ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം : പി.സി.ഐ നിവേദനം നൽകി

ദുബായ്: ഭാരതത്തിൽ ഉടനീളം ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമവും വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കുവാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. സി വേണുഗോപാൽ എം.പി ക്ക് നിവേദനം നൽകി. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിനുവേണ്ടി പാസ്റ്റർ ജെയ്സ് പാണ്ടനാട് ആണ് ദുബായ് ഫ്ലോറാ ഹോട്ടലിൽ വച്ച് എം.പി ക്കു നിവേദനം നൽകിയത്. ക്രൈസ്തവ മിഷണറിമാരെ വിവിധ കള്ളക്കേസിൽ കുടുക്കി
ജയിലിൽ അടയ്ക്കുന്ന, തുടങ്ങിയ
മനുഷ്യാവകാശ ലംഘനങ്ങൾ
അവസാനിപ്പിക്കുന്നതിനും കാര്യക്ഷമമായ ഇടപെടൽ പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും വൈദ്യ സഹായവും നൽകുന്ന സാമൂഹിക സേവനങ്ങളെ മതപരിവർത്തനം എന്ന പേരിൽ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടയ്ക്കുന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെ പ്രതിപക്ഷ
പാർട്ടികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും ഇന്ത്യയിലെ വിവിധ ജയിലുകളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അടച്ചിരിക്കുന്ന മിഷനറിമാരെ നിരുപാധികം വിട്ടയക്കാൻ
ആവശ്യമായ ഇടപെടൽ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപകമായ തോതിൽ അറസ്റ്റും അതിക്രമവും ഭരണകൂടത്തിൻ്റെ ഒത്താശയോടെ അഴിച്ചു വിടുകയാണ്. എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയും FCRA ക്യാൻസൽ ചെയ്തും ഫണ്ടിംഗ്
മരവിപ്പിച്ചും മിഷനറിമാരുടെ വിസാ
നിഷേധിച്ചും ക്രൈസ്തവ സ്ഥാപനങ്ങളെ പീഡിപ്പിക്കുകയാണ്. ഭരണഘടന നൽകുന്ന
മത സ്വാതന്ത്ര്യം ഹനിക്കുന്ന
അതിക്രമങ്ങളാണ് ക്രൈസ്തവ സഭകൾക്ക് എതിരെ ഏകപക്ഷീയമായി സംഘപരിവാർ സംഘടനകൾ നടത്തുന്നത്. ഈ
വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടുള്ള ഇടപെടൽ ആവശ്യമാണ്. വർദ്ധിച്ചു വരുന്ന ന്യുനപക്ഷ വേട്ടയ്‌ക്കും ഫാസിസ്റ്റ് തേർവാഴ്ചയ്‌ക്കും ബദലായി
മതേതര-ജനാധിപത്യ പാർട്ടികളുടെ
ഐക്യനിര ഉയർന്നു വരണമെന്നും
നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻ മന്ത്രി എ. പി അനിൽകുമാർ എംഎൽഎ യും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.