ ആയിരിക്കുന്ന സാഹചര്യവും സുവിശേഷീകരണത്തിൽ തന്റെ നിലപാട് എന്തെന്നും ദൈവം തന്നെ നടത്തിയതിനെ കുറിച്ചുമൊക്കെ ഒരു വലിയ പുരുഷാരത്തോടു പൗലോസ് പറയുന്ന സാക്ഷ്യമാണ് 22-ാം അദ്ധ്യായം. വധഭീഷണി, ചങ്ങല തുടങ്ങി വിവിധ കഷ്ടതകളിലൂടെ കടന്നുപോയെങ്കിലും അതിന്റെ ഏറ്റവും ശ്രേഷ്ഠമേറിയ അനുഭവങ്ങൾ പങ്കു വച്ചും യേശുക്രിസ്തുവിന്റെ രക്ഷയെ കുറിച്ചും പൗലോസ് വർണ്ണിക്കുകയാണിവിടെ. തുടർന്നും ന്യായാധിപ സംഘം, ഫേലിക്സ്, ഫെസ്തൊസ്, രാജാക്കന്മാർ, മഹാപുരോഹിതന്മാർ അങ്ങനെ രാജ്യത്തെ പ്രമുഖരായവരോടും ഉദ്യോഗസ്ഥന്മാരോടുമെല്ലാം സുവിശേഷത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നതാണ് 23,24,25 അദ്ധ്യായങ്ങളിലും നാം വായിക്കുന്നത്. മാറി മാറി അനേക സ്ഥലങ്ങളിൽ പൗലോസ് വിസ്തരിക്കപ്പെട്ടപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടപ്പോഴും പരീക്ഷണ-പോരാട്ടങ്ങളിലൂടെ കടന്നുപോയപ്പോഴുമെല്ലാം തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ കൂടി ഒട്ടും മറയില്ലാതെ യേശുക്രിസ്തുവിന്റെ ദിവ്യമായ രക്ഷയെ കുറിച്ച് സധൈര്യം പ്രസ്താവിച്ചു. താൻ അഭിമുഖീകരിച്ച എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സുവിശേഷം പറയുവാനുള്ള അവസരം ഉപയോഗിച്ചു എന്നുള്ളത് പൗലോസിന്റെ ശുശ്രൂഷയിലെ പരിശുദ്ധാത്മാവിന്റെ ശക്തമായ സ്വാധീനം നമുക്ക് മനസ്സിലാക്കാം. നമ്മെ കടത്തിവിടുന്ന എല്ലാ സാഹചര്യങ്ങളുടെയും പിന്നിൽ ദൈവത്തിന് ഓരോ ഉദ്ദേശമുണ്ട്. ദൈവത്തിന്റെ നാമം നമ്മിൽക്കൂടി മഹത്വമെടുക്കുന്നതിനു വേണ്ടിയാണത്. 26-ാം അദ്ധ്യായത്തിലും അഗ്രിപ്പാ രാജാവിനോട് പൗലോസ് സുവിശേഷം പറയുന്നതായി കാണുന്നു.
പ്രതികൂലമായി പ്രകൃതിയും
23 മുതൽ 26 വരെയുള്ള അധ്യായങ്ങളിൽ ന്യായാധിപ സംഘം, രാജാക്കന്മാർ, മഹാപുരോഹിതന്മാർ, പരീശന്മാർ തുടങ്ങി ദേശാധിപതികളുടെയും അധികാരികളുടെയും ശക്തിയാണ് പൗലോസിനോട് എതിർത്തതെങ്കിൽ 27-ാം അധ്യായത്തിൽ കൊടുങ്കാറ്റും കടലുമൊക്കെയാണ് പാലോസിനെതിരെ വെല്ലുവിളിയായി ഉയർന്നു വന്നത്. പൗലോസിന്റെ റോമിലേക്കുള്ള യാത്രയിൽ നേരിടുന്ന പ്രതികൂലങ്ങളും പ്രതിസന്ധികളുമാണ് ഈ അധ്യായത്തിലെ വിവരണം. റോമിലേക്കു കപ്പലിൽ യാത്ര ആരംഭിച്ചപ്പോൾ കാറ്റ് അനുകൂലമായിരുന്നു. എന്നാൽ യാത്ര തുടർന്നപ്പോൾ ഈശാനമൂലൻ എന്ന ഭീകരമായ കൊടുങ്കാറ്റ് ആഞ്ഞടിച്ച് കപ്പലിന്റെ നിയന്ത്രണം അസാധ്യമായി. കപ്പലോട്ടം വൈഷമ്യമേറിയത് എന്നു മനസ്സിലാക്കിയ പൗലോസ് : ‘പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു’ (27:10). അവരുടെ ആശയെല്ലാം നഷ്ടപ്പെടുന്ന രീതിയിൽ കപ്പലിനെതിരെ വലിയ കാറ്റ് അടിക്കുവാനിടയായി (27:14,15). ചരക്കെല്ലാം അവർ കടലിൽ എറിഞ്ഞു കളഞ്ഞു. ഏറ്റവും വലിയ പ്രതികൂലത്തിന്റെ ഒരു സാഹചര്യത്തിൽക്കൂടി, സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിയാതെ, ദിനരാത്രങ്ങൾ പോലും തിരിച്ചറിയാനാകാതെ ഘോരാന്ധകാരത്തിൽ ആടിയുലഞ്ഞു (27:9-28). ആർക്കും അവരെ സഹായിപ്പാൻ കഴിയാത്ത ഒരനുഭവത്തിൽ കുടി അവർ കടന്നുപോകുകയാണ്.
ദൈവീക സന്ദർശനത്തിൽ ധൈര്യവും ഉറപ്പും പ്രാപിച്ച പൗലോസ്
എന്നാൽ കൂരിരുട്ടിന്റെയും കൊടുങ്കാറ്റിന്റെയും നടുവിൽ ആയിരിക്കുമ്പോഴും പൗലോസ് ഈ പ്രതിസന്ധിയെ നേരിട്ടത് ഉപവാസത്തോടു കൂടിയായിരുന്നു. കർത്താവ് മാത്രം ആശ്രയമായിരിക്കുന്ന ആ യാത്രയിൽ പൗലോസിന്റെ പ്രാർത്ഥനയുടെ മറുപടി എന്ന നിലയിൽ തനിക്കുണ്ടായ ദൈവീക സന്ദർശനത്തിൽ നിന്നും ധൈര്യവും ഉറപ്പും പ്രാപിച്ച് പൗലോസ് സഹയാത്രികരെ സമാശ്വസിപ്പിക്കുന്നത് 23,24,25 വാക്യങ്ങളിൽ കാണാം.” എന്റെ ഉടയവനും ഞാൻ സേവിച്ചു വരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽ നിന്ന്: പൗലോസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടു കൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിക്കുവീൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു”. തന്നോടു കൂടെ യാത്ര ചെയ്യുന്നവരെയും കൂടി ദൈവത്തിനു വേണ്ടി നേടിയെടുക്കുക എന്നതായിരുന്നു പൗലോസിനെ പ്രതികൂലങ്ങളിലൂടെ കടത്തിവിട്ടതിന്റെ ദൈവീകോദ്ദേശം; ആ സന്ദേശമാണ് നമുക്കിവിടെ ലഭിക്കുന്നത്. നമ്മെ ദൈവം ചില പ്രയാസ-പ്രതികൂലങ്ങളിൽക്കൂടി കടത്തി വിട്ടേക്കാം. അതിനു ദൈവത്തിനു ഒരു ഉദ്ദേശം ഉണ്ടാകും. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. ഒരു പക്ഷേ, ചില പ്രത്യേക സന്ദർഭങ്ങളിൽ ദൈവത്തിന്റെ കരം മാത്രമേ നമുക്കു കാണുവാൻ കഴിയൂ. എന്നാൽ ദൈവത്തിന്റെ മനസ്സ് കാണുവാൻ കഴിഞ്ഞെന്നു വരില്ല. കഷ്ടതയോ രോഗമോ മറ്റ് പ്രയാസങ്ങളോ ഒക്കെ വരുമ്പോൾ ദൈവത്തിന്റെ കരമാണ് നാം അനുഭവിക്കുന്നത്; അതിന്റെ പിന്നിൽ ചലിക്കുന്ന ദൈവത്തിന്റെ ഒരു ഹൃദയം ഉണ്ട് എന്നു പിന്നീടേ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ. ഇതേ അനുഭവമണ് പൗലോസിന് ഇവിടെ ഉണ്ടായത്. വലിയൊരു പ്രതികൂലത്തിൽക്കൂടി, ആശയെല്ലാം നശിക്കുന്ന ഒരു കൂട്ടം ആളുകളുമായി പൗലോസ് യാത്ര ചെയ്യുമ്പോൾ ദൈവത്തിന്റെ ദൂതൻ വന്നു പറയുകയാണ്: ‘നിന്റെ കൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും ഞാൻ നിനക്കു ദാനമായി തന്നിരിക്കുന്നു’. ചിലപ്പോൾ ഒരു പ്രസംഗത്തിലോ അത്ഭുതത്തിലൂടെയോ രോഗശാന്തിയിലൂടെയോ ആയിരിക്കാം അനേകർ വിശ്വാസത്തിലേക്കു വരുന്നത്. എന്നാൽ വലിയ പ്രസംഗമൊന്നും പൗലോസിന് ഇവിടെ നടത്തേണ്ടി വന്നില്ല. ഇവിടെ ഇതാ, തന്നോടൊപ്പം കാറ്റിന്റെ പ്രതികൂലത്തിൽ കൂടി യാത്ര ചെയ്യുന്ന സഹയാത്രികരെയും ദൈവം പൗലോസിന് നൽകുകയാണ്. ദൈവം നമ്മെ പ്രതികൂലങ്ങളിലൂടെ കടത്തി വിടുന്നതിലെല്ലാം ദൈവത്തിനു ഓരോ ഉദ്ദേശമുണ്ട്. അത് ഒരു പക്ഷേ, രോഗമായിരിക്കാം, പ്രയാസമായിരിക്കാം, മറ്റെന്തെങ്കിലും പ്രശ്നങ്ങളാകാം. ദൈവസന്നിധിയിൽ നാം സമർപ്പണത്തോടെ നിൽക്കുന്നുവെങ്കിൽ ദൈവത്തിന്റെ ഉദ്ദേശം നമ്മിൽക്കൂടി നിറവേറ്റപ്പെടും. അനേകരെ, നമ്മോടു കൂടെയുള്ളവരെ കർത്താവിനായി നമുക്ക് നേടിയെടുക്കുവാൻ ഇടയാകും. അഗോചരമാണ് ദൈവത്തിന്റെ ഓരോ പ്രവർത്തിയും!
28-ാം അധ്യായത്തിലേക്കു വരുമ്പോൾ പൗലോസിനെ ശൂശ്രൂഷയുടെ മറ്റൊരു തലത്തിലേക്കു പരിശുദ്ധാത്മാവ് നയിക്കുന്നത് കാണുന്നു. പൗലോസും കൂടെയുള്ള 275 പേരും യാത്ര ചെയ്ത കപ്പൽ തകർന്നുവെങ്കിലും ‘കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരികയില്ല’ എന്നു പറഞ്ഞു പൗലോസ് ധൈര്യപ്പെടുത്തിയതുപോലെ യാത്രക്കാർക്ക് ഒന്നും സംഭവിച്ചില്ല. അവർ രക്ഷപെട്ട് എത്തിയ മെലിത്ത ദ്വീപിൽ, മഴയും തണുപ്പും കാരണം അവിടുത്തുകാരോടെപ്പം തീ കായുന്ന വേളയിൽ പൗലോസ് ചുള്ളികൾ തീയിൽ ഇട്ടപ്പോൾ ഒരു അണലി ചൂട് നിമിത്തം ചാടി തന്റെ കൈയ്യിൽ ചുറ്റി. പെട്ടെന്നു മരിച്ചു വീഴുമെന്നു ദ്വീപ് നിവാസികൾ കരുതിയെങ്കിലും പൗലോസ് പാമ്പിനെ തീയിൽ കുടഞ്ഞു കളഞ്ഞു. ദോഷമൊന്നും സംഭവിച്ചില്ല. അവർക്കു മനസ്സിലായി ഇവനൊരു സാധാരണ മനുഷ്യനല്ല എന്ന്; അവനൊരു ദേവൻ ആണെന്നു അവർ പറഞ്ഞു. തന്നിൽ വ്യാപരിക്കുന്ന ആത്മാവിന്റെ ശക്തിയെ ആ ദേശത്തിനു മനസ്സിലാക്കുവാൻ ചില പ്രത്യേക അനുഭവങ്ങളിലൂടെ പൗലോസിനെ ദൈവം കടത്തിവിടുകയായിരുന്നു. ‘പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലോസ് അവന്റെ അടുക്കൽ അകത്തു ചെന്ന് പ്രാർത്ഥിച്ചു അവന്റെ മേൽ കൈ വെച്ചു സൗഖ്യം വരുത്തി’ (28:8). പരിശുദ്ധാത്മാവ് പൗലോസിനോടു പറഞ്ഞു: ‘പോകരുത്’ എന്ന്. എന്നാൽ ‘പോയാൽ’ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതികൂലങ്ങളെക്കുറിച്ചും പരിശുദ്ധാത്മാവ് തുടർന്നു പറഞ്ഞു. മരിക്കാൻ പോലും തയാറാണെന്നായിരുന്നു പൗലോസിന്റെ പ്രതികരണം. ഒന്നിനു പുറകെ ഒന്നായി കഷ്ടത, പ്രയാസങ്ങൾ, പ്രതികൂലങ്ങൾ, അടി, ആക്ഷേപം, തടവ് ഇതെല്ലാം മാറി മാറി പൗലോസിനു എതിരായി വന്നു. അവിടെയെല്ലാം പൗലോസ് സുവിശേഷത്തെ ഉയർത്തി. രാജാക്കന്മാർ, ഭരണാധികാരികൾ, മഹാപുരോഹിതന്മാർ, നഗരാധിപന്മാർ, കോൽക്കാർ തുടങ്ങിയവരുടെ മുമ്പിലും പൗലോസ് ധീരതയോടെ യേശുവിനെ ഉയർത്തുവാനിടയായി. കപ്പൽ യാത്രയിലാകട്ടെ, പ്രകൃതിയും പൗലോസിനു പ്രതികൂലമായി. ശക്തമായ കാറ്റ് തന്റെ യാത്രയെ ദുഷ്കരമാക്കി. ആ പ്രതിസന്ധിയുടെ നടുവിലും പ്രാർത്ഥിച്ച തനിക്കു ആത്മധൈര്യവും ഉറപ്പും പകരുന്ന ദൈവീക ഇടപെടലുണ്ടായി. തന്നോടു കൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം ദാനം ചെയ്തിരിക്കുന്നു എന്ന ദൂത ശബ്ദം പൗലോസിനെ ധൈര്യപ്പെടുത്തി.
പ്രതികൂലങ്ങളുടെ നടുവിലും ശുശ്രൂഷകൾ ചെയ്തും ദൈവരാജ്യം പ്രസംഗിച്ചും പൗലോസ്
തുടർന്ന് വ്യക്തിപരമായ നിലയിൽ ചില ശുശ്രൂഷകൾ ചെയ്യുന്നതാണ് 28-ാം അധ്യായത്തിൽ കാണുന്നത്. തന്റെ കൈയ്യിൽ ചുറ്റിയ അണലിയെ കുടഞ്ഞു കളഞ്ഞതു കണ്ടു നിന്നവരൊക്കെ തന്നിൽ വ്യാപരിക്കുന്ന ദൈവാത്മാവിൽ വിശ്വസിപ്പാനിടയായി. മാത്രമല്ല, പുബ്ലിയൊസ് എന്ന വ്യക്തിയുടെ അപ്പന്റെ രോഗശാന്തി ശുശ്രൂഷയും കൂടി പൗലൊസ് ചെയ്തു! 29-ാം വാക്യം-‘അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ട് പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശു ക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു’. ഈ വാക്യവും, പൗലോസേ, നീ പോയാൽ ബന്ധനത്തിലാകും കഷ്ടതയിലാകും എന്ന 21-ാം അധ്യായത്തിലെ മുന്നറിയിപ്പുകളും താരതമ്യം ചെയ്തു പഠിക്കണം. മരിക്കാനും താൻ തയ്യാറാണ് എന്ന തീരുമാനത്തോടെ മുമ്പോട്ടു പോയ പൗലോസിന്റെ ശുശ്രൂഷയിലും യാത്രയിലും വിവിധങ്ങളായ പ്രയാസങ്ങളും പ്രശ്നങ്ങളും തുടർമാനമായി സംഭവിച്ചു. തന്റെ സമർപ്പണത്തെ മാനിച്ച ദൈവം അനേക ആത്മാക്കളെ അവനു കൊടുത്തു. അപ്പോസ്തല പ്രവർത്തികൾ എന്ന ചരിത്ര പുസ്തകം അവസാനിക്കുന്നത് തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ട് പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു. ഇതു തന്നെയല്ലേ നമ്മെക്കുറിച്ചും ഉള്ള ദൈവോദ്ദേശം? “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കൽപ്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവീൻ”(മത്താ.28:19) എന്നല്ലേ കർത്താവ് നമ്മോടും കൽപ്പിച്ചത്? ആ ശുശ്രൂഷ ചെയ്യുവാൻ പരിശുദ്ധാത്മാവ് നിറവ് ആവശ്യമത്രെ.