ലേഖനം

“കർത്താവ് അവളോട് : മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അൽപമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല”(ലൂക്കൊ.10:41,42)
ശുശ്രൂഷയിൽ തന്നെ സഹായിക്കാതിരുന്ന സഹോദരി മറിയയെക്കുറിച്ച് പരിഭവം പറഞ്ഞപ്പോൾ കർത്താവ് മാർത്തയ്ക്ക് നൽകിയ മറുപടിയിലെ പ്രസക്ത ഭാഗമാണ് ‘അല്ല, ഒന്ന് മതി’ എന്നത്. മാർത്തയുടെ ആവശ്യം സഹോദരി മറിയയോടു കർത്താവ് ഒന്നു സംസാരിക്കണം അഥവാ ഒന്ന് ഉപദേശിക്കണം എന്നായിരുന്നു. എന്നാൽ കർത്താവാകട്ടെ മറിയയോടല്ല മറിച്ച് മാർത്തയോടാണ് സംസാരിക്കുന്നത്. പലപ്പോഴും നാമും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും ഇതുപോലെയാണ്. കർത്താവ് മറ്റുള്ളവരോടു സംസാരിക്കണം, ബുദ്ധി പറയണം എന്നൊക്കെയാണല്ലോ. മറിച്ച് നമ്മുടെ ആഗ്രഹവും പ്രാർത്ഥനയും കർത്താവേ, അങ്ങ് എന്നോടൊന്നു സംസാരിക്കണമേ എന്നാകട്ടെ. അങ്ങനെയെങ്കിൽ നാം പോകേണ്ട പാത കർത്താവ് പറഞ്ഞു തരും.
ചരിത്രകാരനായ ലൂക്കോസ് ആണ് ഈ സംഭവം വിവരിക്കുന്നത് (10:38-42). ലൂക്കോസിന്റെ രചനകളിലെ പ്രത്യേകതയും ഈ വേദഭാഗങ്ങളിൽ കാണുവാൻ കഴിയും. ‘പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി. മാർത്ത എന്ന് പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവർക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു’ (ലൂക്കൊ. 10:38). ഒരു വാക്യത്തിൽ തന്നെ ‘ഒരു’ എന്ന പദം മൂന്നു പ്രാവശ്യം എടുത്തു പറയുന്നു. ലൂക്കോസിന്റെ എഴുത്തുകളായ ലൂക്കോസ് സുവിശേഷത്തിലും അപ്പൊസ്തല പ്രവർത്തികളിലും കൂടി, തിരുവചനത്തിലെ മറ്റെല്ലാ എഴുത്തുകാരും ഉപയോഗിച്ചിട്ടുള്ളതിനെക്കാൾ വളരെ കൂടുതൽ പ്രാവശ്യം ‘ഒരു’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
യാത്ര പോകയിൽ ഒരു ഗ്രാമത്തിലെത്തിയ യേശു കർത്താവ് മാർത്തയുടെയും സഹോദരി മറിയയുടെയും ഭവനത്തിലെത്തുകയും അവർക്കു വചനം നൽകുകയും ചെയ്ത സംഭവമാണവിടെ കാണുന്നത്. കാൽക്കൽ ഇരുന്നു വചനം കേൾക്കുന്ന മറിയ. ശുശ്രൂഷകൾ ചെയ്തു കുഴങ്ങിയ മാർത്ത. ഇവരാണ് ആ ഭവനത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന രണ്ടു വ്യക്തികൾ. വചനം കേൾക്കാൻ മാർത്ത കർത്തൃപാദപീഠത്തിൽ ഇരുന്നില്ല. പലതിനെ ചൊല്ലി മനം കലങ്ങിയ അവസ്ഥ, സഹോദരിയെക്കുറിച്ചുള്ള പരിഭവം ഇവയൊക്കെ മാർത്തയെ എക്കാലത്തും വിമർശന വിഷയമാക്കിയിട്ടുണ്ട്. എന്നാൽ പൊതുവെ വിസ്മരിക്കപ്പെട്ട പല നല്ല ഗുണങ്ങളും മാർത്തയിൽ ഉണ്ടായിരുന്നതായി കാണുവാൻ കഴിയും. 1. യേശുവിനെ ഭവനത്തിൽ കൈക്കൊണ്ടു (വാക്യം 38). 2. യേശുവിനെ ശുശ്രൂഷിച്ചു (വാക്യം 40; യോഹ. 12:2). 3. യേശുവിനെ എതിരേറ്റു ചെന്നു (യോഹ.11:20). 4. യേശുവിന്റെ ശക്തിയിൽ വിശ്വാസം ഉണ്ടായിരുന്നു (യോഹ.11:21). 5. ശാരീരിക പുനരുത്ഥാനത്തിലും നിത്യജീവനിലും വിശ്വാസം ഉണ്ടായിരുന്നു (യോഹ.11:23-27). 6. യേശുവിനെ ക്രിസ്തുവായും ദൈവപുത്രനായും ഏറ്റുപറഞ്ഞു (യോഹ.11:27). 7. യേശുവിന്റെ അടുക്കലേക്കു മറിയയെ ക്ഷണിച്ചു (യോഹ.11:28). മാർത്തയുടെ അപേക്ഷയ്ക്കു കർത്താവ് നൽകിയ മറുപടിയിൽ ഒരു കാര്യം വ്യക്തമാണ്. തന്റെ സഹോദരിയുടെ സഹായം ലഭ്യമാക്കാൻ കർത്താവ് അവളോടു സംസാരിക്കണം എന്നായിരുന്നു മാർത്തയുടെ ആവശ്യം. അത് കർത്താവ് ചെയ്തില്ല എന്നു മാത്രമല്ല മാർത്ത തിരഞ്ഞെടുക്കേണ്ട ഒരു അതി പ്രധാന കാര്യം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ‘ഒന്നു മതി’ എന്നതത്രെ ആ അതിപ്രധാന കാര്യം.
‘ഒന്നു മതി’ എന്നതിന്റെ അർത്ഥവ്യാപ്തി വിശാലമാണ്. ‘But one thing is needful’ എന്നാണ് ‘അല്ല ഒന്നു മതി’ എന്ന മലയാളം വാക്കുകൾക്കു ഇംഗ്ലീഷ് പരിഭാഷയിൽ കൊടുത്തിരിക്കുന്നത്. ‘എന്നാൽ ഒന്നാണ് ആവശ്യമുള്ളത്’ എന്ന് അതിനെ പരിഭാഷപ്പെടുത്താം. ആവശ്യമുള്ള ഒന്നിന്റെ പ്രാധാന്യം വിവിധ നിലകളിൽ കാണാൻ കഴിയും.
ഒന്ന്-ഒരു ശ്രേഷ്ഠമായ തിരഞ്ഞടുപ്പിനെ കാണിക്കുന്നു
തിരഞ്ഞെടുപ്പ് ശ്രേഷ്ഠമായതാണെങ്കിൽ അവസാനവും ശ്രേഷ്ഠമായിരിക്കും. രണ്ടു വഴികളെക്കുറിച്ച് കർത്താവ് പറയുന്നു: ഇടുക്കമുള്ള വഴിയും വിശാലമായ വഴിയും. അവസാനം എവിടെ എത്തുമെന്നും എവിടെ എത്തണമെന്നും തീരുമാനിച്ച് ‘ഒന്ന്’ തിരഞ്ഞെടുക്കാം. യാത്ര വളരെ ദുഷ്കരവും സഹയാത്രികർ വിരളവുമാകാം. പക്ഷേ, അവസാനം ചെന്നെത്തുന്ന തേജസ്സേറിയ അനുഭവമാണ് തിരഞ്ഞെടുപ്പിന്റെ ശ്രേഷ്ഠത വെളിപ്പെടുത്തുന്നത്. ആഴെ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ടും വീട് പണിയാം. വളരെ നിസ്സാരമായി പ്രയത്നം ഒന്നും കൂടാതെ മണലിന്മേലും വീട് പണിയാം. ബുദ്ധിമാന്റെ ‘ഒരു’ തിരഞ്ഞെടുപ്പാണ് കാറ്റിനെയും ഓളങ്ങളെയും അതിജീവിക്കുവാൻ പ്രാപ്തമാകുന്നത്. മോശെയുടെ മുമ്പിൽ രണ്ട് വഴി തുറന്നു കിടന്നിരുന്നു. താൻ ശ്രേഷ്ഠമായ ഒന്ന് തിരഞ്ഞെടുത്തു. മിസ്രയീമിലെ നിക്ഷേപമല്ല മറിച്ച് ക്രിസ്തുവിന്റെ നിന്ദയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കാരാഗൃഹ പ്രമാണി ഭയത്തോടും വിറയലോടും കൂടെ തടവുകാരായി കിടക്കുന്ന പൗലോസിനോടും ശീലാസിനോടും ചോദിച്ചു; ‘…യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു’ (അപ്പൊ.പ്രവ. 16:30). രക്ഷ പ്രാപിപ്പാൻ ഞാൻ എന്തെല്ലാം ചെയ്യേണം എന്നോ ഏതെല്ലാം വഴിയേ പോകേണമെന്നോ അല്ല മറിച്ച് ഞാൻ രക്ഷ പ്രാപിപ്പാൻ എന്തു ചെയ്യേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉത്തരം വളരെ ശക്തവും വ്യക്തവുമായിരുന്നു. ‘കർത്താവായ യേശുവിൽ വിശ്വസിക്ക, എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നവർ പറഞ്ഞു’ (16:31). രക്ഷ പ്രാപിപ്പാൻ ഒന്ന് മതി, ‘ഒരു’ വഴി മാത്രം. പരിശുദ്ധാത്മ പകർച്ചയെ തുടർന്ന് ഓടിക്കൂടിയ ജനത്തിന്റെ ചോദ്യവും അപ്പോസ്തലനായ പത്രൊസിന്റെ മറുപടിയും ഒന്ന് തിരെഞ്ഞടുക്കണം എന്നതായിരുന്നു. ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പോസ്തലന്മാരോടും സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. പത്രൊസ് അവരോട്: ‘നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളു -ടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽപ്പീൻ. എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും’ (അപ്പൊ.പ്രവ.2: 37,38).
ഒന്ന്-തിരഞ്ഞെടുപ്പിന്റെ ശ്രേഷ്ഠമായ അനുഭവമാണ്
‘ഒരു’ വഴി ‘ഒരു’ രക്ഷകൻ, ‘ഒരു’ രക്ഷാ മാർഗ്ഗം. ‘യേശു അവനോട്: ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, ഞാൻ മുഖാന്തരല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’ (യോഹ.14:6). “മറ്റൊരുത്തനിലും രക്ഷ ഇല്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട ‘വേറൊരു’ നാമവും ഇല്ല” (4:12).
ഒന്ന്-ഒരു പടിയെ (Step) കുറിക്കുന്നു
ഏത് ഉയരത്തിൽ കയറണമെങ്കിലും പടികൾ (Steps) കയറണം. എങ്കിൽ മാത്രമേ ഉന്നത സ്ഥാനത്ത് എത്തുവാൻ അഥവാ ലക്ഷ്യത്തിലെത്തുവാൻ കഴിയുകയുള്ളൂ. പടികൾ എത്രയുണ്ടെങ്കിലും അതിന്റെ ആരംഭം ഒന്നാം പടിയാണ്. ഒന്നാം പടിയില്ലാതെ രണ്ടാം പടിയില്ല എന്നു മാത്രമല്ല ഒന്നാം പടി കൂടാതെ മറ്റൊരു പടി കയറുക അസാധ്യവുമാണ്. അങ്ങനെയെങ്കിൽ ഒന്നാം പടി ഒരടിസ്ഥാനമാണ്. എന്തായിരിക്കണം ആ അടിസ്ഥാനം? അപ്പൊസ്തലനായ പൗലോസ് പറയുന്നു; “യേശുക്രിസ്തു എന്നിട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴിയുകയില്ല” (1കൊരി. 3:11). യേശുക്രിസ്തു ആകുന്ന അടിസ്ഥാനത്തിന്മേൽ പണിയുന്നതു മാത്രമേ നിലനിൽക്കുകയുള്ളൂ. ആരംഭം നല്ലതെങ്കിൽ അവസാനവും നന്നായിരിക്കും.”നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു” (ഫിലി.1:4). ജീവിതം ഒരു യാത്രയാണ്. ഒട്ടനവധി അനിശ്ചിതത്വങ്ങൾ നിറഞ്ഞ യാത്ര. ആരോടൊപ്പമാണ് യാത്ര ആരംഭിച്ചത് എന്നതിനു അനുസരിച്ചിരിക്കും അനിശ്ചിതത്വങ്ങളുടെ സ്വാധീന ശക്തിയും. അടിസ്ഥാനമായ കർത്താവിനോടൊപ്പമാണ് ജീവിത യാത്ര എങ്കിൽ അനിശ്ചിതത്വങ്ങൾ അനുഗ്രഹമായി മാറും, തീർച്ച. “വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (എബ്രാ.11:8). അനിശ്ചിതത്വങ്ങൾ മാത്രമുള്ള യാത്ര എവിടേക്കു പോകുന്നു എന്നറിയില്ല, എന്ന് അവകാശ ദേശത്തെത്തും എന്നും അറിയില്ല. കൂട്ടിന് ആരുമില്ല, സ്ഥിര താമസ സൗകര്യമില്ല, യാത്രയിൽ പിടിച്ചു കയറുവാൻ പറ്റുന്നതൊന്നുമില്ല. എങ്കിലും പതറാതെ മുമ്പോട്ടു പോയി. എങ്ങനെ? വിളിച്ചിറക്കിയവനോടൊപ്പമുള്ള ചുവടു വെയ്പായിരുന്നു വിജയം കണ്ടെത്തിയത്. കർത്താവ് മാർത്തയോട്: ‘അല്ല ഒന്നു മതി’ എന്നു പറയുമ്പോൾ സമീപ ഭാവിയിൽ മാർത്തയുടെ ഭവനം അഭിമുഖീകരിക്കാൻ പോകുന്ന കണ്ണുനീരിന്റെ അനുഭവം മാർത്തയ്ക്ക് അജ്ഞാതമായിരുന്നു. എന്നാൽ സകലത്തിന്റെയും ഉടമസ്ഥനായ കർത്താവിന് അറിയാമായിരുന്നു താനും. അതുകൊണ്ടത്രെ മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെടാതെ ഒന്ന് ആകുന്ന ആരംഭവും അടിസ്ഥാനവുമായ എന്നെ തിരഞ്ഞെടുക്കൂ എന്നു കർത്താവ് പറയുവാനിടയായത്.
ഒന്ന്-ഒരു പദവിയാണ്
മാനിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ പദവി. മത്സരങ്ങളിൽ പങ്കെടുക്കന്നവർ നേരം പോക്കിനോ, എന്തെങ്കിലും കിട്ടിയാൽ ആകട്ടെ എന്നു കരുതിയോ അല്ലല്ലോ മത്സരിക്കുന്നത്. ലക്ഷ്യം ‘ഒന്നാം’ സ്ഥാനത്ത് എത്തുക എന്നതു തന്നെ. അതിനാണ് മത്സരിച്ചു മുന്നേറുന്നത്. ക്രിസ്തീയ ജീവിതവും ഒരു മത്സരമാണ്. അത് സഹജീവികളോടല്ല, മറിച്ച് ദൈവജനത്തിന്റെ എതിരാളിയായ അന്ധകാര ശക്തിയോടാണ്. അത് മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും ദൈവസഭ മത്സര വേദിയാക്കുന്നത്. ദൈവ സഭയിൽ മത്സരിച്ചു സ്ഥാനങ്ങളും പദവികളും നേടുന്നത് ദൈവ വചന വിരുദ്ധമാണ്, അത് പൈശാചികമാണ്. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രെ” (എഫെ.6:12). ആ അന്ധകാര ശക്തിയോടുള്ള പോരാട്ടത്തിൽ മത്സരിച്ച് ശ്രേഷ്ഠമായ പദവി നേടുന്നതാണ് ഒന്ന് എന്നത്. “ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. തന്റെ മുമ്പിൽ വെച്ചിരിക്കുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവീൻ. പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല”(എബ്രാ.12:1-4).
ഒന്ന് എന്ന പദവിയിലെത്താൻ അപ്പോസ്തലനായ പൗലോസ് പറയുന്ന വിഷയങ്ങൾ ശ്രദ്ധേയമാണ്. വിടുക, സ്ഥിരത നേടുക, ഓടുക, നോക്കുക, മടുക്കരുത്, ധ്യാനിക്കുക, പോരാടുക, പ്രാണത്യാഗത്തോളം എതിർത്തുനിൽക്കുക. അങ്ങനെ ചെയ്യുന്നവരാണ് ‘ഇളകാത്ത രാജ്യം പ്രാപിക്കുന്നത്’ (എബ്രാ.13:28). ‘ഒന്നിന്റെ‘ ശ്രേഷ്ഠമായ അനുഭവം പ്രാപിക്കുവാൻ താൻ എന്തു ചെയ്യുന്നു എന്ന് അപ്പൊസ്തലനായ പൗലോസ് പറയുന്നു; “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിനു ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു” (ഫിലി.3:14). കർത്താവ് പറഞ്ഞ സന്ദേശം മാർത്തയ്ക്കു മാത്രമല്ല നമ്മോടു ഏവരോടുമുള്ള സന്ദേശമാണ് ‘അല്ല, ഒന്ന് മതി‘.